ഓണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്തുദിവസങ്ങളിലായി നടക്കുന്ന സദ്യയ്ക്കായി വിപണിയിലെത്തുന്നത് ആറ് കോടിയോളം രൂപയുടെ വാഴയില. ഇതില്‍ രണ്ടുകോടി രൂപ വരെയുള്ള കച്ചവടം തിരുവോണനാളിലേതാണ്. ആറ് കോടിയില്‍ മലയാളിക്ക് കിട്ടുന്നത് തമിഴ്നാട്ടില്‍നിന്ന് ഇല കൊണ്ടുവരുന്ന ഇടനിലക്കാരുടെയും പ്രാദേശികവ്യാപാരികളുടെയും ലാഭം മാത്രം. അതും പരമാവധി രണ്ടുകോടി രൂപവരെ. ബാക്കിതുക തമിഴ്നാട്ടിലേക്ക് പോകും.
ഇലയില്‍നിന്ന് നേട്ടമുണ്ടാക്കാൻ കേരളത്തില്‍ കുറേ കൃഷിക്കാർ ശ്രമം നടത്തിവരുന്നുണ്ടെങ്കിലും സ്വയംപര്യാപ്തതയിലേക്ക് ഇനിയും ദൂരമേറെ. സംസ്ഥാനത്ത് കാറ്ററിങ് മേഖലയിലെ കണക്കുപ്രകാരം മൂന്നുലക്ഷം ഇലകള്‍ വരെയാണ് ഉത്രാടം, തിരുവോണം നാളുകളിലുള്ളത്. ഒരു കെട്ടില്‍ ശരാശരി 250-300 ഇലകള്‍ വരെയുണ്ട്. ഇലയൊന്നിന് നാലുരൂപപ്രകാരം 1200 രൂപ വരെ വില വരും. ഉത്രാടം, തിരുവോണം നാളുകളില്‍ കെട്ടിന്റെ വില 2000 രൂപ വരെയാകും.
തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്ബത്തൂർ, പുളിയംപെട്ടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ഇല എടുക്കുന്നത്. അവിടെ കെട്ടൊന്നിന് 1000 വരെ വിലയുണ്ട്. ഇവിടെ തദ്ദേശീയമായി വാങ്ങുന്ന ഇലയ്ക്ക് കൃഷിക്കാർക്ക് മൂന്നുരൂപ വരെ കിട്ടും. ഏഴ് രൂപയ്ക്കാണ് ഓണ്‍ലൈനില്‍ വില്‍പ്പനയെന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മൈ ഓണ്‍ലൈൻവിപണി ചുമതലക്കാർ പറഞ്ഞു. ഇവർ ഒരു കുടുംബകൃഷി കൂട്ടായ്മയുടെ വാഴത്തോട്ടത്തില്‍നിന്നാണ് ഇല എടുക്കുന്നത്. കേരളത്തില്‍നിന്ന് ഓണസദ്യയ്ക്കൊപ്പം ഇലയും ഗള്‍ഫ് നാടുകളിലേക്ക് കയറ്റിവിടുന്നുണ്ട്. നാല് ടണ്‍ ഇലയാണ് സമീപദിനങ്ങളില്‍ കൊച്ചിയില്‍നിന്ന് കയറിപ്പോയത്.
വാഴയില കച്ചവടം ലക്ഷ്യമിട്ട് കൃഷി നടത്തിയാൽ കേരളത്തിൽ വലിയ സാധ്യതകൾ ആണ് ഉള്ളത്. എന്നാൽ കൃത്യമായ വിപണന തന്ത്രം ഉൾപ്പെടെ നടപ്പാക്കാനുള്ള സംവിധാനവും വേണം. വാഴയിലയുടെ കാര്യത്തിൽ സ്വയം പര്യാപ്തത കണ്ടെത്തിയാൽ മാത്രം കേരളത്തിന് വൻ ലാഭം കൊയ്യാം. എന്നാൽ സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ ഇക്കാര്യത്തിൽ നിസംഗത പാലിക്കുന്നതിനാൽ അന്യസംസ്ഥാനങ്ങളാണ് ഈ നേട്ടങ്ങൾ മുഴുവൻ കൊയ്യുന്നത്.