വിദേശനാണ്യശേഖരത്തിന്റെ ഭാഗമായുള്ള സ്വർണശേഖരത്തില്‍ ജപ്പാനെ പിന്തള്ളി ഇന്ത്യ. ഓഗസ്റ്റ് 30 അവസാനിച്ച ആഴ്ചയില്‍ ഇന്ത്യ 9ാം സ്ഥാനത്തെത്തി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ജൂലായ് വരെയുള്ള കണക്കുകള്‍ പ്രകാരം ജപ്പാൻ 9-ാം സ്ഥാനത്തും ഇന്ത്യ 10-ാം സ്ഥാനത്തും ആയിരുന്നു. ഓഗസ്റ്റ് മാസം സ്വർണശേഖരത്തില്‍ മാത്രം 86.2 കോടി ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ മൊത്തം സ്വർണശേഖരത്തിന്റെ മൂല്യം 6,186 കോടി ഡോളറായി ഉയർന്നു.
കോവിഡ് മഹമാരിക്ക് ശേഷം ഇന്ത്യ തുടർച്ചയായി സ്വർണത്തിലുള്ള കരുതല്‍ ശേഖരം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 290 ടണ്‍ സ്വർണമാണ് ഇക്കാലത്ത് റിസർവ് ബാങ്ക് വാങ്ങി സൂക്ഷിച്ചത്. വിദേശ കറൻസികളുടെ പ്രകടനം ആഗോള സാമ്ബത്തിക സ്ഥിതിയില്‍ പ്രവചാനാതീതമായിരിക്കെയാണ്, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണത്തിലേക്ക് കേന്ദ്രസർക്കാർ തിരിഞ്ഞത്. 2024-ല്‍ ജൂലായ് വരെ 42.5 ടണ്‍ സ്വർണം ആർബിഐ. കരുതല്‍ ശേഖരത്തിന്റെ ഭാഗമാക്കി. ഇതോടെ ഇന്ത്യയുടെ സ്വർണത്തിലുള്ള കരുതല്‍ ശേഖരം 846 ടണ്‍ കടന്നു.
ജുലൈ മാസത്തില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ മൊത്തം 37 ടണ്‍ സ്വർണം വാങ്ങിയത്. 14 ടണുമായി നാഷണല്‍ ബാങ്ക് ഓഫ് പോളണ്ടാണ് മുന്നില്‍. പത്തുടണ്‍ സ്വർണം വാങ്ങിയ ഉസ്ബെക്കിസ്താൻ കേന്ദ്രബാങ്കാണ് രണ്ടാം സ്ഥാനത്ത്.അടുത്ത അഞ്ചുവർഷത്തിനകം ലോകത്തെ വിവിധ കേന്ദ്രബാങ്കുകളുടെ കരുതല്‍ ശേഖരത്തില്‍ പ്രധാന ഇനമായി സ്വർണം മാറുമെന്ന വിലയിരുത്തലിലാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. വിദേശ കറൻസികളിലെ കയറ്റിറക്കങ്ങളും ആഗോളതലത്തിലുണ്ടാകുന്ന രാഷ്‌ട്രീയ, സാമ്ബത്തിക അസ്ഥിരതയും ഉണ്ടാക്കുന്ന വെല്ലുവിളികള്‍ നേരിടുന്നതിനാണ് സ്വർണശേഖരം വർധിപ്പിക്കുന്നത്.