ട്രോളിങ് നിരോധനം നിലവില്‍വന്നതോടെ മീൻകറി കൂട്ടണമെങ്കില്‍ കീശ കാലിയാകും. അയല്‍ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ കേരളത്തിലും ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ മീൻവില കുതിച്ചുയരുകയാണ്. സാധാരണക്കാർ കറിവെക്കാൻ വാങ്ങുന്ന മത്തി, അയല ഇനങ്ങള്‍ക്ക് 150 രൂപയിലധികം വർധിച്ചു.
തമിഴ്നാട്, ആന്ധ്ര, ഗോവ എന്നിവിടങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ ഒരു മാസത്തോളമായി വില കൂടിത്തുടങ്ങിയിരുന്നു. കേരളത്തില്‍കൂടി ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ വില കുത്തനെ ഉയർന്നു. കോഴിക്കോട് മൊത്തമാർക്കറ്റില്‍ മത്തി ഒരു കിലോ കിട്ടണമെങ്കില്‍ 280 രൂപ കൊടുക്കണം. അയല 270 ആണ് വില. ചില്ല വിപണിയില്‍ ഇത് 300-340 വരെയാണ്. ഒരുമാസം മുമ്ബ് 100-150 വരെയായിരുന്നു വില.
കർണാടക, തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ട്രോളിങ് നിരോധനം നേരത്തെ തുടങ്ങിയിരുന്നു. പല സംസ്ഥാനങ്ങളിലും ഈ മാസം 15ഓടെ ട്രോളിങ് നിരോധനം അവസാനിക്കും. അവിടങ്ങളില്‍നിന്ന് മത്സ്യങ്ങള്‍ വന്നുതുടങ്ങുന്നത് വരെ വിലക്കയറ്റം തുടരുമെന്ന് വ്യാപാരികള്‍ പറഞ്ഞു. പല മീനുകളും ഫ്രോസണ്‍ ആയിട്ടാണ് ഇപ്പോള്‍ മാർക്കറ്റില്‍ എത്തുന്നത്.
ad 3
ചില്ലറ വിപണിയില്‍ മത്തിക്ക് 300-320 വരെ കൊടുക്കണം. കോര 280-300, ചൂള-240, ചെമ്മീൻ ചെറുത് 300-350, ചെമ്മീൻ വലുത് 400-450 എന്നിങ്ങനെയാണ് വില. ഉണക്ക മീനിനും വില കുതിച്ചുയർന്നു. സ്രാവിന് 400 രൂപയും തിരണ്ടി-200 രൂപയും കൊടുക്കണം. മാന്തള്‍-180, മുള്ളൻ 150-180ഉം വേണം. പച്ചക്കറി വില കുതിച്ചുയരുന്നതിന് പിന്നാലെ മത്സ്യങ്ങള്‍ക്കും വില വർധിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുകയാണ്. കോഴിയിറച്ചി വിലയും വർധിച്ചിട്ടുണ്ട്.
ഒരു കിലോ അയക്കൂറ (നെയ് മീൻ) ലഭിക്കണമെങ്കില്‍ കോഴിക്കോട് മൊത്ത വിപണിയില്‍തന്നെ 1000-1100 രൂപ കൊടുക്കണം. ചില്ലറ വിപണിയിലെത്തുമ്ബോള്‍ വില വീണ്ടും ഉയരും. വിലക്കയറ്റം കാരണം ചെറുകിട വ്യാപാരികള്‍ അയക്കൂറ പോലുള്ള മുന്തിയ ഇനം മത്സ്യങ്ങള്‍ വില്‍പനക്ക് വെക്കുന്നില്ല. വില കൂടിയതോടെ മീൻ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. മീനുകളുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം.