ഇന്ധനവില നിയന്ത്രണത്തിനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് തീറെഴുതിക്കൊടുത്തതിനുശേഷം ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലവർദ്ധനവ് സാധാരണക്കാരുടെ നടുവൊടിക്കുകയാണ്.ഇന്നലെ കേരളത്തിൽ പെട്രോൾ വില നൂറ് രൂപ കടന്നിരിക്കുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇന്ധന നികുതിയിൽ ഇരുനൂറ് ശതമാനത്തിലധികമാണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വർദ്ധനവ്. എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്നും ജനദ്രോഹപരമായ ഈ നടപടി തുടർന്നു കൊണ്ടിരിക്കുമ്പോഴും കേന്ദ്രസർക്കാർ കാണിക്കുന്നത് തികഞ്ഞ അലംഭാവമാണെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി അഭിപ്രായപ്പെട്ടു.
എണ്ണവില നിയന്ത്രിക്കുന്നതിൽ കാര്യക്ഷമമായ ഒരു നടപടിയും കൈക്കൊള്ളുവാൻ സർക്കാരിന് ഇതുവരെയും സാധിച്ചിട്ടില്ല. കുത്തക എണ്ണക്കമ്പനികൾ അന്യായമായി ലാഭം കൊയ്യുകയും അതിന്റെ ചുവടുപിടിച്ച് നികുതി വർധിപ്പിച്ച് ജനത്തെ ബുദ്ധിമുട്ടിലാക്കുകയും ചെയ്ത കേന്ദ്രസർക്കാരും നികുതി വർധനവിന്റെ നേട്ടം കാര്യമായിത്തന്നെ അനുഭവിക്കുന്ന സംസ്ഥാന സർക്കാരും നിസ്സംഗത കൈവെടിഞ്ഞ് ഇന്നാട്ടിലെ ജനങ്ങളെ വലിയതോതിൽ ബാധിക്കുന്ന ഈ പ്രശ്നത്തിൽ അടിയന്തരമായ ഇടപെടൽ നടത്തണം എന്ന് കെസിവൈഎം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.രൂപത ഭാരവാഹികളായ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, സി. സാലി സിഎംസി ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, ജിയോ മച്ചുക്കുഴിയിൽ, റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, അഭിനന്ദ് കൊച്ചുമലയിൽ, ജിജിന കറുത്തേടത്ത് എന്നിവർ സംസാരിച്ചു.