റേഷൻ മസ്റ്ററിംഗ് നടത്താത്തവർക്ക് മാർച്ച് 31-ന് ശേഷം ഭക്ഷ്യവിഹിതം നല്‍കില്ലെന്ന് കേന്ദ്രം അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ.അനില്‍. 1.54 കോടി മുൻഗണന വിഭാഗങ്ങളില്‍ 93 ശതമാനം പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. ബാക്കിയുള്ളവർ അടിയന്തരമായി മസ്റ്റററിംഗ് പൂർത്തിയാക്കാത്ത പക്ഷം നിലവിലുള്ള വിഹിതം നഷ്ടപ്പെടും. 50,000 മുൻഗണന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുൻഗണന വിഭാഗങ്ങള്‍ക്ക് സൗജന്യമായാണ് ഭക്ഷ്യധാന്യം നല്‍കുന്നതെന്നാണ് കേന്ദ്രസർക്കാറിന്‍റെ വാദം. എന്നാല്‍, ഈ ഭക്ഷ്യധാന്യം കടകളിലെത്തിക്കുന്നതിനും മറ്റും വലിയ തുകയാണ് സംസ്ഥാനം ചെലവഴിക്കുന്നത്. 57 ശതമാനം വരുന്ന നീല, വെള്ള കാർഡുകാർക്ക് കേന്ദ്രത്തില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വിലകൊടുത്ത് വാങ്ങുകയാണ്. ഈ ഇനത്തില്‍ മാത്രം ഒരുവർഷം 340 കോടിയാണ് സർക്കാറിന് ചെലവ്. റേഷൻ വ്യാപാരികള്‍ക്ക് കമ്മീഷൻ ഇനത്തില്‍ 325 കോടി നല്‍കണം. 43 കോടി മാത്രമാണ് കമ്മീഷൻ ഇനത്തില്‍ കേന്ദ്രം നല്‍കുന്നത്. ഗതാഗത കൈകാര്യ ചെലവ് ഇനത്തില്‍ പ്രതിവർഷം 270 കോടി ചെലവ്. ഇതില്‍ 32 കോടിയാണ് കേന്ദ്രം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വി.കെ.പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു.

കമ്മ്യൂണിറ്റി നഴ്‌സ് കൂടിക്കാഴ്ച
പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.