ബസുകളുടെ നിയമ ലംഘനത്തിന് സംസ്ഥാന സർക്കാറിന്റെ പുതിയ നടപടി.
ഈ മാസം 28നകം സ്വകാര്യ ബസുകളുടെ മുമ്പിലും പിറകിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് സർക്കാറിന്റെ തീരുമാനം.
ഓരോ ബസുകളുടേയും ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് വീതിച്ച് നൽകാനും ബസുകൾ നിയമ ലംഘനം നടത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കൂടി ഉത്തരവാദിയാകുംമെന്നും ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു വ്യക്തമാക്കി.
ബസുകളിലെ പരിശോധന കർശനമാക്കാനും ഇന്ന് കൊച്ചിയിൽ ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനമായി.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായതോടെയാണ് നിരത്തിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ കൊച്ചിയിൽ ഗതാഗത വകുപ്പ് മന്ത്രി ഇന്ന് ഉന്നത തല യോഗം വിളിച്ചത്.
നിയമ ലംഘനങ്ങൾ കണ്ടെത്താനായി സ്വകാര്യ ബസുകളിൽ മുമ്പിലും പിറകിലും ക്യാമറ സ്ഥാപിക്കാനാണ് പുതിയ തീരുമാനം.
ഇതിൻ്റെ 50 ശതമാനം പണം റോഡ് സേഫ്റ്റി അതോറിറ്റി ബസുകൾക്ക് നൽകും. മാർച്ച് ഒന്ന് മുതൽ ക്യാമറയില്ലാത്ത വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ അനുവാദം ഉണ്ടാവില്ല.
മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ പരിശോധന ശക്തമായി തുടരും.
കൂടാതെ സിന്തറ്റിക് ഡ്രഗ് ഉപയോഗിച്ചിട്ടുണ്ടോ ഡ്രൈവർമാർ എന്ന് പരിശോധിക്കാൻ പരിശോധന കിറ്റ് ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കാനും സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.
സ്വകാര്യ ബസ് ജീവനക്കാർക്ക് ഇനി 6 മാസത്തിലൊരിക്കൽ പ്രത്യേക പരിശീലനവും ആരോഗ്യ പരിശോധനയും ഉണ്ടാകും.
പൊലീസിനെയും ഉദ്യോഗസ്ഥരേയും കൂടാതെ ബസ് ഉടമകളും തൊഴിലാളി സംഘടന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.