നടി ഹണി റോസ് വ്യവസായിയും കോടികളുടെ ഉടമയുമായ ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപത്തിന് പരാതി നല്‍കുകയും പോലീസ് ആ പരാതി ഗൗരവമായി സ്വീകരിച്ച് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതുമാണ് ഇപ്പോള്‍ എവിടെയും ചർച്ചയായിരിക്കുന്നത്. ഇരുവരെയും അനുകൂലിച്ചുകൊണ്ടും എതിർത്തുകൊണ്ടും ധാരാളം പേരാണ് സോഷ്യല്‍ മീഡിയയിലും ചാനല്‍ ചർച്ചകളിലും മറ്റും ദിനംപ്രതി രംഗത്ത് വരുന്നത്. ബോബി ചെമ്മണ്ണൂരിൻ്റെ ദ്വയാർത്ഥ പ്രയോഗങ്ങളാണ് പ്രശ്നം ഇത്രയും വഷളാക്കിയത്. പ്രമുഖർ സ്വയം തങ്ങളെത്തന്നെ മാർക്കറ്റ് ചെയ്യാൻ ഈ വിഷയം ഉപയോഗപ്പെടുത്തുകയാണോ… എന്ന് സംശയിക്കുന്നവരും ഏറെയാണ്. ഇവരെ ഇരുവരെയും പിന്തുണച്ച് മറ്റുചിലർ ചീപ്പ് പബ്ലിസിറ്റി ഉണ്ടാക്കാൻ ശ്രമിക്കുന്നതും കണ്ടുവരുന്നുണ്ട്. നെഗറ്റീവ് പബ്ലിസിറ്റിയെ എങ്ങനെ കച്ചവടം ആക്കാം എന്നു പഠിച്ച് പിഎച്ച്‌ഡി എടുത്ത വിദഗ്ധനായ കച്ചവടക്കാരനാണ് ബോബി ചെമ്മണ്ണൂർ എന്ന് പറയാം. അദ്ദേഹം ഈ കളിയൊക്കെ കളിച്ചിട്ടും കിട്ടാത്ത പബ്ലിസിറ്റി ചുരുങ്ങിയ ചെലവില്‍ ഉണ്ടാക്കുന്നു. ഈ പബ്ലിസിറ്റി മുലം കൂടുതല്‍ സിനിമകള്‍ ഹണി റോസിനെ തേടിവരുമെന്ന കാര്യത്തിലും സംശയം വേണ്ട. അവർ അഭിനയിക്കുന്ന സിനിമകള്‍ കാണാൻ ധാരാളം ആളുകള്‍ തീയറ്ററുകളിലേക്ക് കയറാനും സാധ്യതയുണ്ട്. ഇനി ദ്വയാർത്ഥ പ്രയോഗങ്ങളെപ്പറ്റി പറഞ്ഞു വരികയാണെങ്കില്‍ ഇവിടെ ആരും ദ്വയാർത്ഥ പ്രയോഗങ്ങള്‍ നടത്താത്തവരായി കാണുകയില്ല. പല രീതിയില്‍ ദ്വയാർത്ഥ പ്രയോഗങ്ങള്‍ നടത്തിയവരായിരിക്കും ഏറെയും. ദ്വയാർത്ഥ പ്രയോഗങ്ങളുടെ ഉദാഹരണങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം. നമ്മള്‍ നിത്യേന പറയുന്ന എല്ലാ വാചകങ്ങളും അത് രണ്ടോ മൂന്നോ അർഥത്തില്‍ എടുക്കാം. ഉദാഹരണത്തിന്, ബസ്സുകളില്‍ എഴുതി വെച്ചിരിക്കുന്ന ‘പുകവലി പാടില്ല’ എന്ന വാചകത്തിന് പുകവലിക്കരുത് എന്നും പുകവലിക്കാൻ ഒരു പാടുമില്ല എന്നും രണ്ട് അർത്ഥങ്ങള്‍ ഉണ്ട്. അതുപോലെ, ‘കൈയും തലയും പുറത്തിടരുത്’ എന്നതിന് കൈയും തലയും അടുത്തിരിക്കുന്ന യാത്രക്കാരന്റെ പുറത്തിടരുത് എന്നും ബസ്സിന് പുറത്തേക്ക് ഇടരുത് എന്നും അർത്ഥമുണ്ട്. ഒരാള്‍ ദ്വയാർത്ഥ പ്രയോഗം നടത്തി എന്ന് പറയുമ്പോള്‍, അതിന്റെ ശരിക്കുമുള്ള അർത്ഥം കേള്‍ക്കുന്നില്ല. നമ്മളും അയാളെപ്പോലെ ചിന്തിക്കുന്നു. മനുഷ്യരെ കൊലപ്പെടുത്തുകയും ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും ചെയ്ത രാഷ്ട്രീയ ക്രിമിനലുകളും മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ഉദ്യോഗസ്ഥരും നമ്മുടെ നാട്ടില്‍ സ്വൈര്യമായി വിഹരിക്കുന്നു. മദ്യലഹരിയില്‍ വാഹനം ഓടിച്ചു ഒരു ബൈക്ക് യാത്രികനെ കൊലപ്പെടുത്തിയ ഐഎഎസുകാരൻ വരെ ജാമ്യത്തിലിറങ്ങി ഈ കേരളത്തില്‍ വിലസുന്നു. എന്നിട്ടാണ് ഒരു ദ്വയാർത്ഥ പരാമർശത്തിന്റെ പേരില്‍ മാത്രം വലിയ കോലാഹലം ഉണ്ടാക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ പരാമർശം മോശമാണെന്ന് തികച്ചും സമ്മതിക്കുന്നു. എന്നാല്‍, ഇതിലും വലിയ കുറ്റകൃത്യങ്ങള്‍ ചെയ്തവർ സ്വതന്ത്രമായി വിലസി നടക്കുമ്പോള്‍ ഈ വിഷയത്തിന് മാത്രം അമിത പ്രാധാന്യം നല്‍കുന്നത് ശരിയല്ല. സര്‍ജറിക്കിടെ ഒരു സ്ത്രീയുടെ വയറ്റില്‍ കത്രിക മറന്ന ഡോക്ടര്‍ക്ക് എതിരെ കേസെടുക്കാന്‍ പരാതികാരിക്ക് കോഴികോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ ദിവസങ്ങളോളം സമരം ചെയ്യേണ്ടി വന്ന നാട്ടില്‍ തന്നെയാണ് ഇതെന്നതും ഓർക്കണം.
ബോബിയുടെ ദ്വയാ൪ത്ഥ പരാമർശത്തിന് ഒരു തരത്തിലുള്ള ന്യായീകരണവുമില്ല, അത് തീർത്തും മോശമാണ്. ബോച്ചെ വിഷയം നമ്മള്‍ കേരളീയർ കണ്ണ് തുറന്ന് ചിന്തിക്കേണ്ട വിഷയമാണ്. പീഡനം വരെ നടത്തിയ ക്രിമിനലുകള്‍ ഇന്ന് പൊതുനിരത്തിലൂടെ സ്വസ്ഥമായി വിരാജിക്കുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ പീഡകരെന്ന് ആരോപിക്കപ്പെട്ട പലരും ജയിലിന് പുറത്താണ്, ഒരു പ്രസ്താവന നടത്തിയ ബോബി ചെമ്മണ്ണൂർ അകത്തും. ഇതൊന്നും കാണാതെ പോകരുത്. ബോബി ചെമ്മണ്ണൂരിനെതിരെയുള്ള മാധ്യമ വേട്ട ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അദ്ദേഹത്തില്‍ നിന്ന് പരസ്യം കിട്ടാതെ ആയപ്പോള്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പരസ്യം പിടിക്കാനാണ് പലരും ശ്രമിച്ചത്. അതിലൊന്നും കുലുങ്ങാതെ ഒരോ നെഗറ്റീവ് പബ്ലിസിറ്റിയും വെച്ച് തൻ്റെ ബിസിനസ് വളർത്തുന്ന ബോബി ചെമ്മണ്ണൂരിനെയാണ് പലരും ഇതുവരെ കണ്ടത്. തന്നെ അംഗീകരിക്കാത്തവരെ നോക്കി കൊഞ്ഞനം കാട്ടുന്ന രീതി. അത് പല മാധ്യമ പ്രമുഖർക്കും സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. അവർ ഈ അവസരം ശരിക്കും മുതലാക്കുന്നുമുണ്ട്. ഈ അറസ്റ്റുപോലും ബോബിയെപ്പോലെ ഉള്ളവർ തൻ്റെ ബിസിനസ് കൂടുതല്‍ വളർത്താൻ ഉപകാരപ്പെടുത്തുമെന്ന കാര്യത്തില്‍ യാതൊരു തർക്കവും വേണ്ട. അതായിരിക്കും ഇനി ഭാവിയില്‍ കാണാൻ പോകുന്നതും. മണ്ടന്മാരാകുന്നത് ഇതിൻ്റെ പിറകെ നടക്കുന്നവരും. ഉപ്പ് തിന്നവർ ആരായാലും വെള്ളം കുടിക്കണം, പക്ഷെ അത് എല്ലാവർക്കും ബാധകമാവണം എന്നത് അടിവരയിട്ട് പറയുന്നു.