തിരുവനന്തപുരം:
സംസ്ഥാനത്ത് എലിപ്പനി അടക്കം പടർച്ചവ്യാധികള്‍ കുതിക്കുന്നു. ഈ വർഷം ഇതുവരെ 184 പേരാണ് എലിപ്പനിമൂലം മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ വിവിധ പകർച്ചവ്യാധികള്‍മൂലം മരിച്ചവരുടെ എണ്ണം 438 ആണ്. ഡെങ്കിയും കോളറയും ഷിഗല്ലയും ചിക്കൻ പോക്സുമടക്കം മരണകാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ പതിവായതോടെ എലിപ്പനി ബാധിതരുടെ എണ്ണവും വർധിക്കുകയാണ്.
സാധാരണ പ്രളയകാലത്താണ് എലിപ്പനി കേസുകള്‍ കൂടാൻ സാധ്യതയെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.
എന്നാല്‍ പ്രളയകാലത്തേക്കാള്‍ കൂടുതലാണ് ഈ വർഷത്തെ കേസുകളും മരണങ്ങളും. 2018-ല്‍ കേരളത്തിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകളുടെ എണ്ണം 2079. ഇതില്‍ മരിച്ചവരുടെ എണ്ണം 99-ഉം. 2019-ല്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എലിപ്പനി കേസുകള്‍ 1211-ഉം മരണം 57-ഉം ആയിരുന്നു. കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇപ്പോഴത്തെ വ്യാപനത്തിന്‍റെ തീവ്രത വ്യക്തമാവുക. കേസുകള്‍ ഉയരുമ്പോഴും ഉന്നതതലയോഗം ചേർന്ന് ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണമെന്ന പൊതുനിർദേശമല്ലാതെ ഇക്കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ക്ക് ആരോഗ്യവകുപ്പും തയാറായില്ല. മഴക്കാലം മൂലമുള്ള സ്വാഭാവിക രോഗപ്പകർച്ചയെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. എലിപ്പനി ജന്തുജന്യരോഗം എന്നതിനപ്പുറം തൊഴില്‍ജന്യരോഗം കൂടിയാണെന്ന പരിഗണനയോടെയുള്ള ഇടപെടല്‍ വേണമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. പാടത്തും പറമ്പിലും വെള്ളക്കെട്ടുകള്‍ക്ക് സമീപവും കൃഷിപ്പണിയില്‍ ഏർപ്പെടുന്നവർ, കശാപ്പുകാര്‍, കശാപ്പുശാലകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരില്‍ രോഗബാധക്ക് സാധ്യതയേറെയാനെന്നതാണ് കാരണം. ഒരു ലിറ്റര്‍ എലി മൂത്രത്തില്‍ 100 മില്യൻ എന്ന കണക്കില്‍ രോഗാണുവിനെ പുറന്തള്ളുമെന്നാണ് കണക്ക്. രോഗാണുവിന്‍റെ പ്രധാനവാഹകരായ എലികളുടെയും പെരുച്ചാഴികളുടെയും മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തില്‍ കൂടിയാണ് രോഗം പ്രധാനമായും പകരുന്നത്.