ഏഴര കോടി ചെലില്‍ 24,000 ചതുരശ്രയടി വിസ്തീർണത്തില്‍ നാലു നിലകളിലായി നിർമ്മിച്ച കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. 12ന് രാവിലെ 11ന് ഓഫീസ് പരിസരത്ത് എ.ഐ.സി.സി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. കെ.പ്രവീണ്‍കുമാർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ത്രിവർണ്ണോത്സവം എന്ന പേരില്‍ ആറു മുതല്‍ ഒരുമാസം ബീച്ചിലും മറ്റുമായി പ്രവാസി, വനിതാ സംഗമം, പുസ്തകോത്സവം, മാദ്ധ്യമ സെമിനാർ, ഫുഡ് ഫെസ്റ്റ്, യുവജന, വിദ്യാർത്ഥി സംഗമം, കലാസാംസ്കാരിക സമ്മേളനം, ഭരണഘടന സംരക്ഷണ സദസ്, കലാപരിപാടികള്‍ തുടങ്ങിയവ നടക്കും.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലും അഡ്വ. പി. ശങ്കരൻ്റെ പേരിലുമുള്ള ഓഡിറ്റോറിയവും ആര്യാടൻ മുഹമ്മദ് ഉള്‍പ്പെടെ വിവിധ നേതാക്കളുടെ പേരില്‍ സ്ക്വയറുകളും ഓഫീസിലുണ്ട്. കോണ്‍ഗ്രസിന് ഇന്ത്യയിലുള്ളതില്‍ വച്ച് ഏറ്റവും വലിയ ഓഫീസാണിതെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു. ഉദ്ഘാടന ചടങ്ങില്‍ എം.പിമാരായ ശശി തരൂർ, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവൻ, കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എം.എല്‍.എ, ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ, വി.എം. സുധീരൻ, എം.എം. ഹസൻ തുടങ്ങിയവർ പ്രതിമ അനാഛാദനം, ഓഡിറ്റോറിയം, സ്ക്വയർ ഉദ്ഘാടനം എന്നിവ നടത്തും.
ഗാന്ധിജി, നെഹ്റു, കെ. കരുണാകരൻ, ഉമ്മൻചാണ്ടി എന്നിവരുടെ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തില്‍ കെ.സി. അബു, അഡ്വ. എം.രാജൻ, പി.എം. നിയാസ്, അബ്ദുള്‍ റഹ്മാൻ, സുല്‍ഫിക്കർ, എൻ. സുബ്രഹ്മണ്യൻ, ചോലയില്‍ രാജേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.