സൗന്ദര്യ വർദ്ധക വസ്തുക്കളായ ലിപ്സ്റ്റിക്കിലും ഫേസ് പാക്കിലും അപകടകരമാകും വിധം മെർക്കുറി അടങ്ങിയിട്ടുള്ളതായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തല്‍. ഒരു പിപിഎം (പാർട്ട്സ് പെർ മില്യണ്‍) ആണ് അനുവദനീയമായ അളവ്. ഇതിന്റെ 12,000 ഇരട്ടിയാണ് ചിലതിലുള്ളത്. വിപണിയിലെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കള്‍ പിടികൂടുന്നതിനായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ ‘ഓപ്പറേഷൻ സൗന്ദര്യ’യിലാണ് ഗുരുതര കണ്ടെത്തല്‍. മൂന്നാംഘട്ട പരിശോധനയാണ് നിലവില്‍ നടക്കുന്നത്. 101 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ലൈസൻസില്ലാത്തതും 2020-ലെ കോസ്മെറ്റിക്സ് നിയമം പാലിക്കാത്തതുമായ 12 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു. 59 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. മെർക്കുറി അമിതമായാല്‍ ആന്തരികാവയവങ്ങളെ ബാധിക്കും. പുരട്ടുന്നതിന്റെ രണ്ട് ശതമാനം ശരീരം വലിച്ചെടുക്കും. ഇവ പുറന്തള്ളാതിരിക്കുമ്പോള്‍ വൃക്കയെ ബാധിക്കും. ഛർദ്ദി, വയറിളക്കം തുടങ്ങിയവയ്ക്കും കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. പെട്ടെന്ന് ഫലം തരുന്ന ചില ഫേസ് പാക്കുകളും ക്രീമുകളുമുണ്ട്. ഇവ ചർമ്മത്തിന്റെ തനിമ ക്രമേണ നഷ്ടപ്പെടുത്തും. സൗന്ദര്യ വർദ്ധക വസ്തുക്കള്‍ മതിയായ ലൈസൻസോടു കൂടി നിർമ്മിച്ചതാണോയെന്ന് ഉറപ്പാക്കണം. വില കുറഞ്ഞവ ഉപയോഗിക്കരുത്. നിർമ്മാതാവിന്റെ മേല്‍വിലാസം ലേബലില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.
പരാതികള്‍ അറിയിക്കാൻ 18004253182
സൗന്ദര്യ വർദ്ധക വസ്തുക്കളില്‍ അളവില്‍ കൂടുതലുള്ള മെർക്കുറി ഞരമ്പ്, വൃക്ക എന്നിവയെ ബാധിക്കാം. ഗർഭിണികളെയും കുട്ടികളെയും കൂടുതല്‍ ബാധിക്കാനിടയുണ്ട്.