കളമശേരിയില്‍ ആഡംബര സ്‌പോർട്സ് കാറായ ഫെരാരി അപകടത്തില്‍പ്പെട്ടു. കളമശേരി മെഡിക്കല്‍ കോളേജ് റോഡിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഒരു മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കുകളില്ലെന്നും വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നുമാണ് വിവരം.
ഫെരാരി മിഡ് എൻജിൻ സ്‌പോർട്സ് കാറായ 488 ജിടിബിയാണ് അപകടത്തില്‍പ്പെട്ടത്. 2015 മുതല്‍ 2019 വരെയാണ് ഈ കാർ കമ്ബനി പുറത്തിറക്കിയത്. ഏകദേശം അഞ്ച് കോടി രൂപയാണ് ഈ വാഹനം ഇറങ്ങിയ സമയത്തെ ഓണ്‍ റോഡ് വില. 3.9 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി 8 എഞ്ചിനാണ് വാഹനത്തിലുള്ളത്. കാറിന്റെ ഏറ്റവും ഉയർന്ന വേഗത 330 കിലോ മീറ്ററാണ്. ഫെരാരിയുടെ 458ന് പകരക്കാരനായാണ് ഈ വാഹനം എത്തിയത്.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്ബ് ഓടിക്കൊണ്ടിരുന്ന ആഡംബര കാർ ബ്രേക്ക്ഡൗണായതിനെ തുടർന്ന് കത്തി നശിച്ചിരുന്നു. കുസാറ്റ് ക്യാമ്ബസിലായിരുന്നു അപകടം. പാലക്കാട് സ്വദേശിയുടെ ജാഗ്വാർ കാറാണ് കത്തി നശിച്ചത്. ഉണിച്ചിറയിലെ വർക്ക് ഷോപ്പില്‍ അറ്റക്കുറ്റപ്പണിക്കായി എത്തിച്ച കാർ തിരികെ കൊണ്ടു പോകമ്ബോഴായിരുന്നു അപകടം.
കാർ ബ്രേക്ക് ഡൗണായതിനെ തുടർന്ന് വാഹനം ഓടിച്ചിരുന്നയാള്‍ ഇറങ്ങി ബോണറ്റ് തുറന്ന് പരിശോധിച്ചപ്പോഴേക്കും തീയും പുകയും ഉയരുകയായിരുന്നു. ഇതുകണ്ട സമീപത്തെ സ്‌കൂള്‍ ഒഫ് മാനേജ്‌മെന്റെ സ്റ്റഡീസിലെ വിദ്യാർത്ഥികളെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തൃക്കാക്കര, ഏലൂർ എന്നിവിടങ്ങളില്‍ നിന്ന് ഫയർ ആൻഡ് റസ്‌ക്യൂ ജീവനക്കാരെത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തി നശിച്ചിരുന്നു.
കഴിഞ്ഞ വർഷം ആഗസ്റ്റില്‍ ടെസ്റ്റ് ഡ്രൈവിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബെൻസ് കാറുകള്‍ കൂട്ടിയിടിച്ചും അപകടമുണ്ടാക്കിയിരുന്നു. കോടികള്‍ വിലയുള്ള ഇവയ്‌ക്കൊപ്പം മറ്റൊരു കാറും അകപ്പെട്ടു. കാറുകളിലുണ്ടായിരുന്ന യുവതിയടക്കം അഞ്ചുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മെഴ്സിഡസ് ബെൻസിന്റെ എ.എം.ജി എസ്.എല്‍. 55 റോഡ്സ്റ്റർ, എ.എം.ജി ജി.ടി 63എസ്.ഇ കാറുകളും ഒരു ഹ്യുണ്ടായ് ആക്സന്റ് കാറുമാണ് അപകടത്തില്‍പ്പെട്ടത്.