എഴുപത് വയസ്സ് കഴിഞ്ഞവർക്ക് വരുമാന പരിധിയില്ലാതെ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയില്‍ രജിസ്റ്റർ ചെയ്യുന്നതിന് ജനം പരക്കംപായുന്നു. ആശുപത്രിയിൽ കഴിയുന്നവർ ഉള്‍പ്പെടെ ആയുഷ്മമാൻ കാർഡിനായി അന്വേഷിച്ചെത്തുന്നുവെന്ന് അക്ഷയ സംരംഭകർ പറയുന്നു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍നിന്ന് അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ രജിസ്റ്റർ ചെയ്യാവൂയെന്ന നിർദേശമാണ് അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കിയത്. കേന്ദ്രത്തില്‍നിന്ന് വ്യക്തമായ മാർഗ്ഗരേഖ ലഭിച്ചില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. എന്നാല്‍ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന ചില കോമണ്‍ സർവീസ് സെന്റർ (CSC) കേന്ദ്രങ്ങളില്‍ സംസ്ഥാനത്തും രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. സി.എസ്.സി ലോഗിൻ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യുന്നതെന്ന് സി.എസ്.സി. സംരംഭകർ പറയുന്നു. കുടുംബാംഗത്തിന്റെ ആധാർ കാർഡും അതുമായി ബന്ധിപ്പിച്ച മൊബൈലും വേണം. ഫോട്ടോ എടുക്കുന്നതിനായി നേരിട്ടെത്തണം. സർക്കാർ പെൻഷൻ കൈപ്പറ്റുന്നവർ മെഡിസെപ് തിരഞ്ഞെടുക്കുകയാണെങ്കില്‍ ഈ പദ്ധതിയില്‍ അംഗമാകാൻ സാധിക്കില്ല. രജിസ്ട്രേഷന് ശേഷം കാർഡും ലഭിക്കും.
beneficiary.nha.gov.in എന്ന പോർട്ടലിലൂടെ സിറ്റിസണ്‍ ലോഗിൻ ചെയ്ത് പൊതുജനങ്ങള്‍ക്കും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ട്. ഇത്തരത്തില്‍ അംഗങ്ങളാകുന്നവരുടെ രജിസ്ട്രേഷൻ സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസി അംഗീകരിക്കണം. കേന്ദ്രവും സംസ്ഥാനവും പദ്ധതി സംബന്ധിച്ച് ധാരണയിലെത്തിയില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. പദ്ധതിയില്‍ 60 ശതമാനം കേന്ദ്രഫണ്ടും ബാക്കി സംസ്ഥാനവുമാണ് വഹിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധിക്കിടെ പദ്ധതിക്കുള്ള തുക കണ്ടെത്തുക എന്നത് വെല്ലുവിളിയാകുമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. സെപ്റ്റംബർ 11-നാണ് കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചത്.