ഡ്രൈവര്‍ നിയമനം
മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രൊജക്ട് പാലിയേറ്റീവ് കെയർ പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ് എന്നിവയും മൂന്ന് വർഷം പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം ജൂലൈ 29 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 247290.
പാറക്കടവ്-മാടപ്പള്ളിക്കുന്ന്-ചാമപ്പാറ-കൊളവള്ളി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
പാറക്കടവ്-മാടപ്പള്ളിക്കുന്ന്-ചാമപ്പാറ-കൊളവള്ളി റോഡിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ജൂലൈ 23) മുതൽ വാഹന ഗതാഗതത്തിന് പൂർണ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം പുൽപ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പുൽപ്പള്ളിയിൽ നിന്ന് മാടപ്പള്ളിക്കുന്നിലേക്ക് പോകുന്ന വാഹനങ്ങൾ പാറക്കടവിൽ നിന്ന് തിരിഞ്ഞ് വണ്ടിക്കടവ് വഴി മാടപ്പള്ളിക്കുന്നിലേക്ക് പോകണം. മാടപ്പള്ളിക്കുന്നിൽ നിന്ന് പുൽപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വണ്ടിക്കടവിൽ നിന്ന് തിരിഞ്ഞ് പാറക്കടവ് വഴി പുൽപ്പള്ളിയിലേക്ക് പോകണം.
എം.എസ്.ഡബ്ല്യൂ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലയുടെ സുൽത്താൻ ബത്തേരി പൂമല എം.എസ്.ഡബ്ല്യൂ സെന്ററിൽ ഒഴിവുള്ള ഓപ്പൺ മെറിറ്റ്, സംവരണ സീറ്റുകളിലേക്ക് ജൂലൈ 25 വൈകുന്നേരം അഞ്ച് വരെ ലേറ്റ് രജിസ്ട്രേഷൻ ചെയ്യാം. സർവകലാശാലയുടെ പ്രവേശന വിഭാഗം വെബ്സൈറ്റിലാണ് ലേറ്റ് രജിസ്ട്രേഷൻ സൗകര്യമുള്ളത്. ഫോൺ: 9496344886.
എന്തുകൊണ്ട് പവർകട്ട്? ജനം ഒരു മണിക്കൂർ ഇരുട്ടിൽ കഴിയട്ടെയെന്ന് തീരുമാനിക്കുമോ! വിശദീകരിച്ച് മുഖ്യമന്ത്രി
പവര്‍കട്ടിന്റെ കാരണം വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഡിമാന്റ് ആണ് ഈ സീസണില്‍ വൈദ്യുതിക്ക് ഉണ്ടായിരിക്കുന്നതെന്നും മുപ്പത് ദിവസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിഭാസമല്ല പവര്‍കട്ട് എന്നും വി ഡി സതീശന് പറഞ്ഞു. കനത്ത മഴക്കുറവ്, അണക്കെട്ടുകളിലെ ജലശേഖരണത്തിലെ ഇടിവ്, ഹൈഡല്‍ പവര്‍ ഉല്‍പ്പാദനത്തിലുണ്ടായ 80 ശതമാനത്തിന്റെ കുറവ്, ദേശീയ വൈദ്യുതി വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാതിരുന്ന പ്രശ്നം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപയോഗത്തില്‍ ഉണ്ടായ ആയിരം മെഗാവാട്ടിന്റെ വര്‍ധനവ് എന്നിവയെല്ലാം വൈദ്യുതി ഉല്‍പ്പാദനക്കുറവിലേക്ക് അതുവഴി പവര്‍ക്കട്ടിലേക്കും നയിച്ചെന്നും വി ഡി സതീശന് പറഞ്ഞു.25 വര്‍ഷക്കാലത്തേക്ക് ഒരു യൂണിറ്റിന് നാല് രൂപ 29 പൈസ നിരക്കില്‍ വൈദ്യുതി വാങ്ങാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പിണറായി സര്‍ക്കാര്‍ റദ്ദാക്കിയെന്നും ഇതോടെ ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 25 വര്‍ഷക്കാലത്തേക്ക് ഒരു യൂണിറ്റിന് നാല് രൂപ 29 പൈസ നിരക്കില്‍ എഗ്രിമെന്റ് വെച്ചിരുന്നു. അത് പ്രകാരം ഒരുവര്‍ഷം ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഏഴ് വര്‍ഷം പിണറായി സര്‍ക്കാരും വൈദ്യുതി വാങ്ങിച്ചു. എട്ടാം വര്‍ഷം ആ വൈദ്യുതി കരാര്‍ റദ്ദാക്കി. എന്നിട്ട് 8 രൂപ മുതല്‍ 14 രൂപ വരെ നിരക്കില്‍ അദാനി കമ്പനിയില്‍ നിന്നാണ് വൈദ്യുതി വാങ്ങിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ നിലവിലുണ്ടായിരുന്നെങ്കില്‍ വൈദ്യുതി തരാന്‍ കമ്പനി ബാധ്യസ്ഥരായിരുന്നു. അതില്ലെന്നുമാത്രമല്ല ഓപ്പണ്‍ മാര്‍ക്കറ്റില്‍ വൈദ്യുതി കിട്ടാനില്ല. എന്തിനാണ് റദ്ദ് ചെയ്തതതെന്ന് അന്നത്തെ വൈദ്യുത മന്ത്രിയോ മുഖ്യമന്ത്രിയോ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന് പറഞ്ഞു.
വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷന്‍ കീഴില്‍ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര ഭാഗങ്ങളിൽ നാളെ (ജൂലൈ 23) രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസപ്പെടും.വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ ചൊവ്വ, വെള്ളമുണ്ട എച്ച്.എസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും പീച്ചങ്കോട്-അകമനച്ചാല്‍ ഭാഗങ്ങളിലും നാളെ (ജൂലൈ 23) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു
ദേശിയതലത്തിൽ നടക്കുന്ന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ പ്രതിക്ഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ ജനാധിപത്യവിരുദ്ധമായി മുമ്പെങ്ങുംഇല്ലാത്ത വിധം പോലീസ് കൈയ്യേറ്റം ചെയ്യുകയും അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തതിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി പ്രതിക്ഷേധ ധർണ്ണയും പ്രകാടനവും സംഘടിപ്പിച്ചു. ധർണ്ണ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം ജില്ലാ സെക്രട്ടറി പി.ജെ.ഷൈജു നടത്തി.എം.ജി. അനിൽകുമാർ അധ്യഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ പി.റ്റി.സന്തോഷ്, അബ്ദുൾ ഗഫൂർ, ഇ.വി. ജയൻ, എം.എൻ.പുഷ്പവല്ലി,വി എൽ വിപിൻ രാജ്, ഗ്ലോറി സെക്വീറ എന്നിവർ സംസാരിച്ചു. റ്റി പരമേശ്വരൻ, ബെൻസി ജേക്കബ്, സിനീഷ് ജോസഫ്, എൻ. എസ്. ഗഫൂർ, ഗ്രഹൻ പി.തോമസ്,കെ.ജി.പ്രജീഷ്,കെ ജി വേണു,ബിജു.കെ.ജെ രതീഷ് ഇ ടി,രമേശ്.കെ,ഗണേഷ്.ക,എസ്.ആർ ശ്രീജിത്,എം.വി.സതീഷ്,അരുൺ ജോസ്, ,വി .ജെ ജിൻസ് നിഷ പ്രസാദ് എന്നിവർ നേതൃത്വം കൊടുത്തു
കുടുംബശ്രീ എം.ഇ.സി നിയമനം
കുടുംബശ്രീ സൂക്ഷ്മ സംരംഭ കൺസൽട്ടന്റ് സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ പുതുതായി മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നു. ബിരുദധാരികളും മാർക്കറ്റിംഗിൽ താൽപര്യമുള്ളവരുമായ കുടുംബശ്രീ അംഗങ്ങൾക്കും അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കും ഒക്സിലറി അംഗങ്ങൾക്കുമാണ് അവസരം. പ്രായപരിധി 25നും 40നും ഇടയിൽ. കുടുംബശ്രീ പ്രവർത്തനങ്ങളെകുറിച്ച് അറിവും ആശയ വിനിമയ ശേഷിയും അവതരണ ശേഷിയുമുണ്ടായിരിക്കണം. കണക്കും ബിസിനസ്സ് ആശയങ്ങളും മനസിലാക്കാനുള്ള അഭിരുചിയും പ്രോജക്ടുകൾ തയ്യാറാക്കാനുള്ള കഴിവും ആവശ്യമാണ്. മാർക്കറ്റ് ഗവേഷണവും വിശകലനവും നടത്തുന്നതിനുള്ള അറിവും ബിസിനസ് നിയമങ്ങളെ കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുടുംബശ്രീ അംഗം അല്ലെങ്കിൽ ഒക്സിലറി അംഗമാണെന്നുള്ള സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 30 വൈകുന്നേരം അഞ്ചിനകം കൽപ്പറ്റ സിവിൽ സ്റ്റേഷന് എതിർവശത്തുള്ള ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04936 299370.
ബി.എഡ് സീറ്റൊഴിവ്
സുൽത്താൻ ബത്തേരി പൂമല കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ കൊമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ വിവിധ സംവരണ വിഭാഗങ്ങളുടെ സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല കാപ് ഐ.ഡി ഉള്ളവർ ബന്ധപ്പെടുക. ഫോൺ: 9037030586.
ഹോംഷോപ് മാനേജ്മെന്റ് ടീം രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഹോംഷോപ് ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി പുതിയ ഹോംഷോപ് മാനേജ്മെന്റ് ടീം രൂപീകരിക്കുന്നു. കുടുംബശ്രീ സംരംഭമായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ കൂട്ടായ്മയായിരിക്കും മാനേജ്മെന്റ് ടീം. കുടുംബശ്രീ ഉല്പാദകരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിച്ച് ഹോംഷോപ് ഓണർമാർക്ക് ആവശ്യാനുസരണം വിതരണം ചെയ്യുക, ഉത്പന്ന ലഭ്യത ഉറപ്പാക്കുക, വിപണന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നിവയാണ് ടീമിന്റെ പ്രധാന പ്രവർത്തനങ്ങൾ. വിപണന രംഗത്ത് പ്രവർത്തിക്കാൻ താൽപര്യമുള്ള വ്യക്തികൾക്കും കൂട്ടായ്മകൾക്കും പുതിയ സംരംഭക അവസരം ലഭ്യമാണ്. സംരംഭകത്വ മനോഭാവം, മാനേജ്മെന്റ് കഴിവ്, വിതരണ-വിപണന പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ജൂലൈ 25 വൈകുന്നേരം അഞ്ചിനകം കുടുംബശ്രീ ജില്ലാമിഷനിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9947310925
ജി.എസ്.ടി സ്കിൽ കോഴ്സ് പ്രവേശനം
മീനങ്ങാടി മോഡൽ കോളേജിലെ തൊഴിലധിഷ്ഠിത നൈപ്യുണ്യ വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജി.എസ്.ടി കംപ്ലയൻസ് ആന്റ് ഇ ഫയലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കാലാവധി. അടിസ്ഥാന യോഗ്യത പ്ലസ് ടു. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. ഫോൺ: 04936 246446.
ശ്രേയസ് സ്വാശ്രയ സംഘ വാർഷികം നടത്തി
മലങ്കര യൂണിറ്റിലെ ജനശക്തി സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ചുള്ളിയോട് യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് സുപ്രഭ വിജയൻ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.സെക്രട്ടറി അനു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികളെ മെമെന്റോ നൽകി ആദരിച്ചു.സാബു പി.വി,ഷീജ മനു, ജയശ്രീ,രജിത രാജേഷ് എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.
ഗ്യാസ് കണക്ഷൻ ഇ-കെവൈസി ജൂലൈ 31-നകം പൂർത്തിയാക്കണം; സബ്സിഡി മുടങ്ങിയേക്കും
ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട ഇ-കെവൈസി നടപടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. സബ്സിഡി ആനുകൂല്യങ്ങൾ തടസ്സപ്പെടാതിരിക്കാനും കണക്ഷൻ റദ്ദാകുന്നത് ഒഴിവാക്കാനും ജൂലൈ 31-നകം (അല്ലെങ്കിൽ അതത് ഗ്യാസ് കമ്പനികൾ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്കുള്ളിൽ) ഇ-കെവൈ സി പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായി ഉപഭോക്താക്കൾ തങ്ങളുടെ പേരിൽ ഉള്ള ആധാർ കാർഡ്, നിലവിലുള്ള ഗ്യാസ് പാസ്ബുക്ക് എന്നിവയുമായി ബന്ധപ്പെട്ട ഗ്യാസ് ഏജൻസി സന്ദർശിക്കണം.
ചിക്കൻ കടയുടെ മറവിൽ ഹാൻസ് വിൽപ്പന 17 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു.
മാനന്തവാടി നാലാം മൈൽ മലബാർ ചിക്കൻ കടയിൽ നിന്നാണ് ഹാൻസ് കണ്ടെടുത്തത്. കട നടത്തിപ്പുകാരനായ നാലാംമൈൽ സ്വദേശി അബ്ദുള്ളയെ മാനന്തവാടി പോലീസ് അറസ്റ്റുചെയ്തു.
ബത്തേരിയിൽ അനധികൃതമായി സമാന്തര ബാർ നടത്തിവന്നയാൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ അനധികൃതമായി സമാന്തര ബാർ നടത്തിവന്നയാൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കല്ലൂർ സ്വദേശിയായ ബാലൻ എന്ന 'ഉപ്പുമാവ് ബാലൻ' ആണ് 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറസ്റ്റിലായത്.പണം നൽകി ആളുകളെ അയച്ച് ലിറ്ററുകണക്കിന് മദ്യം വാങ്ങി വീട്ടിൽ സൂക്ഷിച്ച ശേഷം, ഉയർന്ന വിലയ്ക്ക് പെഗ്ഗ് കണക്കായും ചെറിയ കുപ്പികളിലായും ആവശ്യക്കാർക്ക് വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ രീതി.ആദിവാസി കോളനികൾ കേന്ദ്രീകരിച്ചായിരുന്നു ഉപ്പുമാവ് ബാലന്റെ അനധികൃത മദ്യക്കച്ചവടം ഏറെയും നടന്നിരുന്നത്. നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്നാണ് സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് സംഘം ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചത്. മുൻപും അബ്കാരി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ് ബാലൻ.ഇയാളുടെ പേരിന് പിന്നിലുള്ള കൗതുകകരമായ കഥയും പുറത്തുവന്നിട്ടുണ്ട്. പണ്ട് കുപ്രസിദ്ധ കുറ്റവാളി വീരപ്പന്റെ സംഘത്തിൽ ചന്ദനക്കടത്ത് സംഘത്തിലുണ്ടായിരുന്ന കാലത്ത് സ്ഥിരമായി ഉപ്പുമാവ് മാത്രം കഴിച്ചിരുന്ന ഇയാൾ അങ്ങനെയാണ് 'ഉപ്പുമാവ് ബാലൻ' എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങിയത്.
ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു
മേപ്പാടി: കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവുംസംഘവും മേപ്പാടി ടൗൺ ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 70 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മേപ്പാടി ആനക്കാട് നാൽപ്പത്താറ് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ റഷീദ് (44) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. റെയിഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി.കെ, മുഹമ്മദ് മുസ്തഫ.ടി, പ്രജീഷ്.എം.വി, അമൽജോസ്, സനൂപ്.സി.കെ, വനിതാ സിവിൽ എക് സൈസ് ഓഫീസർ സജ്ന.പി.യു, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ്. ടി.പി എന്നിവർ പങ്കെടുത്തു. കഞ്ചാവ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.
കുതിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് 1,680 രൂപയുടെ വര്‍ധന
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. പവന് ഒറ്റയടിക്ക് 1,680 രൂപ കൂടി 1,07,440 രൂപയിലെത്തി. ഗ്രാമിന് 210 രൂപ വര്‍ധിച്ച് 13,430 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 175 രൂപ വര്‍ധിച്ച് 11,035 രൂപയിലെത്തി. നികുതിയും പണിക്കൂലിയും കൂട്ടാതെ തന്നെ 18 കാരറ്റ് സ്വര്‍ണം പവന് വില 88,280 രൂപയാണ്. നികുതിയും പണിക്കൂലിയും ചേര്‍ന്നാല്‍ വില ഒരുലക്ഷം രൂപയോളമാകും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 130 രൂപ ഉയര്‍ന്ന് വില 8595 രൂപയായി. പവനുവില 68,760 രൂപയുമായി.ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നു. ഈ വര്‍ഷം ജനുവരി 29നായിരുന്നു സ്വര്‍ണത്തിന് എക്കാലത്തേയും ഉയര്‍ന്ന വില. ഗ്രാമിന് 16,395 രൂപയും പവന് 131,160 രൂപയുമായിരുന്നു അന്നത്തെ വില.
സമരക്കാരുടെ വയറെരിയാതിരിക്കാൻ കരുതൽ: ജന്തര്‍ മന്തറിൽ എത്തിയത് അജ്ഞാതരുടെ നൂറോളം ഭക്ഷണ ഓര്‍ഡറുകള്‍
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി അടക്കമുള്ള സംഘടനകള്‍ സമരം നടത്തുന്ന ജന്തര്‍ മന്തറിലേക്ക് വന്നത് അജ്ഞാതര്‍ ഓര്‍ഡര്‍ ചെയ്ത നൂറുകണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍ എന്ന് വിവരം. സ്വിഗി, സൊമാറ്റൊ പോലുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളില്‍ നിന്നാണ് മുന്‍കൂര്‍ പണമടച്ച് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിയത്.സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍ വിശന്നിരിക്കുകയായിരിക്കും എന്ന് കരുതി അവര്‍ക്ക് ഐക്യദാഢ്യമെന്നോണമാണ് ഭക്ഷണം എത്തിയതെന്നാണ് കരുതുന്നത്. സമരക്കാരോടുള്ള വേറിട്ട പിന്തുണ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വലിയ മഴയിലും സമരകേന്ദ്രത്തിലേക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവറി ജീവനക്കാരുടെ വീഡിയോകള്‍ അടക്കം പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ സമര കേന്ദ്രത്തില്‍ ആവശ്യത്തിന് ഭക്ഷണമുണ്ടെന്നും ഇനി ഭക്ഷണമെത്തിക്കേണ്ടതില്ലെന്നുമാണ് സിജെപി പറയുന്നത്. ഭക്ഷണം പാഴാകാന്‍ അത് കാരണമായേക്കാമെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം അയച്ചു നല്‍കിയവരുടെ സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നതായും സിജെപി പറഞ്ഞു.
എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കരണം: മാരത്തൺ മത്സരം സംഘടിപ്പിക്കുന്നു
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും എൻ.എസ്.എസ് യുവജാഗിരണും ചേർന്ന് മാരത്തൺ മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായാണ് ജില്ലാതല മത്സരം. ജൂലൈ 30ന് രാവിലെ ഏഴിന് ആരംഭിക്കുന്ന മത്സരത്തിൽ ജില്ലയിലെ കോളേജുകളിൽ പഠിക്കുന്ന 17 മുതൽ 24 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രാവിലെ ഏഴിന് കല്പറ്റ സിവിൽ സ്റ്റേഷനിൽ നിന്നാരംഭിച്ച് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് വരെ സ്ത്രീ, പുരുഷ വിഭാഗങ്ങളിലായിട്ടായിരിക്കും മാരത്തൺ. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ് അവാർഡും നൽകും. ആദ്യ സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനാകും. താത്പര്യമുള്ളവർ കോളേജിലെ എൻ.എസ്.എസ് കോർഡിനേറ്റർ മുഖേന ജൂലൈ 25നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9847162300, 934914000.
സിജെപി പ്രതിഷേധത്തിനെതിരായ ഡൽഹി പൊലീസിൻ്റെ അതിക്രമങ്ങളിൽ വിമർശനവുമായി മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ
സിജെപി പ്രതിഷേധത്തിനെതിരായ ഡൽഹി പൊലീസിൻ്റെ അതിക്രമങ്ങളിൽ വിമർശനവുമായി മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ശരിക്കും ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ വിസ്മയ മോഹൻലാൽ ചോദിച്ചിരിക്കുന്നത്.'പ്രതിഷേധിക്കുന്നവരോട് നിങ്ങൾ യോജിക്കണമെന്നില്ല. അവരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകണമെന്നില്ല. പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംഘടനകളെ നിങ്ങൾ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല' എന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ വിസ്മയ പറയുന്നുണ്ട്.'സ്വന്തം ശബ്ദം ഉയർത്തുന്ന പൗരന്മാർക്ക് മറുപടിയായി സംവാദത്തിന് പകരം അമിതമായ ബലപ്രയോഗമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ, നാം ഓരോരുത്തരും ഒരു നിമിഷം ചിന്തിക്കണം.നമ്മുടെ ജനാധിപത്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നത്' എന്നും വിസ്മയ ചോദിക്കുന്നുണ്ട്. 'നാളെ കേൾക്കപ്പെടാൻ ശ്രമിക്കുന്നത് നിങ്ങളായിരിക്കാം. നിങ്ങളുടെ നഗരമായിരിക്കാം. നിങ്ങളുടെ നാട്ടായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കുടുംബമായിരിക്കാം.എല്ലാവരോടുമുള്ള എന്റെ ചോദ്യം വളരെ ലളിതമാണ്: സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ശരിക്കും ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?' എന്ന് പറഞ്ഞാണ് വിസ്മയ ഇൻസ്റ്റഗ്രാം സ്റ്റോറി അവസാനിപ്പിച്ചിരിക്കുന്നത്.
എസ്. ഇ.പി സ്കൂൾ തല ഉദ്ഘാടനം നടത്തി
പുളിയാർമല : ഗവ: യു.പി സ്കൂൾ പുളിയാർമലയിൽ പിന്നാക്ക വിദ്യാർത്ഥികളുടെ ഹാജരില്ലായ്മയും പഠന വിടവ് നികത്തുന്നതിനുമായുള്ള എസ്.ഇ.പി പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം നടത്തി. പി. ടി. എ പ്രസിഡൻ്റ് മുംതാസ്. എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൽപ്പറ്റ മുൻസിപ്പാലിറ്റി രണ്ടാം വാർഡ് കൗൺസിലർ രഞ്ജിത്ത്.ആർ പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ജിതേഷ് വാകയിൽ , കെ.വി. ദീപ, എം.പി.ടി എ പ്രസിഡൻ്റ് നിവ്യ പി.കെ, പി.ടി.എ വൈസ് പ്രസിഡൻ്റ് സുമിത സി എന്നിവർ സംസാരിച്ചു.ഡയറ്റ് സീനിയർ ലക്ചറർ ഡോക്ടർ മനോജ് കുമാർ ടി പദ്ധതി വിശദീകരിച്ചു.പ്രാധാന അധ്യാപിക ഷൈനി എ. കെ. സ്വാഗതവും എസ്. ഇ. പി കോർഡിനേറ്റർ ആഷിഖ് കെ.കെ നന്ദിയും പറഞ്ഞു.

