ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇപ്പോള്‍ അത്യാസന്നനിലയിലാണെന്ന് ഗവേഷകർ. എഞ്ചിനിയറിങ് വിദഗ്‌ധരും ഗവേഷകരുമടങ്ങിയ ലിബ്ടെക് ഇന്ത്യ പഠനത്തിലാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞവർഷത്തെക്കാള്‍ ഈ വർഷം പദ്ധതിയിലെ സജീവ തൊഴിലാളികളുടെ എണ്ണത്തില്‍ എട്ടുശതമാനം ഇടിവുണ്ടായി. കേരളത്തില്‍ ഈ വർഷം 1,93,947 തൊഴിലാളികള്‍ പദ്ധതിക്ക് പുറത്തായപ്പോള്‍ 67,629 തൊഴിലാളികള്‍ പുതുതായെത്തി. ഫലത്തില്‍ കേരളത്തില്‍ ഈ വർഷമുണ്ടായ തൊഴിലാളികളുടെ കുറവ് 1,26,318. തുടർച്ചയായി മൂന്ന് വർഷമെങ്കിലും സ്ഥിരമായി പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് നേടിയ തൊഴിലാളികളെയാണ് ‘സജീവതൊഴിലാളി’കളായി കണക്കാക്കുക. ഒന്നാം യുപിഎ ഭരണകാലത്ത് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പദ്ധതിയോടുള്ള അധികൃതരുടെ താല്പര്യക്കുറവും താഴെത്തട്ടിലെ തൊഴിലാളികളായ ഗുണഭോക്താക്കള്‍ക്ക് അപ്രാപ്യമായവിധത്തില്‍ ഏർപ്പെടുത്തിയ രജിസ്ട്രേഷൻ നിബന്ധനകളും പദ്ധതിയുടെ താളം തെറ്റിക്കുന്നെന്നാണ് കണ്ടെത്തല്‍.
*ആധാർ അധിഷ്ഠിത വേതനവിതരണം വിനയായി*
ആധാർ അധിഷ്ഠിത വേതനവിതരണ സംവിധാനം (എബിപിഎസ്) കർക്കശമാക്കിയതാണ് കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം തൊഴിലാളികള്‍ക്ക് വിനയായത്. ഈ വർഷം ജനുവരിമുതല്‍ സംവിധാനം നിർബന്ധമാക്കിയതോടെ 6.73 കോടി തൊഴിലാളികളാണ് പദ്ധതിക്ക് പുറത്തായത്. മൊത്തം തൊഴിലാളികളുടെ 27.4 ശതമാനം വരുമിത്. മറ്റു മാനദണ്ഡങ്ങളാല്‍ പുറത്താക്കപ്പെടുന്നവരുമുണ്ട്. ‘സജീവ തൊഴിലാളികൾ’ ഇല്ലാതാവുക പോലുള്ള കാരണങ്ങളുമുണ്ട്. ആധാർ തൊഴില്‍ കാർഡുമായി ബന്ധിപ്പിക്കല്‍, തൊഴില്‍ കാർഡിലെയും ആധാർ കാർഡിലെയും പേരിലെ അക്ഷരങ്ങളടക്കം ഒന്നുതന്നെയെന്ന് ഉറപ്പാക്കല്‍, ബാങ്ക് അക്കൗണ്ടിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കല്‍, അക്കൗണ്ടിനെ നാഷണല്‍ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയില്‍ രേഖപ്പെടുത്തല്‍ എന്നീ കടമ്പകള്‍ പൂർത്തിയായാല്‍മാത്രമേ എബിപിഎസ് പരിധിയിലുള്‍പ്പെടുകയുള്ളൂ. ഉത്തരേന്ത്യയിലെയടക്കം പാവപ്പെട്ട ജനതയ്ക്ക് ഇത് അപ്രാപ്യമാകുന്നത് ഇക്കാരണത്താലാണ്. കേരളമാണ് ഏറക്കുറെ എബിപിഎസ് പൂർത്തീകരണത്തില്‍ മുന്നില്‍. കേരളത്തില്‍ പലരും സജീവതൊഴിലാളികളാവുന്നില്ലെന്നതാണ് പ്രശ്നം.
തൊഴിൽ അവസരങ്ങളിലും ഇടിവ്
എംഎൻആർഇജി പ്രകാരം ഉത്‌പാദിപ്പിക്കപ്പെടുന്ന തൊഴില്‍ദിനങ്ങളില്‍ 16.6 ശതമാനമാണ് ഇടിവ്. മുൻവർഷം 184 കോടി തൊഴില്‍ ദിനങ്ങളുണ്ടായിരുന്നത് ഈ വർഷം 154 കോടിയായി. ഏറ്റവും കുറവുണ്ടായത് തമിഴ്നാട്ടിലും ഒഡിഷയിലുമാണ്. മഹാരാഷ്ട്രയിലും ഹിമാചല്‍പ്രദേശിലും തൊഴില്‍ദിനങ്ങള്‍ കൂടി. അഴിമതി ആരോപണങ്ങള്‍ ഉയർന്നതിനെത്തുടർന്ന് 2021 മുതല്‍ പശ്ചിമബംഗാളില്‍ തൊഴിലുറപ്പ് പദ്ധതി നിർത്തി. ഇതോടെ, തുടർച്ചയായി മൂന്ന് വർഷം തൊഴിലുറപ്പിന്റെ ഭാഗമാകാനുള്ള അവസരം തൊഴിലാളിക്ക് നഷ്ടപ്പെട്ടു. ബംഗാളില്‍ സജീവ തൊഴിലാളികളില്ല, പദ്ധതിയും മരിച്ചു.
*പുറത്താക്കപ്പെടുന്നത് മുന്നറിയിപ്പില്ലാതെ*
തൊഴിലുറപ്പ് പദ്ധതിയില്‍നിന്ന് തൊഴിലാളി ഒഴിവാക്കപ്പെടുന്നത് മുന്നറിയിപ്പില്ലാതെയെന്ന് ഈ മേഖലയില്‍ പ്രവർത്തിക്കുന്ന സംഘടനയായ എൻആർഇജിഎ സംഘർഷ് മോർച്ച കോഡിനേറ്റർ അർജുൻ പറഞ്ഞു. ഏതൊരു തൊഴിലിടത്തിലും പുലർത്തപ്പെടേണ്ട ജനാധിപത്യമര്യാദയാണ് ഇതിലൂടെ അട്ടിമറിക്കപ്പെടുന്നത്. ആധാർ അധിഷ്ഠിത വേതനസംവിധാനം അപ്രാപ്യമായ തൊഴിലാളികള്‍ തള്ളപ്പെടരുതെന്നുകാട്ടി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് അതില്ലാത്തവർക്കും പഴയ രീതിയിലുള്ള കൂലി നല്‍കിക്കൊണ്ട് പദ്ധതിയിലുള്‍പ്പെടുത്താമെന്ന് മന്ത്രാലയം സർക്കുലർ ഇറക്കി. എന്നാല്‍, ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്ന് അർജുൻ പറയുന്നു.