ബംഗളൂരു: കർണാടക ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കാർവാർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധം. കാണാതായവരുടെ ബന്ധുക്കളാണ് കളക്ടറേറ്റിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയത്. മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരുടെ ബന്ധുക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഷിരൂരിൽ സാങ്കേതിക-ശാസ്ത്രീയ പ്രതിസന്ധികൾ നീക്കി തെരച്ചിൽ വേഗത്തിൽ പുനരാരംഭിക്കണമെന്നും ജില്ലാ നേതൃത്വം മുൻകയ്യെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അർജുൻ്റെ ബന്ധു ജിതിൻ ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് ആറു മണിക്കാണ് കൂടിക്കാഴ്ച. കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമുള്ള ജനപ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായും സംഘം ചർച്ച നടത്തും. അന്വേഷണത്തിൽ നിൽക്കുന്ന അനിശ്ചിതാവസ്ഥ നീക്കണമെന്ന ആവശ്യം ജിതിൻ ഉന്നയിക്കും.