ജലഗതാഗതവകുപ്പിന്റെ ഡോക്ക് യാർഡില്‍ സഹപ്രവർത്തക വസ്ത്രംമാറുന്നത് മൊബൈലില്‍ പകർത്തിയ ജീവനക്കാരനെതിരേ വകുപ്പുതല നടപടി. ജീവനക്കാരനെ 21 മുതല്‍ സസ്പെൻഡുചെയ്തതായി ജലഗതാഗതവകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠൻ നായരെയാണ് സസ്പെൻഡുചെയ്തത്. വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തെത്തുടർന്ന് പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നുകണ്ടാണ് നടപടി.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ സൗത്ത് പോലീസ് കേസ് രജിസ്റ്റർചെയ്തിരുന്നു. എന്നാല്‍, യുവതി ഇതുവരെ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. കോടതിയില്‍ പോലീസ് റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷമേ ഇയാള്‍ക്കെതിരായ തുടർനടപടികള്‍ സംബന്ധിച്ച് അറിയാനാകൂ.കഴിഞ്ഞ 20-നായിരുന്നു സംഭവം.
ഡോക്ക് യാർഡിലെ വനിതകളുടെ ശൗചാലയത്തില്‍ യൂണിഫോം മാറുന്നതിനിടെയാണ് അടുത്തുള്ള ശൗചാലയത്തിന്റെ മുകള്‍ഭിത്തിയിലൂടെ വീഡിയോ പകർത്തുന്നത് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടൻതന്നെ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയും പരാതിപ്പെടുകയും ചെയ്തു. ജോലിയിലുണ്ടായിരുന്നവരുടെ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് ശ്രീകണ്ഠൻ നായരുടെ ഫോണില്‍നിന്ന് വീഡിയോ ലഭിച്ചത്.