പുല്‍പ്പള്ളി: മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കടുത്ത വേനലില്‍ കൃഷിനാശമുണ്ടായ പുല്‍പ്പള്ളി, മുള്ളന്‍ മേഖലകളിലെ വിവിധ കര്‍ഷകരുടെ കൃഷിയിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്. മേഖലയില്‍ വരള്‍ച്ച മൂലം കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണുണ്ടായത്. കുരുമുളക്, കാപ്പി, വാഴ, കമുക്, ഏലം, തെങ്ങ് തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിച്ചത്. കൃഷിനാശം രൂക്ഷമായിട്ടും കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മാത്രം വരള്‍ച്ചയുള്ള ഏതാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയല്ലാതെ മേഖലയിലെ കൃഷിനാശത്തിന്റെ പൂര്‍ണമായ അവസ്ഥ മനസിലാക്കിയിട്ടില്ല. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മേഖല സന്ദര്‍ശിച്ചെങ്കിലും കര്‍ഷകര്‍ക്ക് കൃഷിനാശമുണ്ടായത് സംബന്ധിച്ച് അപേക്ഷ പോലും നല്‍കാന്‍ കൃഷിവകുപ്പ് നടപടി സ്വീകരിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു. കൃഷിനാശമുണ്ടായ പ്രദേശങ്ങള്‍ കൃഷി , ജലസേചന , റെവന്യം വകുപ്പ് മന്ത്രിമാര്‍ മേഖല സന്ദര്‍ശിച്ച് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും, വയനാടിനെ വരള്‍ച്ചാ ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നും, കര്‍ഷകരുടെ ബാങ്ക് വായ്പയിന്‍ മേലുള്ള ജപ്തി നടപടികള്‍ നിര്‍ത്തി വെക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, ജില്ലാ സെക്രട്ടറി മേഴ്‌സി ബെന്നി, ഷീജ ജെയിംസ് തുടങ്ങിയവര്‍ക്കൊപ്പം ഡി സി സി ജനറല്‍ സെക്രട്ടറി എന്‍ യു ഉലഹന്നാന്‍, മുള്ളന്‍കൊല്ലി മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പില്‍, മനോജ് കടുപ്പില്‍ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







