കേരളത്തില്‍ എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തത് ആശങ്കക്കിടയാക്കുന്നു. എലിപ്പനി ബാധിച്ച് ഈ വർഷം ജനുവരിയില്‍ മാത്രം കേരളത്തില്‍ മരിച്ചത് 15 പേർ. കഴിഞ്ഞവർഷം ജനുവരിയില്‍ ഇത് അഞ്ച് ആയിരുന്നു. കഴിഞ്ഞ വർഷം 179 പേർക്കായിരുന്നു രോഗം ബാധിച്ചതെങ്കില്‍ ഈ വർഷം 228 പേരിലായി. രോഗം ബാധിക്കുന്നവരില്‍ മരണനിരക്ക് കൂടുതലാണെന്നും ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. ശുചിത്വമില്ലായ്മയും മൃഗങ്ങളോട് ഇടപഴകുന്നതില്‍ സൂക്ഷ്മത പാലിക്കാത്തതുമാണ് എലിപ്പനി വർധിക്കാൻ കാരണമാകുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
പകർച്ചവ്യാധി മരണ നിരക്ക് കൂടുന്നു
വിവിധ പകർച്ചവ്യാധികള്‍ ബാധിച്ച് കഴിഞ്ഞവർഷം ഇതേ കാലയളവില്‍ 19 പേരായിരുന്നു മരിച്ചത്. എന്നാല്‍, ഈ വർഷം അത് 40 ആയി ഉയർന്നു. 2024 ജനുവരിയില്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് രണ്ട് പേർ മരിച്ചിരുന്നു. ഈ വർഷം ഇത് മൂന്നായി. ഭക്ഷ്യസുരക്ഷ പാലിക്കുന്നതില്‍ പറ്റുന്ന വീഴ്ചയാണ് മഞ്ഞപ്പിത്ത വ്യാപനത്തിനിടയാക്കുന്നത്. ശീതള പാനീയങ്ങളില്‍നിന്നും മാലിന്യം കലർന്ന കുടിവെള്ളത്തില്‍നിന്നുമാണ് മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നത്. വിവാഹ സല്‍ക്കാരങ്ങളിലും മറ്റും വിതരണം ചെയ്യുന്ന വെല്‍ക്കം ഡ്രിങ്കുകളില്‍നിന്ന് മഞ്ഞപ്പിത്തം പടർന്നുപിടിച്ച നിരവധി സംഭവങ്ങള്‍ കഴിഞ്ഞ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.