പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷല്‍ നല്‍കിയ കത്ത് പുറത്ത് വന്നു.
രാജ്യത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ നിസ്സഹായരായ മനുഷ്യരെ വിവിധ ഘട്ടങ്ങളിലായി സൈന്യം ദുരന്ത ഭൂമിയില്‍ നിന്ന് പുറത്തെത്തിച്ചു. രാജ്യം കയ്യടിച്ച ആദ്യ ദിനത്തിലെ ഈ സേവനത്തിന് വ്യോമസേനക്ക് കേരളം നല്‍കേണ്ട തുകയുടെ കണക്കുകൾ ചുവടെ വായിക്കാം. ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം ചെലവ് 8,91,23,500 രൂപ. ഇത്തരത്തില്‍ വിവിധ ദിവസങ്ങളിലായി വയനാട്ടില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നല്‍കേണ്ടത് 69,65,46,417 രൂപ.
വയനാടുകൊണ്ട് മാത്രം ബാധ്യത തീരുന്നില്ല. 2019 ലെ പ്രളയത്തിലും തുടര്‍ന്ന് വയനാട് ഉരുള്‍പ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയര്‍ലിഫ്റ്റിംഗ് സേവനം നല്‍കിയിരുന്നു. ഇതിന് ചെലവായ തുകയും തിരിച്ചടക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം കേരളം തിരിച്ചടക്കേണ്ടത് 132,62,00,000 രൂപയാണ്. അടിയന്തരമായി തിരിച്ചടക്കണമെന്ന് ചീഫ് സെക്രട്ടറിക്കാണ് കത്ത്.വ യനാട് ധനസഹായത്തെ ചൊല്ലി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ വലിയ വാദ പ്രതിവാദത്തിലാണ്. പുനരധിവാസത്തിന് ചില്ലിക്കാശ് കിട്ടിയില്ലെന്ന കേരളത്തിന്റെ വലിയ പരാതി നിലനില്‍ക്കെയാണ് എസ്ഡിആര്‍എഫിലെ നീക്കിയിരിപ്പില്‍ നിന്ന് വലിയൊരു തുക കേന്ദ്രം തിരിച്ച് ചോദിക്കുന്നതും.