കൊവിഡ് 19നെ ഓര്‍മ്മിപ്പിക്കും വിധം ചൈനയില്‍ ശ്വാസകോശ സംബന്ധമായ അണുബാധയായ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (HMPV) കേസുകള്‍ വർധിച്ചുവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് രാജ്യത്തുടനീളം അതിവേഗം പടരുന്നു, ഇത് ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളെ വളരെയധികം ബാധിക്കുമെന്ന ആശങ്ക സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നുമുണ്ട്. എന്നാല്‍, ചൈന ഇതുവരെ എച്ച്എംപിവിയെ പകർച്ചവ്യാധിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ഇവ കൊവിഡിന് സമാനമായ സാഹചര്യം സൃഷ്ടിക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനും കഴിയില്ല.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പശ്ചിമ പസഫിക് റീജിയൻ ഓഫീസിന്‍റെ (ഡബ്ല്യുപിആർഒ) കണക്കുകൾ പ്രകാരം ഡിസംബർ 16 മുതൽ 22 വരെ, ചൈനയിലുടനീളം അക്യൂട്ട് റെസ്പിറേറ്ററി അണുബാധകൾ വർദ്ധിച്ചതായി പറയുന്നു. സീസണൽ ഇൻഫ്ലുവൻസ, റിനോവൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV), എച്ച്എംപിവി എന്നിവ ഇതിൽ ഉൾപ്പെടുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, ചൈനയിൽ പ്രത്യേകിച്ച് വടക്കൻ പ്രവിശ്യകളിലെ 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ പ്രചരിക്കുന്ന എച്ച്എംപിവി കേസുകളില്‍ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് വൈറസ് ഇന്ത്യയിൽ എത്താൻ സാധ്യതയുള്ളതോ അല്ലെങ്കിൽ കൊവിഡ് 19 പാൻഡെമിക്കിന് സമാനമായ മറ്റൊരു പൊതുജനാരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നതോ ആയ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.