രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്ബനിയും പൊതുമേഖലാ സ്ഥാപനവുമായ എല്‍ഐസിയുടെ(LIC) ഓഹരികള്‍ വിറ്റഴിക്കാൻ വീണ്ടും കേന്ദ്രം ഒരുങ്ങുന്നു. നടപ്പു സാമ്ബത്തിക വർഷം (2024-25) തന്നെ 5 ശതമാനം ഓഹരി വിറ്റഴിക്കാനാണ് നീക്കമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.ഫോളോ-ഓണ്‍ പബ്ലിക് ഓഫർ (FPO) അല്ലെങ്കില്‍ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഓഹരി വില്‍ക്കുന്ന ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്ലേസ്മെന്റ് (QIP) എന്നിവയാണ് സർക്കാർ ആലോചിക്കുന്നത്.
എഫ്പിഒ ആണ് സർക്കാർ നടപ്പാക്കുന്നതെങ്കില്‍ ചെറുകിട നിക്ഷേപർക്കും ഓഹരി വില്‍പനയില്‍ പങ്കെടുക്കാനാകും. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) എന്ന നേട്ടം നിലവില്‍ എല്‍ഐസിക്ക് സ്വന്തമാണ്. 2022 മെയില്‍ നടന്ന ഐപിഒയിലൂടെ 21,000 കോടി രൂപ കേന്ദ്രം സമാഹരിച്ചിരുന്നു.
എന്തുകൊണ്ട് വീണ്ടും ഓഹരി വില്‍പന?
100 ശതമാനവും കേന്ദ്രത്തിന് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമായിരുന്നു എല്‍ഐസി. ഐപിഒയില്‍ 3.5 ശതമാനം ഓഹരികള്‍ വിറ്റഴിച്ചതോടെ, ഇത് 96.5 ശതമാനമായി. 0.79 ശതമാനം മ്യൂച്വല്‍ഫണ്ടുകളുടെയും 1.77 ശതമാനം ചെറുകിട (റീറ്റെയ്ല്‍) നിക്ഷേപകരുടെയും 0.19 ശതമാനം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെയും (എഫ്പിഐ) 0.75 ശതമാനം മറ്റ് നിക്ഷേപകരുടെയും കൈവശമാണ്.ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്ബനി മൂന്നുവർഷത്തിനകം ഘട്ടംഘട്ടമായി പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തിലേക്ക് ഉയർത്തണമെന്നാണ് സെബിയുടെ ചട്ടം. എന്നാല്‍, എല്‍ഐസിക്ക് ഇക്കാര്യത്തില്‍ 2032 വരെ ഇളവ് സെബി നല്‍കിയിട്ടുണ്ട്. ഈ ചട്ടം പാലിക്കുന്നതിന്റെ ഭാഗമായാണ് നിലവില്‍ വീണ്ടും ഓഹരി വില്‍ക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.
ഓഹരികള്‍ നേട്ടത്തില്‍: ഓഹരി ഒന്നിന് 949 രൂപ നിരക്കിലായിരുന്നു എല്‍ഐസിയുടെ ഐപിഒ. ഇന്നലെ വ്യാപാരം പുരോഗമിക്കുന്നത് 3.26 ശതമാനം നേട്ടത്തോടെ 1,114.70 രൂപയില്‍. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 1,222 രൂപയാണ് റെക്കോർഡ്. എല്‍ഐസിയുടെ വിപണിമൂല്യം ഇന്നലെ വീണ്ടും 7 ലക്ഷം കോടി രൂപ കടന്നു. കഴിഞ്ഞ ഫെബ്രുവരിയിലും ഈ നാഴികക്കല്ല് പിന്നിട്ടിരുന്നെങ്കിലും നിലനിർത്തിയിരുന്നില്ല. എല്‍ഐസി ഓഹരികള്‍ കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 70 ശതമാനവും ഒരു മാസത്തിനിടെ 9 ശതമാനവും നേട്ടം സമ്മാനിച്ചിട്ടുണ്ട്.