നടന്‍ ജോജു ജോർജുമായി വളരെ അടുത്ത സുഹൃദ് ബന്ധം വെച്ച് പുലർത്തിയിരുന്ന വ്യക്തിയായിരുന്നു സംവിധായകനും ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവുമായ അഖില്‍ മാരാർ.
അദ്ദേഹം സംവിധാനം ചെയ്ത ഒരു ‘താത്വിക അവലോകനം’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ജോജുവായിരുന്നു. എന്നാല്‍ ഇരുവർക്കും ഇടയില്‍ അടുത്തിടെ ഒരു ചെറിയ പിണക്കം രൂപപ്പെടുകയുണ്ടായി.
തന്റെ ഫോണ്‍ നമ്ബർ ജോജു ബ്ലോക്ക് ചെയ്തുവെന്ന് അഖില്‍ മാരാർ തന്നെ പറഞ്ഞതോടെയാണ് ഈ വിവരം പുറത്ത് വന്നത്. ജോജു ആദ്യമായി സംവിധാനം ചെയ്ത ‘പണി’ എന്ന ചിത്രത്തിനെതിരെ ഗവേഷക വിദ്യാർത്ഥിയായ ആദർശ് വിമർശനം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനവുമായി അഖില്‍ മാരാർ രംഗത്ത് വന്നിരുന്നു. ഈ സമയത്താണ് ‘താന്‍ ജോജു ജോർജിന്റെ വക്കാലത്ത് എടുത്തുകൊണ്ടല്ല സംസാരിക്കുന്നതെന്നും അദ്ദേഹം എന്തോ കാരണത്താല്‍ കഴിഞ്ഞ മൂന്ന് മാസമായി എന്റെ നമ്ബർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്’ എന്നും അഖില്‍ മാരാർ പറഞ്ഞത്.
ആ വിഷയത്തിന് ശേഷം ജോജു ബ്ലോക്ക് മാറ്റുകയും തനിക്ക് മെസേജ് അയക്കുകയും ചെയ്തുവെന്നാണ് ‘ചോദ്യംശരിയല്ല’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അഖില്‍ മാരാർ പറയുന്നത്. ‘ ആ പ്രശ്നം കഴിഞ്ഞതിന് ശേഷം മിനിയാന്ന് എനിക്ക് മെസേജ് അയച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു. നമ്മള്‍ തമ്മില്‍ വലിയ അടുപ്പത്തിലൊക്കെ ആയിരുന്നല്ലോ? പെട്ടെന്ന് ഒരു ദിവസം ഞാന്‍ അയക്കുന്ന മെസെജൊന്നും റീഡ് ആകുന്നില്ല. സിനിമയുടെ 80 ശതമാനത്തോളം എന്നെ കാണിക്കുകയും ചെയ്തതാണല്ലോ എന്ന് ഞാനും പറഞ്ഞു’ അഖില്‍ മാരാർ പറയുന്നു.
‘നീ ഒരുപാട് വളർന്നു, അതുകൊണ്ട് നിന്നെ നിന്റെ വഴിക്ക് വിട്ടേക്കാം എന്ന് ഞാന്‍ വിചാരിച്ചു. അതൊന്നും കാര്യമില്ലെടാ, പോട്ടഡാ’ എന്നായിരുന്നു പുള്ളിയുടെ മറുപടി. അതൊക്കെ അദ്ദേഹത്തിന് പെട്ടെന്ന് തോന്നുന്നതാണ്. കുറേ കാര്യങ്ങള്‍ക്കൊക്കെ ആ സമയത്ത് പുള്ളി എന്നെ വിളിച്ചിരുന്നു. അപ്പോള്‍ പലപ്പോഴും ഞാന്‍ അവൈലബിള്‍ അല്ല. പണ്ടൊക്കെ ഞാന്‍ അവൈലബിളായിരുന്നു. എനിക്കും തിരക്കും കാര്യങ്ങളൊക്കെയുണ്ടെന്ന് പുള്ളിയും വിചാരിച്ച് കാണും.
‘ജോജു ചേട്ടാ.. എന്ത് ആവശ്യങ്ങള്‍ക്കും എന്നെ വിളിക്കണം. ഏത് ആവശ്യമാണെങ്കിലും ഞാന്‍ കൂടെ വരും’ എന്നുള്ള മെസേജാണ് ഞാന്‍ അവസാനമായി അയക്കുന്നത്. അതാണ് റീഡ് ചെയ്യാതെ കിടക്കുന്നത്. ആ മെസേജ് ഞാന്‍ വീണ്ടും എടുത്ത് കൊടുത്തു. ഞാന്‍ ആ വിഷയത്തില്‍ സംസാരിച്ചത് നിങ്ങള്‍ക്ക് വേണ്ടിയല്ല, സിനിമക്ക് വേണ്ടിയാണെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ എന്നെ സ്നേഹിക്കുന്ന ഒരു സുഹൃത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഞാന്‍ ചെയ്യും. പിന്നെ ശരിയും കൂടെ അവരുടെ ഭാഗത്താണെങ്കില്‍ കോണ്‍ഫിഡന്റായി സംസാരിക്കുമെന്നും അഖില്‍ മാരാർ കൂട്ടിച്ചേർക്കുന്നു.