സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഇന്ന് 105 പേർക്ക് രോഗബാധ, പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം സ്വദേശിയായ 75കാരിയാണ് ഇന്നലെ മരിച്ചത്. ഇന്ന് 105 പേർക്ക് രോഗം സ്ഥിരീകരിച്ചതായും പ്രതിദിന ഡെങ്കി കേസ് 100 കടന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് പനി വർധിക്കുന്ന പശ്ചാത്തലത്തിൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഫുഡ് ഇൻസ്പെക്ടർമാർ സ്കൂളുകളിൽ പ്രത്യേക പരിശോധന നടത്തണം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആൾക്കൂട്ടത്തിൽ മാസ്ക് ധരിക്കണമെന്നും കുടിവെള്ള സ്രോതസുകൾ പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബോണ്ടഡ് ലക്ചറര്‍ നിയമനം
മാനന്തവാടി ഗവ. നഴ്‌സിങ് കോളേജില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബോണ്ടഡ് ലക്ചറര്‍മാരെ നിയമിക്കുന്നു. സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ നിന്ന് എം.എസ്.സി നഴ്‌സിങ് പൂര്‍ത്തിയാക്കിയവരുടെ അഭാവത്തില്‍ സ്വകാര്യ കോളേജുകളില്‍ നിന്ന് യോഗ്യത നേടി കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രതിമാസം 30,000 രൂപയാണ് സ്‌റ്റൈപ്പന്റ്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍, ആധാര്‍ എന്നിവയുമായി ജൂണ്‍ 23ന് രാവിലെ 10.30ന് കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 04935 246434.
ലോകായുക്ത സിറ്റിങ്
സംസ്ഥാന ലോകായുക്ത ജൂണ്‍, ജൂലൈ മാസങ്ങളില്‍ കണ്ണൂരിലും കോഴിക്കോടും ക്യാമ്പ് സിറ്റിങ് നടത്തുന്നു. ജൂണ്‍ 30ന് രാവിലെ 10.30 മുതല്‍ കണ്ണൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ജൂലൈ ഒന്നിനും രണ്ടിനും രാവിലെ 10.30 മുതല്‍ കോഴിക്കോട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് സിറ്റിങ് നടക്കുന്നത്. ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍, ഉപലോകായുക്ത ജസ്റ്റിസ് വി ഷെര്‍സി എന്നിവരങ്ങുന്ന ഡിവിഷന്‍ ബെഞ്ചും ഉപലോകായുക്തയുടെ സിംഗിള്‍ ബെഞ്ചും കേസുകള്‍ പരിഗണിക്കും. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സിറ്റിങുകളില്‍ സ്വീകരിക്കും. ഫോണ്‍: 0471 2300362.
ഗസ്റ്റ് അധ്യാപക നിയമനം
പനങ്കണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് സീനിയര്‍ അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ജൂലൈ മൂന്ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04936 248860.
സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക്ക് ഹോസ്റ്റലുകളിലുമായി 12 സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്യു (സ്റ്റുഡന്റ്കൗണ്‍സിലിംഗ്) എന്നിവയാണ് യോഗ്യത. പ്രായപരിധി 25നും 45നും ഇടയില്‍. സ്റ്റുഡന്റ് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസില്‍ ജൂണ്‍ 26ന് രാവിലെ 10ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്‌കൂളുകളില്‍ താമസിച്ച് ജോലി ചെയ്യണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും, മികവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ വെയിറ്റേജ് മാര്‍ക്ക് ലഭിക്കും. ഫോണ്‍: 04936 202232.
ട്രേഡ്‌സ്മാന്‍, ഇന്‍സ്ട്രക്ടര്‍ നിയമനം
തലപ്പുഴ ഗവ. എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വകുപ്പില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വകുപ്പില്‍ ട്രേഡ്‌സ്മാന്‍, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-2 തസ്തികകളിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ഡിപ്ലോമ, ഐ.ടി.ഐ-എന്‍.സി.വി.ടി, എസ്.സി.വി.ടി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സി എന്നിവയില്‍ ഏതെങ്കിലുമാണ് യോഗ്യത. ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ ഉണ്ടായിരിക്കണം. ഉയര്‍ന്ന യോഗ്യതയും പ്രവൃത്തിപരിചയവും അഭികാമ്യം. ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ അനുബന്ധ വിഷയത്തില്‍ റെഗുലര്‍ ഫസ്റ്റ് ക്ലാസ് ബിരുദം വേണം. പ്രവൃത്തിപരിചയം അഭികാമ്യം. പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04935 257321.
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്ലസ് വണ്‍ ഉള്‍പ്പെടെയുള്ള വിവിധ പോസ്റ്റ്‌മെട്രിക് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയവര്‍ക്ക് തുടര്‍ പഠനത്തിനുള്ള പ്രാരംഭ ചെലവുകള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2026-27 വര്‍ഷം മെറിറ്റില്‍ അഡ്മിഷന്‍ നേടിയവരും വാര്‍ഷിക വരുമാന പരിധി 50,000 രൂപയില്‍ താഴെയുള്ളവരുമായിരിക്കണം. ജില്ലയ്ക്ക് പുറത്ത് അഡ്മിഷന്‍ ലഭിച്ചവര്‍ക്കും ജില്ലയ്ക്കകത്ത് താമസ സ്ഥലത്തുനിന്ന് ഏറ്റവും ദൂരെയുള്ള സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മാര്‍ക്ക് ലിസ്റ്റും ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷന്‍ ലഭിച്ച സ്ഥാപനത്തില്‍ നിലവില്‍ പഠിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവയും സമര്‍പ്പിക്കണം. ഓഗസ്റ്റ് 10നകം കല്‍പറ്റ ഐ.റ്റി.ഡി.പി ഓഫീസിലോ കല്‍പറ്റ, വൈത്തിരി, പിണങ്ങോട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കണം. അപൂര്‍ണവും ആവശ്യമായ രേഖകളുടെ പകര്‍പ്പുകളില്ലാത്തതുമായ അപേക്ഷകള്‍ നിരസിക്കും. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കില്‍ മാര്‍ക്കിന്റെയും മുന്‍ഗണനയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഫോണ്‍: 04936 202232.
ഇനി കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും ആകാശ യാത്ര, പോക്കറ്റിലൊതുങ്ങും ടിക്കറ്റ് ; പുതിയ 'ബേസിക്' ഫെയർ പ്രഖ്യാപിച്ച് എയർ ഇന്ത്യ
ആഭ്യന്തര റൂട്ടുകളിൽ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിലുള്ള പുതിയ 'ബേസിക്' (Basic) ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. വിമാന ടിക്കറ്റിനൊപ്പം ലഭിക്കുന്ന ചില അധിക സേവനങ്ങൾ ഒഴിവാക്കിക്കൊണ്ട്, ടിക്കറ്റ് നിരക്ക് പരമാവധി കുറച്ച് യാത്രക്കാർക്ക് കൂടുതൽ ലാഭകരമായ യാത്രയൊരുക്കുകയാണ് എയർ ഇന്ത്യ ഇതിലൂടെ ലക്ഷ്യമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ചില ആഭ്യന്തര റൂട്ടുകളിലെ ഇക്കോണമി ക്ലാസുകളിലാണ് ഈ പുതിയ നിരക്ക് നിലവിൽ വരുന്നത്. കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വിമാനത്തിലെ മറ്റ് ആനുകൂല്യങ്ങൾ ആവശ്യമില്ലാത്തവർക്കും വേണ്ടിയാണ് കമ്പനി ഈ പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.പുതിയ മാറ്റങ്ങൾ എന്തൊക്കെ?ബാഗേജ് പരിധി: 'ബേസിക്' നിരക്കിൽ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് 15 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജും 7 കിലോഗ്രാം ക്യാബിൻ ബാഗേജും സൗജന്യമായി കൊണ്ടുപോകാം.ഭക്ഷണം ഉണ്ടാകില്ല: ഈ ടിക്കറ്റുകളിൽ വിമാനത്തിനുള്ളിൽ വെച്ചുള്ള സൗജന്യ ഭക്ഷണം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ യാത്രക്കാർക്ക് സൗജന്യമായി ചായയോ കാപ്പിയോ ലഭിക്കും.ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാം: ഭക്ഷണം ആവശ്യമുള്ളവർക്ക് വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് വരെ അധിക തുക നൽകി വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ, ജെയിൻ, ഡയബറ്റിക് തുടങ്ങിയ ഭക്ഷണങ്ങൾ പ്രീ-ബുക്ക് ചെയ്യാവുന്നതാണ്.വിമാനത്തിന്റെ സമയം മാറിയാൽ ?ഏതെങ്കിലും കാരണവശാൽ വിമാനത്തിന്റെ സമയം മാറുകയോ യാത്രക്കാരെ മറ്റ് വിമാനങ്ങളിലേക്ക് മാറ്റുകയോ ചെയ്താൽ, അവർ ഓർഡർ ചെയ്ത ഭക്ഷണം പുതിയ വിമാനത്തിലേക്ക് ഓട്ടോമാറ്റിക്കായി മാറ്റും. ഭക്ഷണം ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ തുക പൂർണമായി റീഫണ്ട് ചെയ്യും.നിലവിലെ നിരക്കുകളിൽ നിന്നുള്ള വ്യത്യാസംഎയർ ഇന്ത്യയിൽ നിലവിലുള്ള Value, Classic, Flex എന്നീ മൂന്ന് കാറ്റഗറികൾക്ക് പുറമെ നാലാമതായാണ് 'Basic' ഫെയർ എത്തുന്നത്. പഴയ മൂന്ന് കാറ്റഗറികളിലും സൗജന്യ ഭക്ഷണവും മറ്റ് ആനുകൂല്യങ്ങളും തുടർന്നും ലഭിക്കും. പുതിയ 'ബേസിക്' നിരക്ക് തികച്ചും ഓപ്ഷണൽ മാത്രമാണെന്നും ഇത് നിലവിലെ നിരക്കുകളെ ബാധിക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി.നിലവിൽ എയർ ഇന്ത്യയുടെ നേരിട്ടുള്ള ബുക്കിംഗ് ചാനലുകൾ വഴി മാത്രമേ 'ബേസിക്' ടിക്കറ്റുകൾ ലഭ്യമാകൂ. എയർ ഇന്ത്യ വെബ്‌സൈറ്റ്, എയർ ഇന്ത്യ മൊബൈൽ ആപ്പ്, കസ്റ്റമർ കോൺടാക്റ്റ് സെന്റർ, എയർപോർട്ട് ടിക്കറ്റിംഗ് ഓഫീസുകൾ എന്നിവ വഴി ബുക്കിംഗ് നടത്താം. യാത്രക്കാരുടെ പ്രതികരണങ്ങളും ഫീഡ്‌ബാക്കും വിലയിരുത്തിയ ശേഷമായിരിക്കും ഈ സേവനം മറ്റ് റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യത്തിൽ എയർ ഇന്ത്യ അന്തിമ തീരുമാനമെടുക്കുക. ലഗേജ് കുറവുള്ളവർക്കും വിമാനത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ താല്പര്യമില്ലാത്തവർക്കും വളരെ കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ പുതിയ മാറ്റം സഹായിക്കും. എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ബാഗേജ് പരിധിയും മറ്റ് ചാർജുകളും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിക്കുന്നു.
വയനാട് ചേംബർ ഓഫ് ടൂറിസം നിലവിൽ വന്നു
മാനന്തവാടി: വയനാട്ടിലെ വിവിധ ടൂറിസം സംഘടനകളെ ഏകോപിപ്പിക്കുന്ന സംയുക്ത കൂട്ടായ്മയായ വയനാട് ചേംബർ ഓഫ് ടൂറിസം നിലവിൽ വന്നു. ജില്ലയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളും വികസന സാധ്യതകളും സർക്കാരിന്റെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിനായി ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് സംഘടന അറിയിച്ചു.മാനന്തവാടിയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. വയനാട് ജില്ലയിലെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അധിഷ്ഠാനങ്ങളിലൊന്നായ ടൂറിസം മേഖല സമീപകാലത്ത് നിരവധി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ജില്ലയിലെ വിവിധ ടൂറിസം സംഘടനകൾ ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.ടൂറിസം മേഖലയെ ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിക്കേണ്ടതിന്റെ ആവശ്യകത, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സൗകര്യക്കുറവ്, കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള പ്രതിസന്ധികൾ, വിപണന രംഗത്തെ വെല്ലുവിളികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. അതോടൊപ്പം വയനാടിന്റെ പ്രകൃതി സൗന്ദര്യം, സാഹസിക ടൂറിസം, തീർത്ഥാടന ടൂറിസം, ഗ്രാമീണ ടൂറിസം, കാർഷിക ടൂറിസം, ഹെറിറ്റേജ് ടൂറിസം തുടങ്ങിയ മേഖലകളിലെ സാധ്യതകൾ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്കും രൂപം നൽകി.സംസ്ഥാന മന്ത്രിമാരെയും ജില്ലയിലെ എംപിമാരെയും എംഎൽഎമാരെയും മറ്റ് ജനപ്രതിനിധികളെയും നേരിൽ കണ്ട് ടൂറിസം മേഖലയിലെ പ്രധാന ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാനും വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.വയനാട്ടിലെ ടൂറിസം മേഖലയിലെ എല്ലാ സംഘടനകളെയും പങ്കാളികളാക്കി ഏകീകൃത വികസനത്തിന് നേതൃത്വം നൽകുകയാണ് വയനാട് ചേംബർ ഓഫ് ടൂറിസത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ടൂറിസം സംരംഭകരുടെയും തൊഴിലാളികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, വയനാടിനെ ദേശീയ-അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിൽ കൂടുതൽ ശക്തമായി അടയാളപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും സംഘടന മുൻഗണന നൽകുമെന്ന് അവർ പറഞ്ഞു.യോഗത്തിൽ അലിബ്രാൻ, മനു മത്തായി (ACTA), സുനിൽ, സുര്‍ജിത് (WTO), സൈഫ് വൈത്തിരി, യാസീൻ തോൽപ്പെട്ടി (WTA), ഗോപവർമ, സായൂജ് (WETA), വിനയൻ (NOVATO), വിനോദ് (HATS), സുരേഷ് കുറുവ എന്നിവർ സംസാരിച്ചു. ടൂറിസം മേഖലയിലെ വിവിധ വിഷയങ്ങളിൽ ഏകോപിതമായ ഇടപെടലുകൾ നടത്തുന്നതിനും തുടർ പ്രവർത്തനങ്ങൾക്കായുള്ള രൂപരേഖ തയ്യാറാക്കുന്നതിനും യോഗം തീരുമാനിച്ചു.
പെരിക്കല്ലൂർ -ബൈരകുപ്പ പാലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു
പുൽപ്പള്ളി : 1994ൽ കേരള മുഖ്യമന്ത്രി കെ കരുണാകരനും, കർണാടക മുഖ്യമന്ത്രി വീരപ്പ മൊയിലിയും സംയുക്തമായി സ്ഥാപിച്ച തറക്കല്ലിന്റെ സമീപ പ്രദേശങ്ങളും പെരിക്കല്ലൂർ -ബൈരകുപ്പ പാലം പണിയാൻ ഉദ്ദേശിക്കുന്ന പെരിക്കല്ലൂർ കടവിലും സുൽത്താൻ ബത്തേരി തഹസിൽദാർ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പ്രതിനിധികളും ഉദ്യോഗസ്ഥരും, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും, പെരിക്കല്ലൂർ നിവാസികളും സ്ഥലം സന്ദർശിച്ചു. കൽപ്പറ്റ എൻഎച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിഥിൻ ലക്ഷ്മണൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ രാഖേഷ് കെ. സി, റോഡ് സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാറ്റി ഇ സൈമൺ, തഹസിൽദാർ പ്രശാന്ത് ബി, പെരിക്കല്ലൂർ അസിസ്റ്റൻറ് വികാരി Fr. എബിൻ കുന്നപ്പള്ളിയിൽ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് ലിസി സാബു, വൈസ് പ്രസിഡൻറ് ഷിനു കച്ചിറയിൽ, സെക്രട്ടറി അശ്വൻ കെ, ജില്ലാ ഡിവിഷൻ മെമ്പർ ഗിരിജാ കൃഷ്ണൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ രഘു ഒആർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ മുനീർ അച്ചിക്കുളത്ത്, മിനി ജെയിംസ്, ഷൈനി സണ്ണി, വാർഡ് മെമ്പർ സുജാത രാജു മറ്റു വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ സംഘടന ഭാരവാഹികൾ, നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു
മൂന്നുപാലത്ത് വീണ്ടും പുലിയിറങ്ങി ആടുകളെ ആക്രമിച്ചു
പുൽപ്പള്ളി: മൂന്നുപാലത്ത് വീണ്ടും പുലിയിറങ്ങി ആടുകളെആക്രമിച്ചു. പുലിയുടെ ആക്രമണത്തിൽ ഒരു ആട് ചത്തു. രണ്ട് ആടുകൾക്ക് സാരമായ പരിക്കുണ്ട്. മൂന്നുപാലം മരങ്ങാ ട്ടിൽ തങ്കച്ചന്റെ ആടുകളെയാണ് പുലി ആക്രമിച്ചത്. ബുധ നാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. വീടിന് തൊട്ടുചേർ ന്നുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ആടുകളെ തീറ്റു ന്നതിനായി കെട്ടിയിട്ടതായിരുന്നു. ആടുകളുടെ കരച്ചിൽ കേട്ട് തങ്കച്ചന്റെ ഭാര്യ സായ ഓടിയെത്തിയപ്പോഴേയ്ക്കും പുലി ഇവിടെ നിന്നും കടന്നുകളഞ്ഞു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
തോട്ടത്തിൽ നിന്നും രാജവെമ്പാലയേ പിടികൂടി
തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ റേഞ്ചിൻ്റെ പരിധിയിൽ പെടുന്ന കർമ്മൽ എസ്റ്റേറ്റിൽ മരത്തിൻ്റെ കൊമ്പ് കോതുന്ന തൊഴിലാളികളാണ് രാജവെമ്പാലയെ കണ്ടത്.വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാടാണ് രാജവെമ്പാലയേ പിടികൂടിയത്.ബേഗൂർ റേഞ്ചിലെ ഫോറസ്റ്റർമാരായ എ. എസ് രാജൻ, മണികണ്ഠൻ എന്നിവർക്കൊപ്പം ,ശരത്, വിഷ്ണു, ചന്ദ്രൻ, നന്ദൻ, വിപിൻ എന്നിവരടങ്ങുന്ന വനപാലക സംഘം രാജവെമ്പാലയേ വനത്തിൽ സ്വതന്ത്രമാക്കി.
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഈ മാസം 21 മുതൽ വീണ്ടും മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. പന്തലായനിയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. രാവിലെ എട്ടു മണിയോടെയാണ് പന്തലായനിയിൽ നാഗരാജൻ്റെ വീടിന് ഇടിമിന്നലേറ്റത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടു സംഭവിക്കുകയും വീടിൻ്റെ തറയ്ക്കും ഭിത്തിക്കും വിള്ളൽ രൂപപ്പെടുകയും ചെയ്തു.
ജീവനക്കാർക്ക് ബഡ്ജറ്റിൽ പ്രതീക്ഷ: രാകേഷ് കമൽ
കൽപറ്റ: യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പ്രതീക്ഷയെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് രാകേഷ് കമൽ.ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ കെ.ടി ഷാജി അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.എ മുജീബ് മുഖ്യ പ്രഭാക്ഷണം നടത്തി.ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു സ്വാഗതം പറഞ്ഞു.സി.കെ.ജിതേഷ്, എം.ജി അനിൽകുമാർ, ഗ്ലോറിൻ സെക്വീര , ആർ. രാംപ്രമോദ്, എൻ.വി. അഗസ്റ്റ്യൻ, പി.എച്ച് അക്ഷറഫ് ഖാൻ,പി.ടി. സന്തോഷ്, ജീ പ്രവിൺകുമാർ, കെ.നാരായണൻ, പി.വി.പുഷ്പവല്ലി, രഞ്ജുനാഥ്, പി.എസ് ഷാജി എന്നിവർ സംസാരിച്ചു. റ്റി. പരമേശ്വരൻ, ബെൻസി ജേക്കബ്, സിനീഷ് ജോസഫ്,പി.ജെ. ഷിജു, ജെയിംസ് കുര്യൻ,എം.വി സതിഷ്, പി അബ്ദുൾ ഗഫൂർ, വിപിൻ രാജ് എന്നിവർ നേതൃത്വം നൽകി.
പനിയും ഛർദിയും; യുവതി മരിച്ചു.
പേരിയ: പനിയേയും ഛർദിയേയും തുടർന്ന് ആദിവാസി യുവതി മരിച്ചു.പേര്യ ആലാറ്റിൽ കുറ്റിവയൽ ഉന്നതിയിലെ ശ്രീക്കുട്ടി (21)യാണ് മരിച്ചത്. അസുഖത്തെ തുടർന്ന് ചൊവ്വ രാവിലെയോടെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസുഖം മൂർച്ഛിച്ച തിനെ തുടർന്ന് രാത്രി എട്ടോടെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജി ലേക്ക് റഫർ ചെയ്തു. യാത്രാമധ്യേ കാരന്തൂരിൽവെച്ചാണ് മരിച്ചത്. മൃത ദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ശ്രീക്കുട്ടി യുടെ മരണത്തെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ടി രേഖയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സമീപ പ്രദേ ശങ്ങളിൽ പരിശോധന നടത്തി. 22 കുടുംബങ്ങളാണ് കുറ്റിവയൽ പണിയ ഉന്നതിയിൽ താമസിക്കുന്നത്. എല്ലാ കുടുംബങ്ങളും ഒരു കിണറിൽ നിന്നാണ് കുടിവള്ളം ശേഖരിക്കുന്നത്. കുടിവെള്ളത്തിൻ്റെ സാംപിൾ ശേഖ രിച്ചു. ക്ലോറിനേഷൻ നടത്തി. യുവതിയുടെ മരണകാരണം പരിശോധനാ ഫലങ്ങൾ പൂർത്തിയായ ശേഷമേ അറിയാൻ സാധിക്കൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഷിഗെല്ലയാണോ എന്നതുൾപ്പെടെയുള്ള പരിശോധനകൾ നടത്തും. ദാസൻ്റേയും ശോഭനയുടേയും മകളാണ് ശ്രീക്കുട്ടി.
വൺ മില്യൺ തൂഫാൻ ഗോൾസ് സംഘടിപ്പിച്ചു.
ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വൺ മില്യൺ തൂഫാൻ ഗോൾസ് സംഘടിപ്പിച്ചു.സുധീഷ് ടി എസ് അധ്യക്ഷനായ ചടങ്ങിൽ സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ രജീഷ് തെരുവത്ത്പീടികയിൽ ഉദ്ഘാടകനായി.വാർഡ് മെമ്പർ എം പി നൗഷാദ് മുഖ്യാതിഥിയായിരുന്നു.ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് അധ്യാപകരും വിദ്യാർഥികളും പൗരൗരമുഖരും വൺ മില്യൺ തൂഫാൻ ഗോൾസിൽ പങ്കാളികളായി.കേരളഹൈക്കോടതി അഡ്വക്കേറ്റ് സഞ്ജയ്, ബിജുകുമാർ,ബോക്സിംഗ് താരം മുന്ന, സജീർ കെ. വി, ഖമറുന്നീസ, സംഗീത,മുഹമ്മദ് ഷമീം തുടങ്ങിയർ സന്നിഹിതരായിരുന്നു.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ മൊതക്കര, മല്ലിശ്ശേരികുന്ന്, അത്തിക്കൊല്ലി, ആലഞ്ചേരി, വെള്ളമുണ്ട എച്ച് എസ്, 8/4, പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍, മടത്തംകുനി, പികെകെ ബേക്കറി, ചെറുകര, ഒഴുക്കന്‍മൂല, വിവേകാനന്ദ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും തരുവണ- തൊണ്ണമ്പറ്റക്കുന്ന് ഭാഗത്തും ജൂണ്‍ 18ന് നാളെ രാവിലെ 8.30 മുതല്‍ 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.എച്ച് ടി ലൈന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയില്‍ എടക്കാടന്‍ മുക്ക്, പന്തിപ്പൊയില്‍, ആലക്കണ്ടി, നരിപ്പാറ, അത്താണി, വാരാമ്പറ്റ, കോടഞ്ചേരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.കമ്പളക്കാട് സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കൂടോത്തുമ്മല്‍, ചീക്കല്ലൂര്‍, പച്ചിലക്കാട്, മൃഗാശുപത്രിക്കവല ഭാഗങ്ങളില്‍ ജൂണ്‍ 18ന് നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി തടസ്സം നേരിടും.
കെ അജീഷ് എഡിഎം ആയി ചുമതലയേറ്റു.
വയനാട് അഡീഷണന്‍ ജില്ലാ മജിസ്ട്രറ്റായി കെ അജീഷ് ചുമതലയേറ്റു. വടകര ആര്‍ഡിഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വയനാട് എഡിഎം ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിയാണ്.
കെ സുമ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ചുമതലയേറ്റു
വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി കെ. സുമ ചുമതലയേറ്റു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറേറ്റില്‍ ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാലക്കാട് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വയനാട് ചെന്നലോട് സ്വദേശിയാണ്.
കേരളത്തിൽ വീണ്ടും ഇടിഞ്ഞ് സ്വർണ വില
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13850 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് കേരളത്തിൽ 110800 രൂപയിലധികം നൽകേണ്ടി വരും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,000 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 265 രൂപയാണ്. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,650 രൂപയാണ് വില വരുന്നത്.

