പറഞ്ഞു നിർത്തിയ ഇടത്തു നിന്നും ആരംഭം കുറിക്കുന്ന ഒരു പുതിയ കഥ. ആദ്യ കഥയിലെ രാജാവും, രാജകുമാരനും, രാജകുമാരിയും, രക്ഷകനും, പടനായകനും പുനരവതരിക്കുന്ന കഥ. നാടുനീങ്ങിയ രാജാവിന്റെ പിൻഗാമിയായി ചെങ്കോലും കിരീടവും കയ്യേല്‍ക്കാൻ നിർബന്ധിതനായി വരുന്ന മറുനാടൻ രാജപുത്രന്റെ കഥ. അസുര നിഗ്രഹാനന്തരം കേട്ടവർ എല്ലാരിലും ആവേശവും, രോമാഞ്ചവും, അത്ഭുതവും സമ്മാനിച്ച കഥ. ശേഷിച്ചവർ ഇനി എന്താകും, അവർക്ക് എന്ത് സംഭവിക്കും എന്ന ആകാംക്ഷയോടെ കേള്‍ക്കാൻ കാത്തിരുന്ന കഥ.
വരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ ‘L2 എമ്ബുരാൻ’ കാണാൻ പുലർകാലേ തിയേറ്ററില്‍ പോകാൻ പലരും തീരുമാനിച്ചുറപ്പിച്ചിറങ്ങി എങ്കില്‍, ഇതൊക്കെ തന്നെകാരണം. മോഹൻലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ രണ്ടാം വരവിനായി ഇരുന്ന ആറു വർഷത്തെ കാത്തിരിപ്പ് ഫലം കണ്ടോ?ദൈവത്തിനും തമ്ബുരാനും മദ്ധ്യേ സ്ഥാനം ഉറപ്പിക്കാനുള്ള അതിതീവ്ര ശ്രമം തുടക്കം മുതലേ ‘L2 എമ്ബുരാൻ’ നടത്തുന്നുണ്ട്. വെള്ളയും വെള്ളയും ധരിച്ച രാഷ്ട്രീയ പ്രവർത്തകനായ നെടുമ്ബള്ളിക്കാരൻ സ്റ്റീഫൻ, രണ്ടാം വരവില്‍ അബ്രാം ഖുറേഷി എന്ന അധോലോക നായകനായി അഴിഞ്ഞാടും എന്ന് പണ്ടേ പറഞ്ഞിരുന്നു. ആയതിനാല്‍, നെടുമ്ബള്ളിയിലെ മണ്ണില്‍ നിന്നും അയാള്‍ വേരോട്ടം നടത്തിയ സ്ഥാനങ്ങള്‍ തേടിയുള്ള വഴിയേ പോകുന്ന എമ്ബുരാന്റെ വഴിക്കാഴ്ചകളേക്കാള്‍ ഏറെ, പറയാനുള്ള കഥയില്‍ കണ്ണും നട്ടിരിക്കുന്ന പ്രേക്ഷകരുണ്ട്.
വഴിക്കാഴ്ച മനോഹരമാക്കാൻ സംവിധായകനും ക്യാമറയും വിശ്രമമില്ലാതെ നടത്തിയ പരിശ്രമങ്ങള്‍ക്ക് ഫ്രയിമുകള്‍ സാക്ഷി. വടക്കൻ ഇറാഖില്‍ തുടങ്ങി, ഖുറേഷിയുടെ ഇൻഡോ-അറബ് മെഗാ സിൻഡിക്കേറ്റ് വേരൂന്നിയ നാടുകളിലൂടെയുള്ള കാഴ്ചയ്ക്ക് മലയാള ശൈലിയെക്കാള്‍ ഹോളിവുഡ് ഛായ നല്‍കുന്നതിലെ ശ്രമകരമായ ദൗത്യം പ്രകടം. സെനഗല്‍, മുംബൈ, യു.കെ, യമൻ, പാകിസ്ഥാൻ എന്നിങ്ങനെ അനേകം ദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന നെറ്റ്‌വർക്കിനെ പകർത്താനും, മോഹൻലാലിൻറെ ഖുറേഷി അബ്രാമിന്റെ കൂട്ടാളികള്‍ ആരെന്നും എതിരാളികള്‍ ആരെന്നും പറയാനായി വിനിയോഗിച്ചിട്ടുള്ള ഈ ഭാഗത്ത് പടനായകൻ സായിദ് മസൂദിന്റെ ഭൂതവും ജതിൻ (ടൊവിനോ തോമസ്), പ്രിയദർശിനി രാംദാസുമാരുടെ (മഞ്ജു വാര്യർ) വർത്തമാനവും ഭാവിയും കൂടി കലരുന്നു. ബോളിവുഡ്, ഹോളിവുഡ് സ്വാധീനം നിറഞ്ഞുനില്‍ക്കുന്ന രംഗങ്ങളാല്‍ സമ്ബന്നമാണ് ആദ്യഭാഗം. കഥാപാത്രങ്ങളെയും, അവരുടെ പശ്ചാത്തലത്തെയും പരിചയപ്പെടുത്തുക എന്ന കർത്തവ്യം മാത്രമായി ഒതുങ്ങിപോകാറുള്ള ആദ്യ പകുതികള്‍ നിറയുന്ന മലയാള സിനിമയുടെ കാലമാണിത്. അവിടേയ്ക്ക് ഉപകഥകള്‍ പലതു വന്നുപോകുന്ന ഇടമായികൂടി മാറി ഇവിടം.
ഖുറേഷി തകർത്തെറിയുന്ന കാർട്ടലുകളില്‍ വിദേശതാരങ്ങളും ഇംഗ്ലീഷ് ഡയലോഗുകളും നിറയുമ്ബോള്‍, മലയാളി ഉള്‍പ്പെടെയുള്ള മറ്റുഭാഷക്കാർ സബ്-ടൈറ്റില്‍ നൂല്‍പ്പാലത്തിലൂടെ ശ്രദ്ധിച്ചു നടക്കുക. ഈ കഥകളുടെ നോണ്‍-ലീനിയർ ശൈലിയിലെ വരവും പോക്കും തിരിച്ചുവരവും പ്രേക്ഷകർ ശ്രദ്ധയോടെ പിന്തുടർന്നെങ്കില്‍ മാത്രമേ കഥയില്‍ ഊന്നിയുള്ള ചലച്ചിത്രാസ്വാദനം സാധ്യമാവുള്ളൂ. മുരളി ഗോപിയുടെ സ്ക്രിപ്റ്റും മേക്കിങ്ങും തമ്മില്‍ സന്ധിസംഭാഷണം നടന്നോ എന്ന് സംശയിക്കേണ്ട സാഹചര്യം നിഴലിക്കുന്നു.
ടെക്നിക്കല്‍ മികവിനായി സംവിധായകൻ പൃഥ്വിരാജ്, ഛായാഗ്രാഹകൻ സുജിത്ത് വാസുദേവ് എന്നിവർ ചേർന്ന് ഫ്രയിമുകള്‍ നിരത്തുന്നതില്‍ കാട്ടിയ കുശാഗ്രബുദ്ധി മുഴച്ചു നില്‍ക്കുന്ന ചിത്രമാണ് എമ്ബുരാൻ. ആറു വർഷങ്ങള്‍ക്ക് മുൻപ് കടന്നുവന്ന ചിത്രത്തിന് ബന്ധങ്ങള്‍, വികാരങ്ങള്‍ എന്നിവയിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താനായെങ്കില്‍, ഇവിടെ ആ ഒരു വിടവ് അനുഭവപ്പെടും. മാസ് ഡയലോഗുകളെക്കാള്‍ ഫിലോസഫി കയറിക്കൂടിയപ്പോള്‍, പ്രധാന താരങ്ങളേക്കാല്‍ ആ കുറവ് അല്‍പ്പമെങ്കിലും നികത്താനായത് മറ്റു താരങ്ങളായ സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ശിവാജി ഗുരുവായൂർ എന്നിവരുടെ ഡയലോഗുകള്‍ക്കായിരുന്നു.
അന്യഭാഷാ താരങ്ങള്‍ക്ക് അവരുടെ ശൈലിയിലെ വേഷങ്ങള്‍ നല്‍കിയതിനാല്‍, ഒരു മലയാള ചിത്രത്തില്‍ ഇവർ കൂടിയുണ്ട് എന്ന് പറയുന്നതിനപ്പുറം എന്തെങ്കിലും സവിശേഷത ഉളളതായി കണ്ടെന്നു വരില്ല. വർണക്കൊടി രാഷ്ട്രീയത്തോടുള്ള വിമർശനാത്മക സമീപനത്തില്‍, സ്ക്രിപ്റ്റിന് കൃത്യമായ ഉദ്ദേശലക്ഷ്യങ്ങള്‍ ഉള്ളതായി മനസിലാക്കാം.ആദ്യഭാഗമായ ലൂസിഫറില്‍ ബ്ലിങ്ക് ആൻഡ് മിസ് എന്ന് വിളിക്കാവുന്ന കഥാപാത്രങ്ങള്‍ പോലും പറഞ്ഞ ഡയലോഗുകള്‍ ഇന്നും ഓർത്തുപറയുന്ന പ്രേക്ഷകർ കേരളത്തിലുണ്ട്.
പി.കെ. രാംദാസ് എന്ന വന്മരത്തിന്റെ മരണം നല്‍കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയും, മക്കള്‍ രാഷ്ട്രീയവും അതിമനോഹരമായി അവതരിപ്പിച്ചതായിരുന്നു ആദ്യഭാഗം. അന്ന് ചേട്ടന്റെ ക്ഷണ പ്രകാരം നാട്ടിലെത്തിയ, അച്ഛന്റെ പിന്തുടർച്ചാവകാശിയായ മകൻ ജതിൻ രാംദാസ് ഒരു തികഞ്ഞ കുടുംബസ്നേഹിയായിരുന്നു, അല്ലെങ്കില്‍ അങ്ങനെയെന്ന് എല്ലാവരും വിശ്വസിച്ചെങ്കില്‍, രണ്ടാം ഭാഗത്തില്‍ അധികാരക്കസേരയേറിയ ജതിനും, അന്തക്കാലത്ത് വീട്ടിലിരുന്ന് അനുജന്റെ മൈതാന പ്രസംഗം കേട്ടിരുന്ന ചേച്ചി പ്രിയദർശിനിക്കും മാറ്റങ്ങള്‍ പലതും സംഭവിച്ചിരിക്കുന്നു.