തിരുവനന്തപുരം:
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വൈദ്യുതി നിരക്ക് വർധിപ്പിച്ച ഷോക്കിൽ നിൽകുമ്പോഴാണ് സപ്ലൈകോയും ആവശ്യ സാധനങ്ങളുടെ വില വർദ്ധിപ്പിച്ച് അടുത്ത ഷോക്കും. യൂണിറ്റിന് 16 പൈസ വീതമാണ് വർധിപ്പിച്ചത്. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ് എന്നതുകൊണ്ടു തന്നെ ഇത് സാധാരണക്കാരുടെ ജീവിതഭാരം ഇരട്ടിയാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇതിന് പുറമെയാണിപ്പോള്‍ പൊതുജനം ഏറെ ആശ്രയിക്കുന്ന സപ്ലൈകോയും ആവശ്യ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം തുടങ്ങാനിരിക്കെയാണ് ആവശ്യ സാധനങ്ങളുടെ വില സപ്ലൈകോ വീണ്ടും കൂട്ടിയത്.
കഴിഞ്ഞ ഓണക്കാലത്തും സമനമായ സാഹചര്യമായിരുന്നു. ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിക്കുന്ന ഉത്സവ ചന്ത തുടങ്ങുന്നതിന് മുമ്പ് വില കൂട്ടുന്ന നയം സപ്ലൈകോ ശീലമാക്കി എന്നുവേണം കരുതാൻ. ക്രിസ്തുമസ് ചന്ത തുടങ്ങുന്നതിന് മുമ്പ് വെളിച്ചെണ്ണയ്ക്ക് 20 രൂപയും പച്ചരി, ജയ അരി, വൻപയർ എന്നിവയ്ക്കുമാണ് വില കൂട്ടിയത്. മുമ്പ് ഓണച്ചന്ത തുടങ്ങിയപ്പോഴും അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചത് വലിയ പ്രതിസന്ധിയാണ് ജനങ്ങള്‍ക്ക് സൃഷ്ടിച്ചത്. ഈ മാസം 21 മുതലാണ് ക്രിസ്മസ് ചന്ത തുടങ്ങുക. വിപണിവിലയ്ക്ക് അനുസരിച്ച് വില കൂട്ടിയതെന്നാണ് ഇക്കാര്യത്തിലുള്ള സപ്ലൈകോയുടെ വിശദീകരണം. പല ഔട്ട്ലെറ്റുകളിലും സബ്സിഡി ഇനങ്ങളടക്കം കിട്ടാനില്ല എന്നിരിക്കെ ഉള്ളതിന് വിലകൂടി വർദ്ധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ആവും ഇടയാക്കുക. ഇതിനിടയില്‍ തമിഴ്നാട്ടിലും മറ്റും വീശിയടിച്ച ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് വലിയ കൃഷിനാമാണ് അവിടങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതിൻ്റെ പ്രത്യാഘാതവും പച്ചക്കറി അടക്കമുള്ളവയുടെ വിലയിലും ഇനി പ്രതിഫലിക്കും. ഇപ്പോള്‍തന്നെ പല സാധനങ്ങളുടെയും വില കൂടിക്കഴിഞ്ഞു. വില നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രിയും ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട് എങ്കിലും അത് എങ്ങനെയെന്ന് മാത്രം പറയുന്നില്ല. മറിച്ച് വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ലെന്ന പതിവ് പരാതിയാണ് ഉന്നയിക്കുന്നത്.