തിരുവനന്തപുരം: ഓഗസ്റ്റ് 1 മുതൽ ദീർഘദൂരസർവീസുകൾ തുടങ്ങാനുള്ള തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു. കണ്ടെയ്ൻമെന്‍റ് സോണുകൾ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, രോഗികളുടെ എണ്ണം കൂടിയാൽ ജില്ലകൾക്കുള്ളിലുള്ള സർവീസുകളും നിർത്തേണ്ടി വരുമെന്ന സൂചനയും തീരുമാനം വിശദീകരിക്കവേ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നൽകി. കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് സർവീസ് നടത്തുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു. ഇപ്പോൾ ദീർഘദൂരസർവീസുകൾ തുടങ്ങുന്നത് ഗുണകരമാകില്ലെന്നതായിരുന്നു ആരോഗ്യവകുപ്പിന്‍റെ നിലപാട്. ആരോഗ്യ വകുപ്പ് നൽകിയ ഈ മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീർഘ ദൂര സർവ്വീസുകൾ ആരംഭിച്ചാൽ മതി എന്നാണ് ഗതാഗതവകുപ്പ് തീരുമാനിച്ചത്.
സമ്പർക്ക രോഗികളുടെയും ഹോട്ട്സ്പോട്ടുകളുടെയും എണ്ണം കൂടുന്നത് ബസ്സ് സർവ്വീസ് തുടങ്ങുന്നതിന് തടസ്സമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. ”ആളുകൾ വീടുകളിൽ തന്നെ കഴിയേണ്ടതുണ്ട്. പല ജില്ലകളിലും പലയിടങ്ങളും ഹോട്ട് സ്പോട്ടാണ്. കണ്ടെയ്ൻമെന്‍റ് സോണിൽ ബസ് നിർത്താനാവില്ല. ഈ സാഹചര്യത്തിൽ സർവ്വീസ് നടത്തിയിട്ട് കാര്യമില്ല. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ കെഎസ്ആർടിസി ദീർഘ ദൂര സർവ്വീസുകളുണ്ടാകില്ല. പ്രയാസമുണ്ടാകുന്നവർ സാഹചര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കണം”, മന്ത്രി പറഞ്ഞു. ജില്ലകൾക്കുള്ളിലുള്ള ഗതാഗതം സംബന്ധിച്ച് കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ജില്ലകൾക്കുള്ളിലെ സർവ്വീസും നിർത്തേണ്ടി വരുമെന്ന് ഗതാഗത മന്ത്രി സൂചന നൽകുന്നു.