എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ തരം താണ ആക്ഷേപങ്ങളുന്നയിച്ചു. ജനം മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും എം എ ബേബി പറഞ്ഞു. യുഡിഎഫിന് ഭരണം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ തള്ളുകയാണ് സിപിഎം നേതാക്കൾ.
എക്സിറ്റല്ല – ഇൻ തന്നെയെന്ന് ഉറപ്പിച്ച് ഇടത് നേതൃത്വം
പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്നത് തുടർ ഭരണത്തിൻറെ ശക്തമായ സൂചനകളെന്ന് വിലയിരുത്തി എൽഡിഎഫ്. ഭരണ വിരുദ്ധ വികാരം ഇല്ലെന്നും മുഖ്യമന്ത്രിയാകാൻ കൂടുതൽ യോഗ്യൻ പിണറായി വിജയൻ ആണെന്നുമുള്ള ഫലങ്ങളിലാണ് സിപിഎം പ്രതീക്ഷ. സുരക്ഷിത സീറ്റുമായി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഈ ഘട്ടത്തിലും നേതാക്കൾ ആവർത്തിക്കുന്നത്.
എക്സിറ്റല്ല – ഇൻ തന്നെയെന്ന് ആവർത്തിക്കാൻ ഇടത് നേതൃത്വം നിരത്തുന്നത് പല കാരണങ്ങളാണ്. പുറത്ത് വന്ന സർവെകളെല്ലാം പറയുന്നത് നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധി കാരത്തിൽ വരുമെന്നാണ്. അതുതന്നെയാണ് ഇടത് പ്രതീക്ഷയെന്നും നേതാക്കൾ പറയുന്നു. ശക്തമായ ഭരണ വിരുദ്ധ വികാരം ഇല്ല. മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിന് ഏറെ ആളുകളും പറയുന്നത് പിണറായി വിജയൻറെ പേരാണ്. ഒരാശങ്കയും ഇല്ലെന്ന് മാത്രമല്ല ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണ് സർവെയെന്നാണ് പൊതു വിലയിരുത്തൽ








