കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ കവർച്ച നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വയനാട് പോലീസ് നിർദ്ദേശം നൽകി.സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ വിവരങ്ങളും പരിശോധിച്ച് പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. രണ്ടോ അതിലധികമോ പേരടങ്ങുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ബസുകളിലും ഓട്ടോറിക്ഷകളിലും തിരക്കുള്ള ഇടങ്ങളിലും സ്ത്രീകളെയും വയോധികരെയും പിന്തുടർന്ന് അവസരം നോക്കി ആഭരണങ്ങൾ കവർന്ന് കടന്നുകളയുന്നതാണ് ഇവരുടെ രീതി.
അടുത്തിടെ വാവ് ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പലത്തിലെ അന്നദാന മണ്ഡപത്തിൽ
വെച്ച് 80 വയസ്സുള്ള വയോധികയുടെ 1¾ പവൻ മാലയും, അമ്പലവയൽ കൊളഗപ്പാറയിൽ ഓട്ടോയിൽ യാത്ര ചെയ്ത 71 വയസ്സുകാരിയുടെ 2 പവൻ മാലയും, കമ്പളക്കാട് ബസ് യാത്രയ്ക്കിടെ 70 വയസ്സുകാരിയുടെ 2 പവൻ മാലയും സംഘം കവർന്നിരുന്നു.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ഓണത്തോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലും തിരക്കേറിയ ഇടങ്ങളിലും അതീവ ജാഗ്രത
പുലർത്തുക.
- ആഭരണങ്ങൾ, മൊബൈൽ ഫോൺ, പേഴ്സ് എന്നിവ സുരക്ഷിതമായി സൂക്ഷിക്കുക.
- മാസ്ക് ധരിച്ചോ അല്ലാതെയോ സംശയകരമായ രീതിയിൽ ആരെങ്കിലും പിന്തുടരുന്നതായി
തോന്നിയാൽ ഉടൻ അടുത്തുള്ള കടയിലേക്കോ ആളുകളുള്ള സ്ഥലങ്ങളിലേക്കോ മാറുക.
- പ്രതികളെക്കുറിച്ചോ സംശയാസ്പദമായ വ്യക്തികളെക്കുറിച്ചോ വിവരങ്ങൾ ലഭിച്ചാൽ ഉടൻ
പോലീസിനെ അറിയിക്കുക.
- അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ പോലീസ് സഹായം തേടുക.

