മാനന്തവാടി: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനത്തിന് കീഴിൽ കൂട് എന്ന പേരിൽ പാതിരിച്ചാലിൽ നിർമിച്ച ഗൈഡൻസ് സെൻ്ററിൻ്റെ ഉദ്ഘാടന കർമ്മം നവംബർ 19 ന് ഞായറാഴ്ച്ച നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് 3 മണിക്ക് കൂദാശ ചടങ്ങുകൾ ആരംഭിക്കും.സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത,മാത്യൂസ് മോർ അഫ്രേം, പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത, ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.ജനപ്രതിനിധികൾ, രാഷ്ട്രിയ -സാമൂഹ്യ പ്രവർത്തകർ, വൈദികർ ചടങ്ങുകളിൽ പങ്കെടുക്കും. അനുമോദന യോഗവും നടക്കും .
നല്ലൂർ നാട് അംബ്ദക്കർ ക്യാൻസർ സെൻ്ററിനോട് ചേർന്നാണ് ഗൈഡൻസ് സെൻ്റർ.ക്യാൻസർ സെൻ്ററിൽ ചികിൽസക്കെത്തുന്നവർക്ക് വിശ്രമിക്കാനും, കീമോ, റേഡിയേഷൻ ചെയ്യുന്നവർക്ക് ഇവിടെ താമസിച്ച് ചികിൽസ നടത്തുവാനും കഴിയും. ജാതി മത ഭേദമെന്യെ ഇവിടുത്തെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. ബിനു മാടേടത്ത് എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് എട്ട് മാസം കൊണ്ട് മൂന്ന് നിലകളിലുള്ള കെട്ടിടം പൂർത്തിയാക്കിയത്. മലബാർ ഭദ്രാസനത്തിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ കേന്ദ്രം. പത്രസമ്മേളനത്തിൽ കൂദാശ സംഘാടക സമിതിചെയർമാൻ ഫാ. ബേബി പൗലോസ് ഓലിക്കൽ,
ജനറൽ കൺവീനർ ഫാ.ബേബി ഏലിയാസ് കാരകുന്നേൽ,പബ്ലിസിറ്റി ചെയർമാൻ ഫാ.ജോസഫ് പള്ളിപ്പാട്ട്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ബാബു നീറ്റുംങ്കര, ഗൈഡൻസ് സെൻ്റർ ഡയറക്ടർ ഫാ.ബിജുമോൻ കർളോട്ട്കുന്നേൽ, സെക്രട്ടറി ജോൺ ബേബി, ട്രഷറർ ബിനു മാടേടത്ത് എന്നിവർ പങ്കെടുത്തു.