കളിയിക്കാവിളയില്‍ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതി പിടിയിലായി. തിരുവനന്തപുരം മലയം സ്വദേശി അമ്ബിളി (ചൂഴാറ്റുകോട്ട അമ്ബിളി)യാണ് പൊലീസ് പിടികൂടിയത്. പാപ്പനംകോട് കരമന സ്വദേശിയായ എസ്. ദീപുവിനെ (44) കൊലപ്പെടുത്തിയ കേസിലാണ് നടപടി. തിരുവനന്തപുരത്തെ ഗുണ്ട മൊട്ട അനിയെ കൊലപ്പെടുത്തിയ കേസിലും അമ്ബിളി പ്രതിയാണ്.
തമിഴ്നാട് മാർത്താണ്ഡം പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ഉള്ളത്. ചോദ്യംചെയ്യല്‍ തുടരുകയാണ്. കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളില്‍ ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കാർ വഴിയരികില്‍ നിർത്തിയിട്ട നിലയിലായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കാറിന്‍റെ മുൻ സീറ്റില്‍ ദീപുവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.
മണ്ണുമാന്തി യന്ത്രം വാങ്ങാൻ 10 ലക്ഷം രൂപയുമായി തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്കു പോവാൻ ഇറങ്ങിയതായിരുന്നു ദീപു. കാറിലുണ്ടായിരുന്ന പണം നഷ്ടമായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. പണത്തിന് വേണ്ടി ചിലർ ദീപുവിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴിനല്‍കിയിരുന്നു. പണത്തിന് വേണ്ടിയുള്ള കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം