തിരുവനന്തപുരം: സംസ്ഥാനത്ത് ഉളളിയുടെ വിലപിടിച്ചു നിർത്തുന്നതിന് വിപണി ഇടപെടലുമായി സർക്കാർ. നാഫെഡിൽ നിന്ന് ഉള്ളി ശേഖരിച്ച് ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും കുറഞ്ഞവിലക്ക് വിതരണം ചെയ്യാനാണ് ആലോചന. ആദ്യഘട്ടമെന്ന നിലയിൽ നാളെയും മറ്റന്നാളുമായി 50 ടൺ ഉള്ളി സംസ്ഥാനത്ത് എത്തുന്നത്.
കൊവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റം സാധാരണക്കാരന് ഇരട്ട പ്രഹരമായ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര വിപണി ഇടപെടൽ. നാഫെഡിൽ നിന്ന് കുറഞ്ഞ വിലക്ക് ഉള്ളി സംഭരിച്ച്, ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും വിപണിയുടെ പകുതി വിലക്ക് വിൽപ്പന നടത്താനാണ് ആലോചന. രണ്ടു ഘട്ടമായി 100 ടൺ ഉള്ളി സംസ്ഥാനത്ത് എത്തും. 25 ടൺ നാളെത്തന്നെ എത്തും
പലവ്യഞ്ജനങ്ങളുൾപ്പെടെ മറ്റ് അവശ്യ വസ്തുക്കളുടെ വില വർധന തടയാനും സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഓരോ ദിവസവും പത്തുരൂപയിൽ അധികമാണ് ഉള്ളിക്കു വില വർധിക്കുന്നത്. ഈ വർഷത്തിന്റെ ആരംഭത്തിൽ ഉള്ളി വില കുതിച്ചുയർന്നപ്പോഴും നാഫെഡിൽ നിന്ന് ഉള്ളി ശേഖരിച്ചാണ് സംസ്ഥാനം പ്രതിസന്ധി മറികടന്നത്.