ബംഗ്ലാദേശ് എം.പി. അൻവാറുല്‍ അസീം അനാറിന്റെ കൊലപാതകത്തിന് കാരണം ബിസിനസ് വൈരമെന്ന് സൂചന. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും ബംഗ്ലാദേശി വംശജനുമായ അഖ്തറുസ്സമാൻ ഷഹീനും കൊല്ലപ്പെട്ട അസീം അനാറും തമ്മില്‍ ബിസിനസ് തർക്കങ്ങളുണ്ടായിരുന്നതായാണ് ബംഗ്ലാദേശി മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇതാണ് ആസൂത്രിതമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളില്‍ പറയുന്നു.കൊല്‍ക്കത്തയില്‍വെച്ച് കൊല്ലപ്പെട്ട അസീം അനാറിന്റെ സുഹൃത്തായിരുന്നു കേസിലെ മുഖ്യപ്രതിയായ അഖ്തറുസ്സമാൻ.
അടുത്തിടെ ഒരു ഗസ്റ്റ് ഹൗസ് വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും റിപ്പോർട്ടുകളുണ്ട്.അസീം അൻവാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഒരാളും ബംഗ്ലാദേശില്‍ മൂന്നുപേരുമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍, കേസിലെ മുഖ്യപ്രതിയായ അഖ്തറുസ്സമാൻ എവിടെയാണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. യു.എസ്. പൗരനായ ഇയാള്‍ കൃത്യം നടക്കുന്നതിന് രണ്ടുദിവസം മുമ്ബ് സ്വദേശമായ ബംഗ്ലാദേശിലേക്കും അവിടെനിന്ന് നേപ്പാളിലേക്കും കടന്നതായാണ് സൂചന. പക്ഷേ, ഇതുസംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണമില്ല.
അതേസമയം, അസീം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി എട്ട് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അസീം അനാറിനെ ഹണിട്രാപ്പില്‍ കുരുക്കിയ ഷിലാസ്തി റഹ്മാൻ, കൊലയാളിസംഘത്തില്‍ ഉള്‍പ്പെട്ട അമാനുള്ള അമാൻ എന്ന ഷിമുല്‍ ബുയ്യാൻ, ഫൈസല്‍ അലി എന്ന സാജി എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കൊലക്കേസുമായി ബന്ധപ്പെട്ട് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനായ ജിഹാദ് ഹാവലാധർ എന്നയാളെ കൊല്‍ക്കത്ത പോലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്. കശാപ്പുകാരനായ ഇയാളാണ് മൃതദേഹം വെട്ടിമുറിക്കാനും മറ്റും സഹായംനല്‍കിയത്.
അസീം അനാർ എത്തിയത് മേയ് 12-ന്: ബംഗ്ലാദേശിലെ അവാമി ലീഗ് പാർട്ടിയുടെ എം.പി.യായ അൻവാറുല്‍ അസീം അനാർ മേയ് 12-നാണ് കൊല്‍ക്കത്തയിലെത്തിയത്. ബംഗ്ലാദേശിലെ ഖുല്‍ന ഡിവിഷനിലെ ജെനൈദാഹ്-4 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അസീം അനാർ മൂന്നാംതവണയാണ് എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടത്. ചികിത്സാ ആവശ്യാർഥമാണ് കൊല്‍ക്കത്തയിലേക്ക് വരുന്നതെന്നായിരുന്നു അസീം അനാർ പറഞ്ഞിരുന്നത്. ഇതിനായി കൊല്‍ക്കത്തയിലെ സുഹൃത്ത് ഗോപാല്‍ ബിശ്വാസിനെ ബന്ധപ്പെട്ട് താമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഒരുക്കിയിരുന്നു. മേയ് 12-ന് കൊല്‍ക്കത്തയിലെത്തിയ അനാർ ഗോപാല്‍ ബിശ്വാസിന്റെ കൊല്‍ക്കത്ത സിന്ധിയിലെ വീട്ടിലാണ് താമസിച്ചത്.
പിറ്റേദിവസം ഡോക്ടറെ കാണാനെന്ന് പറഞ്ഞ് അസീം അനാർ ഇവിടെനിന്നിറങ്ങി. എന്നാല്‍, ഇതിനുശേഷം അസീം അനാറിനെക്കുറിച്ച് യാതൊരുവിവരവും ലഭിച്ചില്ല. ഇതിനിടെ താൻ ഡല്‍ഹിയിലുണ്ടെന്ന് പറഞ്ഞ് അസീം അനാറിന്റെ ഫോണില്‍നിന്ന് ബംഗ്ലാദേശിലുള്ള മകള്‍ക്ക് ഉള്‍പ്പെടെ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ, അനാറിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. ഇതോടെ സംശയം തോന്നിയ മകളും ഗോപാല്‍ ബിശ്വാസും മേയ് 18-ന് കൊല്‍ക്കത്ത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അസീം അനാർ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.
പോയത് ന്യൂടൗണിലെ ഫ്ളാറ്റിലേക്ക്, ക്രൂരമായ കൊലപാതകം: മേയ് 13-ന് ഡോക്ടറെ കാണാനും വൈദ്യപരിശോധനയ്ക്കുമായി സുഹൃത്തിന്റെ വീട്ടില്‍നിന്നിറങ്ങിയ അസീം അനാർ കൊല്‍ക്കത്ത ന്യൂടൗണിലെ ഒരു ഫ്ളാറ്റിലേക്കാണ് പോയത്. ഒരു യുവതിക്കും മറ്റൊരു പുരുഷനും ഒപ്പം അസീം അനാർ ഫ്ളാറ്റിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍, ഇവിടെനിന്ന് അസീം തിരികെപോകുന്ന ദൃശ്യങ്ങള്‍ കണ്ടില്ല. മാത്രമല്ല, അസീമിനൊപ്പം ഫ്ളാറ്റിലേക്ക് പോയവർ രണ്ടുദിവസത്തിനിടെ ഇവിടെനിന്ന് മടങ്ങിയതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി.
ഇവരില്‍ രണ്ടുപേരുടെ കൈവശം വലിയ ബാഗുകളുമുണ്ടായിരുന്നു. ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെ തന്നെ അസീം അനാറിനെ ഫ്ളാറ്റില്‍വെച്ച് കൊലപ്പെടുത്തിയതായി പോലീസിന് സംശയം ബലപ്പെട്ടിരുന്നു. പിന്നാലെ കേസിലെ പ്രതികളായ മൂന്നുപേരെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തതോടെ അരുംകൊലയുടെ ചുരുളഴിയുകയായിരുന്നു.
ഒരുമാസത്തോളം നീണ്ട ആസൂത്രണം: അസീം അനാറിനെ കൊലപ്പെടുത്താനായി സൂത്രധാരനായ അഖ്തറുസ്സമാന്റെ നേതൃത്വത്തില്‍ ഒരുമാസത്തോളം നീണ്ട ആസൂത്രണം നടന്നതായാണ് കണ്ടെത്തല്‍. ഹണിട്രാപ്പില്‍ കുരുക്കിയാണ് അനാറിനെ പ്രതികള്‍ കൊല്‍ക്കത്തയിലെത്തിച്ചത്. ഇതിനായി അഖ്തറുസ്സമാന്റെ കാമുകിയായ ഷിലാസ്തി റഹ്മാനെ ഉപയോഗിച്ചു. ഇതിനൊപ്പം കൊല്‍ക്കത്തയില്‍വെച്ച് കൃത്യം നടത്താനുള്ള മുന്നൊരുക്കങ്ങളും അഖ്തറുസ്സമാൻ ആരംഭിച്ചിരുന്നു. ഏകദേശം അഞ്ച് കോടിയോളം രൂപ പ്രതിഫലം നല്‍കിയാണ് കൊലയാളിസംഘത്തെ ഇയാള്‍ കണ്ടെത്തിയത്.
ബംഗ്ലാദേശിലെ കൊച്ചാന്ദ്പുർ നഗരസഭാ മേയറുടെ ഇളയ സഹോദരനാണ് അഖ്തറുസ്സമാൻ. യു.എസ്. പൗരത്വമുള്ള ഇയാള്‍ ബംഗ്ലാദേശില്‍നിന്നാണ് കൊലയാളിസംഘം കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍വെച്ച് കൃത്യം നടത്താൻ തീരുമാനിച്ചതോടെ ഇതിനുവേണ്ട സജ്ജീകരണങ്ങളും ഇയാള്‍ തയ്യാറാക്കി. ഏപ്രില്‍ 25-നാണ് കൊല്‍ക്കത്തയിലെത്തി പ്രതി ഫ്ളാറ്റ് വാടകയ്ക്കെടുത്തത്. ഉന്നതർ താമസിക്കുന്ന ന്യൂടൗണ്‍ മേഖലയില്‍ ഏകദേശം ഒരുലക്ഷം രൂപ വാടക നല്‍കിയാണ് ഫ്ളാറ്റെടുത്തിരുന്നത്. തുടർന്ന് കാമുകിയായ ഷിലാസ്തി, കൊലയാളിസംഘത്തിലെ പ്രധാനിയായ അമാൻ എന്നിവർക്കൊപ്പം ഇയാള്‍ ഫ്ളാറ്റിലെത്തിയതായാണ് വിവരം. ഈ സമയത്തുതന്നെ മുംബൈയില്‍നിന്ന് കശാപ്പുകാരനായ ജിഹാദിനെയും കൊല്‍ക്കത്തയിലെത്തിച്ചു. ജിഹാദിനെയും മറ്റൊരുപ്രതിയായ സിയാമിനെയും കൊല്‍ക്കത്തയിലെ മറ്റൊരിടത്താണ് താമസിപ്പിച്ചത്.
കൃത്യം നടത്തുന്നതിന് മൂന്നുദിവസം മുമ്ബ് അഖ്തറുസ്സമാൻ കൊല്‍ക്കത്തയില്‍നിന്ന് മടങ്ങിയിരുന്നു. എല്ലാ ചുമതലയും അമാനെ ഏല്‍പ്പിച്ചാണ് ഇയാള്‍ തിരികെപോയത്. പിന്നാലെ കൊലയാളിസംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേർ കൂടി ബംഗ്ലാദേശില്‍നിന്ന് കൊല്‍ക്കത്തയിലെത്തി. നിലവില്‍ അറസ്റ്റിലായ ഫൈസല്‍ അലി, മൊസ്താഫിസ് എന്നിവരാണ് മേയ് 11-ന് കൊല്‍ക്കത്തയിലെത്തിയത്. നഗരത്തിലെ ചിനാർ പാർക്ക് മേഖലയിലെ ഹോട്ടലില്‍ ഇവർ മുറിയെടുത്തു.
അതിക്രൂരമായ കൊലപാതകം, മൃതദേഹം വെട്ടിനുറുക്കി:
ദിവസങ്ങളോളം നീണ്ട ഫോണ്‍കോളുകളിലൂടെയും മറ്റും അസീം അനാറിനെ ഹണിട്രാപ്പില്‍ കുരുക്കിയ ഷിലാസ്തി റഹ്മാനാണ് ഇദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം ഹണിട്രാപ്പാണെന്ന് മനസിലാകാതെ അസീം അനാർ ചികിത്സയ്ക്കെന്ന് പറഞ്ഞ് കൊല്‍ക്കത്തയിലേക്ക് യാത്രതിരിച്ചു. മേയ് 12-ന് സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയ അസീം അനാറിനെ പിറ്റേദിവസം കൊലയാളിസംഘം ന്യൂടൗണിലെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി.പ്രതികളില്‍ രണ്ടുപേർ ഒരു കാറിലെത്തിയാണ് എം.പി.യെ ന്യൂടൗണിലെ ഫ്ളാറ്റിലേക്കെത്തിച്ചത്. ഷിലാസ്തി റഹ്മാനും കൂടെയുണ്ടായിരുന്നു.
തുടർന്ന് ഫ്ളാറ്റിലെത്തിച്ച അസീം അനാറിനെ പ്രതികള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. തുടർന്ന് കശാപ്പുകാരനായ ജിഹാദിന്റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി. മൃതദേഹത്തില്‍നിന്ന് തൊലിനീക്കുകയും എല്ലുകളില്‍നിന്ന് മാംസം വേർപ്പെടുത്തുകയുംചെയ്തു. തുടർന്ന് ഇവയെല്ലാ മഞ്ഞള്‍പൊടി ചേർത്ത് കവറുകളിലാക്കി. ചില മൃതദേഹാവാശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതായും സംശയമുണ്ട്.
പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ രണ്ട് വലിയ ബാഗുകളിലേക്കാണ് പിന്നീട് മാറ്റിയത്. തുടർന്ന് ഇവയെല്ലാം വിവിധയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടത്തിയശേഷം ഫ്ളാറ്റിലെ ശൗചാലയം അടക്കം ആസിഡ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ കൊലയാളിസംഘത്തില്‍പ്പെട്ടവർ ബംഗ്ലാദേശിലേക്ക് മടങ്ങുകയുംചെയ്തു.പ്രതികളില്‍ രണ്ടുപേർ മേയ് 15-നാണ് ധാക്കയിലേക്ക് വിമാനമാർഗം പോയത്. മറ്റുരണ്ടുപേർ 17,18 തീയതികളിലായും കൊല്‍ക്കത്ത വിട്ടു.
ഇതിലൊരാള്‍ ബിഹാർ വഴി നേപ്പാളിലെത്തിയശേഷം അവിടെനിന്നാണ് ബംഗ്ലാദേശിലേക്ക് പോയത്. ഈ സമയം കൊല്ലപ്പെട്ട അസീം അനാറിന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നതും ഇയാളാണെന്നാണ് സംശയം. ഡല്‍ഹിയിലുണ്ടെന്നും അവിടെ ചില ജോലികളുണ്ടെന്നുമാണ് അസീമിന്റെ ബന്ധുക്കള്‍ക്ക് ഇയാള്‍ സന്ദേശമയച്ചിരുന്നു. തുടർന്ന് അസീമിന്റെ മൊബൈല്‍ഫോണ്‍ ബിഹാറില്‍ ഉപേക്ഷിച്ച് പ്രതി നാട്ടിലേക്ക് പോവുകയായിരുന്നു.
പരാതിയില്‍ അന്വേഷണം, അറസ്റ്റ്:
അസീം അനാറിന്റെ മൊബൈല്‍നമ്ബറില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഫോണ്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അസീം അനാർ ന്യൂടൗണിലെ ഫ്ളാറ്റിലെത്തിയെന്നും ഇവിടെവെച്ച് കൊല്ലപ്പെട്ടെന്നും കണ്ടെത്തി. കൊല്‍ക്കത്ത പോലീസിനൊപ്പം ബംഗ്ലാദേശിലെ അന്വേഷണ ഏജൻസികളും അന്വേഷണത്തില്‍ പങ്കാളികളായി. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പ്രതികള്‍ ബംഗ്ലാദേശില്‍ പിടിയിലായി. കശാപ്പുകാരനായ ബംഗ്ലാദേശ് സ്വദേശിയെ കൊല്‍ക്കത്ത പോലീസും പിടികൂടി.