സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ, ടാക്സി സംവിധാനമായ ‘കേരള സവാരി’ തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ ഉടൻ ആരംഭിക്കും.
തൊഴിൽവകുപ്പിന്റെ കീഴിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷിതമായ യാത്ര എല്ലാവർക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പദ്ധതിക്കായി എറണാകുളം, തൃശൂർ ജില്ലകളിലെ ഡ്രൈവർമാർക്ക് പരിശീലനം നൽകും. എറണാകുളത്ത് ഏപ്രിൽ 28നും തൃശൂരിൽ മേയ് ഒമ്പതിനുമാണ് പരിശീലനം നൽകുന്നത്.
യാത്രാ നിരക്ക് സർക്കാർ തീരുമാനിക്കും. പദ്ധതിയുടെ വിജയത്തിനായി ജില്ലാ തലത്തിൽ കളക്ടർ ചെയർമാനായ കമ്മിറ്റി രൂപീകരിച്ചു.
മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോട്ടോർ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ, കലക്ടർ എൻ എസ് കെ ഉമേഷ്, കൊച്ചി റേഞ്ച് ഡിഐജി എ ശ്രീനിവാസ്, തൃശൂർ ജില്ലാ വികസന കമീഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ റൂറൽ എസ്‌പി വിവേക്‌കുമാർ, കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ ടി ബിജു ഭാസ്‌കർ, ലേബർവകുപ്പ് അഡീഷണൽ സെക്രട്ടറി ഡി ലാൽ, അഡീഷണൽ ലേബർ കമീഷണർമാരായ കെ ശ്രീലാൽ, രഞ്ജിത് മനോഹർ, കെ എം സുനിൽ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.