ഉത്തര കൊറിയയുടെ ഭരണം കിം ജോങ് ഉന്നിന് ശേഷം തന്റെ മകള്‍ക്ക് കൈമാറുമെന്ന് റിപ്പോർട്ട്. കിമ്മിന്റെ രണ്ടാമത്തെ മകളായ ജു എക്ക് പരിശീലനം കൊടുക്കുന്നുണ്ടെന്നാണ് വിവരം. ജുഎയ്ക്ക് പതിനൊന്ന് വയസ്സ് ആണ് പ്രായം. അടുത്തകാലത്ത് മകളെ കിം ലോകത്തിനു പരിചയപ്പെടുത്തിയിരുന്നു. മകളുമൊത്തുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി. ഇത് അധികാരം മകള്‍ക്ക് നല്‍കുന്നതിന് മുന്നോടിയായി ലോകത്തിന് പരിചയപ്പെടുത്തിയതാകുമോ ? എന്നാണ് ഉയരുന്ന അഭ്യൂഹങ്ങള്‍.
ശക്തമായ ഏകാധിപത്യ ഭരണം നിലനില്‍ക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. ഉത്തരകൊറിയയിലെ മറ്റു കാര്യങ്ങള്‍ പോലെ തന്നെയാണ് അവിടത്തെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വകാര്യജീവിതവും. കിമ്മിന്റെ ബന്ധുക്കളെപ്പറ്റിയൊന്നുമുള്ള വിവരങ്ങളൊന്നും ലോകത്തിനു പൂർണമായി അറിഞ്ഞുകൂടാ.ഉത്തരകൊറിയയെ മൊത്തത്തില്‍ നിയന്ത്രിച്ചുള്ള കുടുംബഭരണം എത്രനാള്‍ പോകുമെന്ന കൗതുകവും ലോകത്തിനുണ്ട്. കിം ജോങ് ഉന്നിനു ശേഷം ആരായിരിക്കും ഉത്തര കൊറിയ ഭരിക്കുക. സഹോദരിയായ കിം യോ ജോങ്ങാകും അടുത്ത ഭരണാധികാരിയെന്നതായിരുന്നു പൊതുവെയുള്ള അഭ്യൂഹം.
എന്നാല്‍ ഇപ്പോള്‍ കളം മാറിമറിയുകയാണ്. കിമ്മിനു ശേഷം അധികാരത്തിലേക്ക് എത്തുക കിമ്മിന്റെ മകളായിരിക്കുമെന്നതാണ് ഇപ്പോള്‍ രാജ്യാന്തരതലത്തില്‍ പല ഇന്റലിജൻസ് റിപ്പോർട്ടുകളും പറയുന്നത്. കിം ജോങ് ഉന്നിന്റെ മക്കളില്‍ രണ്ടാമത്തെയാളെന്നു കരുതുന്ന ജു എ കൊറിയയുടെ അടുത്ത ഭരണാധികാരിയാകാൻ സാധ്യതയുണ്ടത്രേ. അധികം സംസാരിക്കുന്ന പ്രകൃതമല്ലത്രേ ഈ കുട്ടി. കിം ജോങ് ഉൻ മകളുമായി പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം 2022ല്‍ സർക്കാർ പുറത്തുവിട്ടിരുന്നു. ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനാണു ഇരുവരുമെത്തിയത്. വെളുത്ത ജാക്കറ്റും ചുവന്ന നിറമുള്ള ഷൂസും ധരിച്ച് പിതാവിന്റെ കൈപിടിച്ചു നീങ്ങുന്ന മകളുടെ പേരോ മറ്റു വിവരങ്ങളോ അന്നു പുറത്തുവിട്ടിരുന്നില്ല.
ദക്ഷിണ കൊറിയയുടെ ഇന്റലിജൻസ് വിഭാഗമാണ് വിവരങ്ങളൊക്കെ ചോർത്തിയെടുത്തത്. കിംജോങ് ഉന്നിന്റെ ഓരോ ചിത്രവും പുറത്തിറങ്ങുന്നത് ഒട്ടേറെ അഭ്യൂഹങ്ങളോടെയും മറ്റുമാണ്. ഇത്രനാളും ചിത്രങ്ങളോ മറ്റോ വെളിയില്‍ വിടാതെയിരുന്ന ശേഷം, ഇപ്പോള്‍ മകളെ ലോകത്തിനു പരിചയപ്പെടുത്തിയതിനു പിന്നിൽ ഒരു പക്ഷേ തനിക്കു ശേഷം കൊറിയയുടെ ഭരണാധികാരിയാകുന്നത് തന്റെ മകളായിരിക്കുമെന്ന സന്ദേശമാണ് കിം ജോങ് ഉൻ ഈ ചിത്രത്തിലൂടെ നല്‍കിയതെന്നാണ് അഭ്യൂഹം.
ഇപ്പോള്‍ പലപ്പോഴും ജുഎ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഉത്തര കൊറിയയുടെ ദേശീയ ദിനപത്രത്തിലും ഈ കുട്ടിയെക്കുറിച്ച് ഫീച്ചറുകളും മറ്റും വന്നിരുന്നു. ഇതെല്ലാം ഭരണാധികാരിയെന്ന വഴി മകള്‍ക്കു തുറന്നുകൊടുക്കാനായുള്ള കിമ്മിന്റെ തന്ത്രമാണെന്നാണ് ചില വിദഗ്ദരുടെ അഭിപ്രായം. എന്നാല്‍ കിമ്മിനു ശേഷം മകള്‍ അധികാരത്തില്‍ വരുന്നതിനെ ഉത്തര കൊറിയൻ സമൂഹം അംഗീകരിക്കുകയില്ലെന്നും പറയപ്പെടുന്നുണ്ട്. ആണ്‍മക്കളിലേക്ക് അധികാരം കൈമാറിയതാണ് ഉത്തരകൊറിയയുെട ഇതുവരെയുള്ള ചരിത്രം
കിമ്മിന് 3 കുട്ടികൾ
2009 ല്‍ ഗായികയായ റി സോണ്‍ ജൂവിനെ വിവാഹം ചെയ്ത കിമ്മിന് 3 കുട്ടികളുണ്ട്. ഇവരെപ്പറ്റിയുള്ള വിവരങ്ങളൊന്നും അങ്ങനെ പുറത്തറിയില്ല. എന്തെങ്കിലും അറിയുന്നത് ദക്ഷിണ കൊറിയൻ ഇന്റലിജൻസ് അന്വേഷണങ്ങള്‍ നടത്തുമ്ബോഴാണ്. കിം ജോങ് ഉന്നിന്റെ ആരാധനാപാത്രവും മുൻ യുഎസ് ബാസ്കറ്റ്ബോള്‍ താരവുമായ ഡെന്നിസ് റോഡ്മാൻ ഒരിക്കല്‍ കിമ്മിന്റെ ക്ഷണം സ്വീകരിച്ച് ഉത്തരകൊറിയയില്‍ എത്തിയിരുന്നു. അന്ന് കിമ്മിന്റെ മക്കളെ കണ്ടത്തായി റോഡ്മാൻ അറിയിച്ചിരുന്നു. കിമ്മിന്റെ ആദ്യകുട്ടി 2010ലാണ് ജനിച്ചതെന്നും ആണ്‍കുട്ടിയാണ് ഇതെന്നും കരുതപ്പെടുന്നു. 2013ലാണ് രണ്ടാമത്തെ മകളായ ജു എ ജനിച്ചത്.മൂന്നാമത്തെ കുട്ടി 2017 ഫെബ്രുവരിയിലാണു ജനിച്ചതെന്ന് കരുതപ്പെടുന്നു.