ബെംഗലൂരു: കര്‍ണാടകയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ കര്‍ണാടക താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഏജീസ് സൗത്ത് സോണ്‍ ടൂര്‍ണമെന്‍റില്‍ കര്‍ണാടക-തമിഴ്നാട് മത്സരം പൂര്‍ത്തിയായതിന്‍റെ തൊട്ടുപിന്നാലെയാണ് 34കാരനായ മുന്‍ കര്‍ണാടക താരം കെ ഹോയ്സല ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. മത്സരത്തില്‍ കര്‍ണാടക തമിഴ്നാടിനെ തോല്‍പ്പിച്ചതിന്‍റെ വിജാഘോഷത്തിനിടെയായിരുന്നു വ്യാഴാഴ്ച ബെംഗലൂരുവിലെ ആര്‍എസ്ഐ ഗ്രൗണ്ടിലാണ് ആരാധകരെ ഞെട്ടിച്ച സംഭവം
ടീം ഹഡിലിനിടെ ഹോയ്സല കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. സഹതാരങ്ങളും സംഘാടകരും ചേര്‍ന്ന് ഹോയ്സലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചുവെന്ന് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. മത്സരത്തില്‍ കര്‍ണാടകയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചശേഷമായിരുന്നു ഹോയ്സലയുടെ അപ്രതീക്ഷിത വിടവാങ്ങൽ. മത്സരത്തില്‍ 13 പന്തില്‍ 13 റണ്‍സെടുത്ത ഹോയ്സല ഒരു വിക്കറ്റുമെടുത്ത് നിര്‍ണായക പ്രകടനം നടത്തിയിരുന്നു. തമിഴ്നാട് ഓപ്പണറായ പ്രവീണ്‍ കുമാറിന്‍റെ വിക്കറ്റാണ് ഹോയ്സല വീഴ്ത്തിയത്. ആവേശകരമായ മത്സരം ഒരു റണ്ണിനായിരുന്നു കര്‍മാടക ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 173 റണ്‍സടിച്ചപ്പോള്‍ തമിഴ്നാടിന് 171 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.
മധ്യനിര ബാറ്ററും ബൗളറുമായ 34കാരനായ ഹോയ്സല അണ്ടര്‍ 25 വിഭാഗത്തില്‍ കര്‍ണാടക സംസ്ഥാന ടീമിനായി മത്സരിച്ച താരമാണ്. കര്‍ണാടക പ്രീമിയര്‍ ലീഗിലും ഹോയ്സല കളിച്ചിട്ടുണ്ട്. കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ബെല്ലാരി ടസ്കേഴ്സിനായും ശിവമോഗ ലയണ്‍സിനായുമായിട്ടാണ് ഹോയ്‌സല കളിച്ചിരുന്നത്.