ഐപിഎല്ലില്‍ ഫീല്‍ഡ് തടസപ്പെടുത്തിയതിന് (Obstructing The Field) പുറത്തായി ചെന്നൈ സൂപ്പർ കിങ്സ് താരം രവീന്ദ്ര ജഡേജ. ഞായറാഴ്ച രാജസ്ഥാൻ റോയല്‍സിനെതിരേ നടന്ന മത്സരത്തിലായിരുന്നു സംഭവം. രാജസ്ഥാൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ വിക്കറ്റിലേക്കുള്ള ത്രോ തടഞ്ഞതിനാണ് ജഡേജയെ ടിവി അമ്ബയർ പുറത്താക്കിയത്.
https://x.com/mufaddal_vohra/status/1789655348715880626
ആവേശ് ഖാൻ എറിഞ്ഞ 16-ാം ഓവറില്‍ അഞ്ചാം പന്തിലായിരുന്നു നാടകീയമായ പുറത്താകല്‍. തേർഡ്മാൻ ഭാഗത്തേക്ക് ഷോട്ട് കളിച്ച ജഡേജ സിംഗിള്‍ ഓടിയെടുത്തു. എന്നാല്‍ സ്ട്രൈക്കിലേക്കെത്താൻ ഇല്ലാത്ത രണ്ടാം റണ്ണിനായി ഓടിയ ജഡേജയെ അപ്പുറത്തുണ്ടായിരുന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് തിരിച്ചയച്ചു. ഇതിനിടെ പന്ത് സഞ്ജുവിന്റെ കൈയിലെത്തിയിരുന്നു.
ജഡേജ പിച്ചിന് പകുതിയോളമെത്തിയതു കണ്ട സഞ്ജു പന്ത് നോണ്‍ സ്ട്രൈക്കേഴ്സ് എൻഡിലെ സ്റ്റമ്ബ് ലക്ഷ്യമാക്കി എറിഞ്ഞു. എന്നാല്‍ ഇത് പിച്ചിന് നടുവിലൂടെ തിരികെ ഓടുകയായിരുന്ന ജഡേജയുടെ ദേഹത്ത് തട്ടി. ദേഷ്യത്തോടെ സഞ്ജു ഫീല്‍ഡ് തടസപ്പെടുത്തിയതിന് അപ്പീല്‍ ചെയ്തു.
ഇതോടെ ഫീല്‍ഡ് അമ്ബയർമാർ തീരുമാനം ടിവി അമ്ബയർക്ക് വിട്ടു. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പന്ത് സഞ്ജുവിന്റെ കൈയിലേക്കെത്തുന്നത് കൃത്യമായി ജഡേജ കണ്ടിട്ടുണ്ടെന്നും ഇതിനു ശേഷം ദിശമാറ്റി പിച്ചിന് നടുവിലൂടെ സ്റ്റമ്ബുകള്‍ പൂർണമായും മറച്ച് മനഃപൂർവം ഓടുകയായിരുന്നുവെന്നും വ്യക്തമായി. ഓടിയതാകട്ടെ പിച്ചിന്റെ സംരക്ഷിത ഭാഗത്തുകൂടിയും. റണ്ണൗട്ടാകുന്നത് ഒഴിവാക്കാൻ മനഃപൂർവം നടത്തിയ പ്രവൃത്തിയാണെന്ന് വ്യക്തമായതോടെ ടിവി അമ്ബയർ താരത്തെ പുറത്താക്കുകയായിരുന്നു.
എന്നാല്‍ ഇതിനെതിരേ പ്രതിഷേധിച്ചാണ് ജഡേജ ക്രീസ് വിട്ടത്. എങ്കിലും മത്സരം ജയിച്ച ചെന്നൈ പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലനിർത്തി. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഫീല്‍ഡ് തടസപ്പെടുത്തിയതിന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ താരമായി ജഡേജ മാറി. 2013-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു യൂസുഫ് പത്താനാണ് ഈ രീതിയില്‍ ആദ്യം പുറത്തായത്. അതേ സീസണില്‍ തന്നെ ഡല്‍ഹി താരം അമിത് മിശ്രയും ഇത്തരത്തില്‍ പുറത്തായിരുന്നു.