മദ്ധ്യപ്രദേശില്‍ ഭോപ്പാലിന് സമീപം മെൻഡോരിയിലെ രത്തിബാദില്‍ വനത്തില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് 52 കിലോ സ്വർണവും 10 കോടി രൂപയും കണ്ടെടുത്തു.ഭോപ്പാല്‍ പൊലീസും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ തെരച്ചിലിനിടയിലാണ് ഇവ കണ്ടെത്തിയത്.
സ്വർണത്തിന് 42 കോടി രൂപ മൂല്യവരുമെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കാർ ഉപേക്ഷിച്ചതാരെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
ഉപേക്ഷിച്ച നിലയില്‍ വനത്തില്‍ കാർ കിടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മെൻഡോരിയെത്തിയത്. കാറില്‍ നടത്തിയ പരിശോധനയില്‍ അകത്ത് ഏഴ് ബാഗുകള്‍ ഉള്ളതായി കണ്ടെത്തി. കാർ തുറന്ന് ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് സ്വർണവും പണക്കെട്ടുകളും കണ്ടത്. ഭോപ്പാലില്‍ താമസിക്കുന്ന ചേതൻസിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ എന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.സി.പി പറഞ്ഞു.