കണ്ണൂർ ആലക്കോട്ടെ ഉദ്ഘാടന പരിപാടിയില്‍ നടി ഹണി റോസിനെ ‘കുന്തീ ദേവി’യോട് ഉപമിച്ചത് കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നിയത് കൊണ്ടാണെന്ന് കോടതിയില്‍ ബോബി ചെമ്മണൂർ.നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഈ വാദമുന്നയിച്ചത്.
സന്യാസിനി വേഷമണിഞ്ഞ് പ്രത്യേക രീതിയിലുള്ള ഹെയർ സ്റ്റൈലിലാണ് നടി അന്ന് വന്നത്. നടിയെ താൻ ഉപമിച്ചപ്പോള്‍ അവർ ചിരിക്കുകയായിരുന്നുവെന്നും ഇതിന്റെ വിഡിയോ ഹാജരാക്കാമെന്നും പ്രതിഭാഗം അറിയിച്ചെങ്കിലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും ദൃശ്യങ്ങള്‍ കാണേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. കയറിപ്പിടിച്ചിട്ടില്ലെന്നും കൈ കാണിച്ചപ്പോള്‍ കൈ പിടിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ബോബി ചെമ്മണൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നടി തന്നെ ഇതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ടെന്നും ഇപ്പോഴും അവ അവിടെ തന്നെയുണ്ടെന്നും ഇതിന്റെ ലിങ്കുകള്‍ ഹാജരാക്കി പ്രതിഭാഗം വാദിച്ചു. അന്നൊന്നും അപമാനിച്ചതായി തോന്നാത്ത നടിക്ക് പിന്നീട് എപ്പോഴാണ് ഇത് അപമാനമായി തോന്നിയതെന്നും എന്നിട്ടും ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ നിലനിർത്തിയത് എന്തിനെന്നും പ്രതിഭാഗം ചോദിച്ചു.
മുമ്ബും തന്റെ സ്ഥാപനങ്ങളുടെ ചടങ്ങുകളില്‍ അതിഥിയായി നടിയെ ക്ഷണിച്ചിട്ടുണ്ടെന്നും ബോബി ചെമ്മണൂർ അറിയിച്ചു. ‘നിരവധി പേർക്ക് ജോലി നല്‍കുന്ന സംരംഭകനായ താൻ ജയിലില്‍ കിടന്നാല്‍ അത് ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും. തന്റെ ഫോണ്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ജാമ്യം ലഭിക്കാവുന്ന കേസില്‍ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. അന്വേഷണത്തിന് ആവശ്യമുണ്ടെങ്കില്‍ എന്നെ വിളിപ്പിച്ചാല്‍ മതി’ -പ്രതിഭാഗം അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75ാം വകുപ്പ്, ഇലക്‌ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്തത്. അഭിഭാഷകനായ ബി. രാമൻ പിള്ളയുടെ രാമൻപിള്ള അസോഷ്യേറ്റ്സാണ് പ്രതിക്ക് വേണ്ടി ഹാജരായത്. ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും പരാമർശങ്ങള്‍ ദുരുദ്ദേശ്യപരമായിരുന്നില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ബോബി പറഞ്ഞു. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും പൊലീസിനോടു പറഞ്ഞു. ബോബി ചെമ്മണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണും പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
എറണാകുളം സെൻട്രല്‍ പൊലീസ് വയനാട് മേപ്പാടിയിലെ എസ്റ്റേറ്റില്‍നിന്ന് ബോബിയെ കസ്റ്റഡിയിലെടുത്തത്. രാത്രി 7.20ഓടെ കൊച്ചിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള ‘ബോചെ ആയിരമേക്കർ’ എസ്റ്റേറ്റില്‍നിന്നു പുറത്തേക്കു വരുമ്ബോള്‍ ബോബിയുടെ വാഹനം വളഞ്ഞ് എറണാകുളം സെൻട്രല്‍ പൊലീസും വയനാട് എസ്.പിയുടെ പ്രത്യേക സംഘവും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പുത്തൂർവയല്‍ എ.ആർ ക്യാമ്ബിലെത്തിച്ചശേഷം കൊച്ചിയിലേക്ക് പുറപ്പെട്ടു. സെൻട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്ത് വൈദ്യപരിശോധനക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച ഹണി റോസ് പരാതി നല്‍കിയ ഉടൻ ബോബിക്കെതിരെ കേസെടുത്ത് നടപടികള്‍ ആരംഭിച്ചിരുന്നു. തുടർന്ന് ബോബി വയനാട്ടിലുണ്ടെന്ന് മനസ്സിലാക്കി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാത്രിതന്നെ അവിടേക്ക് തിരിച്ചു. ഇതിനിടെ, ഹണി റോസ് മുഖ്യമന്ത്രി പിണറായി വിജയനോടും പരാതി സംബന്ധിച്ച് സംസാരിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷക്കും ഒളിവില്‍ പോകാനും അവസരം ലഭിക്കാതിരിക്കാൻ അതിവേഗത്തിലായിരുന്നു പൊലീസ് നടപടികള്‍.
പ്രത്യേക അന്വേഷണസംഘത്തലവൻ സെൻട്രല്‍ എ.സി.പി കെ. ജയകുമാർ, എസ്.എച്ച്.ഒ അനീഷ് ജോയ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രാഥമിക ചോദ്യം ചെയ്യലും നടന്നു. ബോബിയുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹണി റോസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്ബാകെ രണ്ട് മണിക്കൂറോളം രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ നിർണായക വിവരങ്ങള്‍ ഉണ്ടെങ്കില്‍ ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. ദ്വയാർഥ പ്രയോഗത്തിലൂടെ ഒരാള്‍ അപമാനിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ബോബി ചെമ്മണൂരിന്‍റെ പേര് വെളിപ്പെടുത്താതെ ഹണി റോസ് രംഗത്തെത്തിയത്.