തിരുവനന്തപുരം:
ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കുമ്പോഴും സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തില്‍ വൻവർദ്ധനയാണ് ഉണ്ടാകുന്നത്. കഴിഞ്ഞവർഷം സംസ്ഥാനത്ത് 6424 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നെങ്കില്‍ ഈ വർഷം നവംബർവരെയുള്ള കണക്കനുസരിച്ച് 24,324 പേർക്ക് രോഗം പിടിപെട്ടു. മലപ്പുറം ജില്ലയിലാണ് രോഗം ആദ്യം പടർന്നതെങ്കിലും പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപനമുണ്ടായി. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലാണ് സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപകമായതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂലായില്‍ 693 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീക്കുകയും എട്ട് പേർ മരിക്കുകയും ചെയ്തു. ആഗസ്തില്‍ രോഗികളുടെ എണ്ണം 869 ആയി. ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു. നവംബറില്‍ ഇതുവരെ 306 പേരാണ് രോഗബാധിതരായത്. മൂന്ന് പേരുടെ മരണവും സംഭവിച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിനിയായ 10 വയസുകാരി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 11-ന് മരിച്ചതാണ് ഏറ്റവും ഒടുവില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്ത മരണം. മഞ്ഞപ്പിത്തത്തിന് പുറമെ ജലജന്യരോഗങ്ങളായ ടൈഫോയ്ഡ്, കോളറ, വയറിളക്കം എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജാഗ്രത അനിവാര്യം
ഹെപ്പറ്റെറ്റിസ് എ വൈറസ് കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തമാണ് കേരളത്തില്‍ ഇപ്പോള്‍ വ്യാപിക്കുന്നത്. രോഗബാധിതരില്‍ കൂടുതലും 30-നും 54-നും ഇടയില്‍ പ്രായമുള്ളവരാണ്. 12 ശതമാനം പേർ 18 വയസിന് താഴെയുള്ളവരാണ്. പുരുഷൻമാരിലാണ് മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെയുള്ള വകഭേദങ്ങളാണുള്ളത്. എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം എന്നിവ വഴിയും ബി, സി, ഡി രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയുമാണ് പകരുന്നത്. ലോകത്ത് ആകെയുള്ള മഞ്ഞപ്പിത്ത രോഗികളുടെ 27.5 ശതമാനം ചൈനയിലും 11.6 ശതമാനം ഇന്ത്യയിലുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചികിത്സയുടെ ഭാഗമായി രക്തവും രക്തോല്പന്നങ്ങളും ഇടയ്ക്കിടെ സ്വീകരിക്കേണ്ടി വരുന്ന രോഗികള്‍, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവർ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുള്ളവർ, രക്തവും, രക്തോത്പന്നങ്ങളും കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, മയക്കുമരുന്ന് കുത്തിവെയ്ക്കുന്നവർ, പച്ചകുത്തുന്നവർ എന്നിവർക്ക് രോഗസാദ്ധ്യത കൂടുതലാണ്. ലോകത്ത് പ്രതിദിനം 3,500-ഓളം പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്.
മഞ്ഞപ്പിത്തം ബാധിച്ചാല്‍ കരള്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകും. വെള്ളം തിളപ്പിക്കാതെയോ ക്ലോറിൻ ചേർക്കാതെയോ ശുദ്ധീകരിക്കാതെയോ നേരിട്ട് ഉപയോഗിച്ചാല്‍ വൈറസ് അകത്തെത്തും. ഇതും രോഗവ്യാപനത്തിന് പ്രധാന കാരണമാണ്.
കൃത്യമായ ചികിത്സ
ഉറപ്പാക്കണം
അടുത്തിടെ ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവരില്‍ രോഗം ഏറെ സങ്കീർണമാകുന്നുവെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പൊതുവെ, കരളിനെയാണ് മഞ്ഞപ്പിത്തം ബാധിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പടരുന്ന മഞ്ഞപ്പിത്തം നേരിട്ട് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. കോവിഡിന് ശേഷമാണ് രോഗം കരളിനെ കൂടാതെ മറ്റ് അവയവങ്ങളെയും ബാധിക്കുന്നതായി കണ്ടുതുടങ്ങിയതെന്നാണ് ആരോഗ്യ അധികൃതർ പറയുന്നത്.
മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലങ്കില്‍ ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. കരളിന്റെ പ്രവർത്തന തകരാറുകള്‍ മൂലം ‘ബിലിറൂബിൻ’ രക്തത്തില്‍ കൂടുന്നതാണ് മഞ്ഞനിറത്തിന് കാരണം. കരളിന്റെ പ്രവർത്തനത്തില്‍ തടസം നേരിടുമ്പോള്‍ പിത്തരസം പുറത്ത് പോവാത്തത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യ പരിരക്ഷയില്‍ പ്രധാന പങ്കുവഹിക്കുന്ന ധാരാളം കർമ്മങ്ങള്‍ കരള്‍ നിർവഹിക്കുന്നുണ്ട്. അതിനാല്‍ കരളിന് രോഗബാധ ഉണ്ടാവുമ്പോള്‍ കരളിന്റെ പ്രവർത്തനത്തെ മാത്രമല്ല മറിച്ച്, ശരീരത്തെ മൊത്തം ദോഷകരമായി ബാധിക്കും.
കിണറുകളില്‍ ജലവിതാനം കുറഞ്ഞതോടെ ചെരിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് സെപ്റ്റിക് മാലിന്യങ്ങള്‍ താഴേക്ക് ഊർന്നിറങ്ങിയതും രോഗവ്യാപനത്തിന് കാരണമായി.
ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
മഞ്ഞപ്പിത്തത്തിന് കാരണമായ വൈറസ് നശിക്കണമെങ്കില്‍ വെള്ളം തിളപ്പിച്ചേ മതിയാവൂ. അതിനാല്‍, പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റെങ്കിലും തിളപ്പിച്ചതായിരിക്കണം. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണപാനീയങ്ങള്‍ പാടില്ല. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതില്‍ പച്ചവെള്ളമൊഴിക്കുന്നത് ഒഴിവാക്കുക. മഞ്ഞപ്പിത്ത രോഗികള്‍ക്ക് പ്രത്യേക പാത്രത്തില്‍ ഭക്ഷണം നല്‍കുക. ശേഷം, തിളപ്പിച്ച വെള്ളത്തില്‍ കഴുകി അണുവിമുക്തമാക്കുക. മഞ്ഞപ്പിത്ത രോഗികളുടെ വസ്ത്രങ്ങള്‍ അണുവിമുക്തമാക്കണം.
ലക്ഷണങ്ങള്‍ അവഗണിക്കരുത്
പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛർദ്ദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്. രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിർണയം സ്ഥിരീകരിക്കാൻ സാധിക്കൂ. സാധാരണയായി രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗമുണ്ടാകുന്നതെങ്കിലും ചിലപ്പോള്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാകാം. സൂക്ഷിച്ചാല്‍ ഒഴിവാക്കാൻ കഴിയുന്ന രോഗമാണ് മഞ്ഞപ്പിത്തം. അതിനാല്‍, അതീവ ജാഗ്രത പുലർത്തി രോഗത്തില്‍ നിന്നും അകന്ന് നില്‍ക്കാൻ നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം…
പുതുതായി മഞ്ഞപ്പിത്തം ബാധിക്കുന്നവരില്‍ രോഗം തീവ്രമാകുന്നതിന് മൂന്ന് കാരണങ്ങളാണ്. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് പ്രധാന കാരണം. ഫാറ്റി ലിവർ ഉള്‍പ്പടെയുള്ളവരില്‍ രോഗം തീവ്രമാകാൻ സാദ്ധ്യതയുണ്ട്. മറ്റൊന്ന് ശരീരത്തിന്റെ പ്രതിരോധ ശേഷിയിലെ കുറവാണ്. രോഗത്തിന് വകഭേദം സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണം.