നായയോ പൂച്ചയോ അല്ലെങ്കിൽ മറ്റേതെങ്കിലും ജീവികളോ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി അവഗണിക്കരുത്. പ്രഥമശുശ്രൂഷയും ചികിത്സയും പ്രധാനമാണ്. ചെറിയ പോറലാണെങ്കില്‍ പോലും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം എത്രയും വേഗം ചികിത്സ തേടണം. പേവിഷബാധ പ്രതിരോധത്തില്‍ ഏറ്റവും നിർണായകം കൃത്യസമയത്ത് സ്വീകരിക്കുന്ന വാക്സിനേഷനാണ്. രോഗം ബാധിച്ച മൃഗം കടിക്കുന്നതിലൂടെയാണ് പ്രധാനമായും മനുഷ്യരില്‍ റാബീസ് ഉണ്ടാകുന്നത്. പൂച്ച, കുരങ്ങ്, അണ്ണാൻ, കീരി, കുറുനരി, ആടുമാടുകള്‍ എന്നിവയിലൂടെയും രോഗം ബാധിക്കാം. നായ നക്കിയാലും ചെറുമുറിവുള്ള ചർമത്തിലൂടെയും കട്ടികുറഞ്ഞ ശ്ലേഷ്മ സ്തരത്തിലൂടെയും വൈറസ് ശരീരത്തില്‍ കടക്കാം. മുറിവിന് കൃത്യമായ ചികിത്സ നല്‍കുക എന്നത് പേവിഷബാധ പ്രതിരോധത്തില്‍ പ്രധാനമാണ്. മുറിവേറ്റ ഭാഗം എത്രയുംവേഗം സോപ്പ് ഉപയോഗിച്ച് ധാരയായി ഒഴുകുന്ന വെള്ളത്തില്‍ 15 മിനിറ്റ് കഴുകണം. ഇതുവഴി രോഗസാധ്യത 80 ശതമാനംവരെ കുറയ്ക്കാം. മുറിവില്‍ പുരണ്ട ഉമിനീരില്‍ മറഞ്ഞിരിക്കുന്ന വൈറസുകളെ നിർവീര്യമാക്കാനാണ് ഇങ്ങനെ കഴുകുന്നത്. വെറും കൈകൊണ്ട് മുറിവില്‍ സ്പർശിക്കരുത്. കൈയില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ വൈറസ് പകരാനിടയാക്കും. കഴുകിയതിന് ശേഷം മുറിവില്‍ അയഡിൻ കലർന്ന ആന്റിസെപ്റ്റിക് ലേപനങ്ങള്‍ പുരട്ടാം. മുറിവിന് പുറത്ത് മറ്റ് വസ്തുക്കള്‍ ചൂടാക്കി വെയ്ക്കുകയോ മറ്റ് ലേപനങ്ങള്‍ പുരട്ടുകയോ ചെയ്യരുത്. വൈകാതെ ആസ്പത്രിയില്‍ ചികിത്സ തേടുക.
വാക്സിനേഷൻ എങ്ങനെ..?
വാക്സിനേഷനാണ് പേവിഷബാധ പ്രതിരോധിക്കാനുള്ള ഏകമാർഗം. ഗർഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിനെടുക്കാം. മുറിവിന്റെ തീവ്രത അനുസരിച്ച് ഇൻട്രാ ഡെർമല്‍ റാബിസ് വാക്സിൻ (ഐഡിആർവി), ആന്റി റാബീസ് സീറമോ (എആർഎസ്) അല്ലെങ്കില്‍ ഹ്യൂമണ്‍ റാബീസ് ഇമ്യൂണോ ഗ്ലോബുലിനോ കുത്തിവെക്കുകയാണ് ചെയ്യുക. 0,3,7, 28 ദിവസങ്ങളില്‍ നാല് ഡോസ് വാക്സിനാണ് വേണ്ടത്. കടിയേറ്റ ദിവസം എടുക്കുന്ന വാക്സിനാണ് 0 ഡോസ്. മുഴുവൻ ഡോസും കൃത്യമായി പൂർത്തിയാക്കണം. സർക്കാർ ആശുപത്രികളില്‍ ഐഡിആർവി സൗജന്യമായി ലഭ്യമാണ്. വൈറസിനെ വേഗത്തില്‍ പ്രതിരോധിക്കാനുള്ള കഴിവ് ആന്റി റാബീസ് സീറം, ഇമ്യൂണോ ഗ്ലോബുലിൻ എന്നിവയ്ക്കുണ്ട്. ആന്റിറാബീസ് വാക്സിൻ ശരീരത്തില്‍ പ്രവർത്തിച്ച് പ്രതിരോധ ആന്റിബോഡികള്‍ ഉണ്ടായി വരാനെടുക്കുന്ന കാലയളവില്‍ ഇവ സുരക്ഷ ഉറക്കാപ്പാക്കും. ചെറിയ കുട്ടികളെ വളർത്തു മൃഗങ്ങളോ മറ്റോ മാന്തുകയോ കടിക്കുകയോ ചെയ്താല്‍ അക്കാര്യം രക്ഷിതാക്കളോട് പറയാൻ പറയണം. കുട്ടികള്‍ മൃഗങ്ങളുമായി ഇടപഴകുന്ന ശീലം പരമാവധി കുറയ്ക്കണം.