സംസ്ഥാനത്ത് മയക്ക് മരുന്ന് ഇടപാടുകള്‍ രൂക്ഷമാകുന്ന വിമർശനങ്ങള്‍ക്കിടയില്‍ ഉണർന്ന് പ്രവർത്തിച്ച് പോലീസ്. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്പനയില്‍ ഏർപ്പെടുന്നതായി സംശയിക്കുന്ന 17,246 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി പോലീസ് വ്യക്തമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 2762 കേസുകള്‍ രജിസ്റ്റർ ചെയ്തു. ഈ കേസുകളിലായി ആകെ 2854 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാംകൂടി രാജ്യാന്തര വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകൾ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഫെബ്രുവരി 22 മുതല്‍ മാർച്ച് ഒന്ന് വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്. മയക്കുമരുന്ന് വിപണനത്തില്‍ ഏർപ്പെടുന്നതായി സംശയിക്കുന്നവരെക്കുറിച്ച് മുൻകൂട്ടി രഹസ്യ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇവരെ തുടർച്ചയായി നിരീക്ഷണത്തില്‍ വെയ്ക്കുകയും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ഇവർ മയക്കുമരുന്ന് ഉല്പന്നങ്ങള്‍ സൂക്ഷിക്കുവാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ റെയ്ഡുകള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി ഡോ: ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശാനുസരണം സംസ്ഥാന ആന്റി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എൻഡിപിഎസ് കോർഡിനേഷൻ സെല്ലും അതാത് ജില്ലാ പോലീസ് മേധാവിമാരും ചേർന്നാണ് ഓപ്പറേഷൻ ഡി-ഹണ്ട് നടപ്പിലാക്കിയത്. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന വ്യക്തികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കിയും മയക്കുമരുന്ന് കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമായി ബന്ധമുള്ള വ്യക്തികളെയും നിരന്തരം നിരീക്ഷണം നടത്തിയതിൻറെയും അനന്തര നടപടികളുടെ ഭാഗമായാണ് ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം *(9497927797)* നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻഡിപിഎസ് കോർഡിനേഷൻ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും പ്രവർത്തിക്കുന്നുണ്ട്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷൻ ഡി-ഹണ്ട് തുടർന്നും നടത്തുന്നതാണാണെന്നും പോലീസ് അറിയിച്ചു.

കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു…
കേരളത്തിൽ ട്രോളിങ് നിരോധനം വരുന്നു. സംസ്ഥാനത്ത് നാളെ ജൂൺ 9) മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുകയാണ്.