കൽപറ്റ : വയനാടിന്റെ ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന അന്തർദേശീയ കലോൽസവം സംഘടിപ്പിക്കാൻ തീരുമാനം. ജില്ലയിലെ കലാകാരന്മാർ , സാഹിത്യ പ്രേമികൾ , സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചേർന്നുള്ള വയനാട് ആർട് ഫൗണ്ടേഷനാണ് ഫെസ്റ്റീവയുടെ സംഘാടകർ . കൊച്ചി – മുസരിസ്സ് ബിനാലെ മാതൃകയിൽ ചരിത്ര സ്ഥലികളും ഗോത്രപാരമ്പര്യ പെരുമയും പ്രയോജനപ്പെടുത്തി വയനാടിന്റെ ഭൂമിയെ അന്തർദേശിയ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യവും പരിപാടികൾക്കുണ്ട്.സെപ്തംബറിൽ നടത്താനുദേശിക്കുന്ന കുട്ടികളുടെ ആർട്
വർക്ക്ഷോപ്പിന്റെ ക്യൂറേറ്ററായി ഇൻഡസ് ആർട് കളക്ടീവിലെ (ഡെൽഹി)
മെർലിൻ മോളിയെ നിയോഗിച്ചു.
സൊസൈറ്റിയായി രൂപീകരിക്കുന്ന വയനാട് ആർട് ഫൗണ്ടേഷന്റെ പ്രഥമയോഗത്തിൽ
എം കെ രാമദാസ് (ചെയർമാൻ)
അനൂപ് കെ ആർ (സെകട്ടറി)
ബാബുരാജ് പി കെ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ആഗസ്റ്റിൽ തുടങ്ങി ഡിസംബർ മാസത്തിൽ അവസാനിക്കുന്ന
ഉത്സവകലണ്ടറാണ് സംഘാടകർ തയ്യാറാക്കിയിട്ടുള്ളത്. റിവിധ ഗ്രാമങ്ങളിൽ ഒരുക്കുന്ന കലാ വിരുന്നുകളുടെ സമാപനമായാണ് ജില്ലാ ആസ്ഥാനത്തെ ആഘോഷം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഒരു ദേശം കലയെ ആവശ്യപ്പെടുന്നു എന്ന ടാഗ് ലൈനോടെ തയ്യാറാക്കിയ പരിപാടിയ്ക്ക് ഏറ്റം എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. സംവാദങ്ങൾ, പഠനാവതരണം, ഡോക്യുമെന്ററികൾ, എന്നിവയോടൊപ്പം ലോകപ്രശസ്തരായ കലാകാരന്മാരുടെ ആവിഷ്കാരവും ഉണ്ടാവും. എല്ലാ വർഷവും നിശ്ചിത ദിവസങ്ങളിൽ അരങ്ങേറുന്ന പരിപാടി എന്ന നിലയിൽ വലിയ ഒരുക്കങ്ങൾക്കാണ് സംഘാടകർ തുടക്കമിട്ടത്. നൂതനമായ കലാപ്രകടനങ്ങൾ, ചിത്രകല, ശില്ലനിർമ്മിതി, ഇൻസ്റ്റലേഷനുകൾ എന്നിവയെല്ലാം ഉത്സവത്തിന്റെ ഭാഗമായുണ്ടാവും.