ഇന്നത്തെ കാലത്ത് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് വെറും തമാശയായി മാറിയിരിക്കുന്നെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. 2024 ടി20 ലോകകപ്പ് നേട്ടത്തിനുപിന്നാലെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ക്രിക്കറ്റ് താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിനെയും തന്റെ തീരുമാനത്തെയും കുറിച്ച് സംസാരിക്കുകയാണ് ഹിറ്റ്മാന്‍.
‘വിരമിക്കല്‍ പ്രഖ്യാപനങ്ങള്‍ എല്ലാം ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് വെറും തമാശയാണ്. വിരമിക്കല്‍ പ്രഖ്യാപിച്ച താരങ്ങള്‍ പിന്നീട് തിരിച്ചുവന്ന് കളിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഒരിക്കലും ഇത് സംഭവിച്ചിട്ടില്ല’, ജിയോ സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ രോഹിത് അഭിപ്രായപ്പെട്ടു.
മറ്റു രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളെ ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. അവരെല്ലാവരും കളിക്കളത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നു, പിന്നീട് യുടേണ്‍ എടുക്കുന്നു. അതുകൊണ്ടുതന്നെ ആരെങ്കിലും യഥാര്‍ത്ഥത്തില്‍ വിരമിച്ചിട്ടുണ്ടോയെന്ന് നമുക്ക് അറിയില്ല. എന്നാല്‍ എന്റെ തീരുമാനം വ്യക്തവും അവസാനത്തേതുമാണ്. ടി20 ക്രിക്കറ്റിനോട് വിടപറയാനുള്ള അനുയോജ്യമായ സമയം ഇതാണ്’, രോഹിത് വ്യക്തമാക്കി.
അതേസമയം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ് രോഹിത്തിന്റെ നേതൃത്വത്തിൽ ടീം ഇന്ത്യ. സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്നുവരെ കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലും നടക്കും.