സംസ്ഥാനത്തെ സ്കൂള്‍ പരീക്ഷകളില്‍ നിരന്തര മൂല്യനിർണയത്തിന് വാരിക്കോരി മാർക്ക് നല്‍കുന്ന രീതി അവസാനിപ്പിക്കുന്നു. പകരം വിദ്യാർഥി ആർജ്ജിച്ച ശേഷി വിവിധ രീതികളില്‍ വിലയിരുത്തി സി.ഇ മാർക്ക് ഇടുന്ന രീതി കൊണ്ടുവരും. ഇതിനായി സർക്കാർ തീരുമാന പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) തയാറാക്കിയ മാർഗ്ഗരേഖയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ അംഗീകാരമായി. ഈ വർഷം മുതല്‍ എട്ടാം ക്ലാസ് വാർഷിക പരീക്ഷയില്‍ വിഷയ മിനിമം കൊണ്ടുവരുന്നതിനൊപ്പം സി.ഇ മാർക്ക് നല്‍കുന്ന രീതിയിലും മാറ്റംവരുത്താനാണ് തീരുമാനം. അടുത്ത വർഷങ്ങളില്‍ ഒൻപതിലും പത്തിലും ഇത് നടപ്പാകും. നിലവില്‍ 50 മാർക്ക് പരീക്ഷയില്‍ പത്തും 100 മാർക്ക് പരീക്ഷയില്‍ ഇരുപതും മാർക്ക് വിദ്യാർഥിയുടെ വിവിധ രീതിയിലുള്ള മികവുകള്‍ പരിഗണിച്ച് നല്‍കുന്നതാണ്. എന്നാല്‍, വിലയിരുത്തലുകളൊന്നുമില്ലാതെ എല്ലാവർക്കും മുഴുവൻ സി.ഇ മാർക്കും നല്‍കുന്നതാണ് നിലവിലെ രീതി. ഇതിനുപകരം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം സി.ഇ മാർക്ക് അനുവദിക്കാനുള്ള മാർഗരേഖയാണ് നടപ്പാക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ വിജയിക്കാൻ എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിലും ഈ വർഷം മുതല്‍ 30 ശതമാനം മാർക്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇതുപ്രകാരം 50 മാർക്ക് പരീക്ഷയില്‍ 40 മാർക്കിന്‍റെ എഴുത്തുപരീക്ഷയില്‍ 12-ഉം 100 മാർക്ക് പരീക്ഷയില്‍ 80 മാർക്കിന്‍റെ എഴുത്തു പരീക്ഷയില്‍ 24-ഉം മാർക്ക് വിദ്യാർഥി നേടണം. നിലവില്‍ സി.ഇ മാർക്ക് മുഴുവൻ ലഭിക്കുന്നതോടെ 80 മാർക്കിന്‍റെ എഴുത്തുപരീക്ഷയില്‍ പത്തും 40 മാർക്ക് പരീക്ഷയില്‍ അഞ്ചും മാർക്ക് ലഭിച്ചാല്‍ വിദ്യാർഥി പാസാകും. എഴുത്തുപരീക്ഷയില്‍ വിഷയമിനിമം കൊണ്ടുവരുന്നതിന്‍റെ തുടർച്ചയായാണ് നിരന്തര മൂല്യനിർണയത്തിലെ ഉദാര മാർക്ക് സമീപനം നിർത്തലാക്കുന്നത്. പുതിയ രീതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി അക്കാദമിക നിരീക്ഷണത്തിന് സ്കൂള്‍, ബ്ലോക്ക്, വിദ്യാഭ്യാസ ജില്ല, ജില്ല, സംസ്ഥാനതലങ്ങളില്‍ പ്രധാനാധ്യാപകർ, എസ്ആർജി കണ്‍വീനർമാർ, പിടിഎ പ്രതിനിധി, ഡിഇഒ, എഇഒ, ഡിഡിഇ, ഡയറ്റ് ഫാക്കല്‍റ്റി, സമഗ്ര ശിക്ഷ കേരളം പ്രതിനിധി തുടങ്ങിയവർ അടങ്ങിയ സമിതി രൂപവൽകരിക്കും. സംസ്ഥാനതലത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും സമിതി.

കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു…
കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു. സംസ്ഥാനത്ത് നാളെ ജൂൺ 9) മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുകയാണ്.