50 കോടി രൂപ വിലമതിക്കുന്ന ചെന്നായ നായയുമൊത്തുള്ള ബെംഗളൂരു സ്വദേശിയായ എസ് സതീഷിന്റെ ചിത്രങ്ങള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.കാഡബോംബ് ഒകാമി എന്ന അപൂർവ ഇനത്തെ 50 കോടി രൂപയ്ക്ക് വാങ്ങിയതായിട്ടായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്. സംഭവത്തിന് പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സതീഷിന്‍റെ ബെംഗളൂരുവിലെ വസതിയില്‍ റെയ്ഡ് നടത്തിയെന്നതാണ് പുതിയ സംഭവം.
പിന്നില്‍ ഹവാല ഇടപാടുകളോ നിയമവിരുദ്ധമായ പണമൊഴുക്കോ ഉണ്ടെന്ന് ആരോപിച്ച് ഇഡിയില്‍ പരാതികള്‍ ഫയല്‍ ചെയ്തതോടെയായിരുന്നു അന്വേഷണം. ഇഡി റെയ്‍ഡിന് പിന്നാലെ സംഭവത്തിന്റെ സത്യം പുറത്തുവന്നിട്ടുമുണ്ട്.
ലോകത്ത് അത്തരമൊരു നായ മാത്രമേയുള്ളൂ, ഞാൻ അത് വാങ്ങിയിട്ടുണ്ട്’ എന്നാണ് സതീഷ് പറഞ്ഞത്. കാഡബോംബ് ഒകാമി എന്ന് പേരിട്ടിരിക്കുന്ന നായയെ ലഭിക്കുന്നത് യുഎസില്‍ നിന്നാണെന്നും സതീഷ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സതീഷിന്റെ കോടിക്കണക്കിന് രൂപയുടെ വിദേശ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
നായയുമായുള്ള ചിത്രങ്ങള്‍ പങ്കുവച്ചതോടെ സതീഷിന്‍റെ വാദത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ ഇഡി അന്വേഷണത്തില്‍ നായകളൊന്നും സതീഷന്‍റേതല്ലെന്ന് കണ്ടെത്തി. വിദേശത്ത് നിന്ന് വാങ്ങിയെന്ന വാദത്തെ പിന്തുണയ്ക്കുന്ന രേഖ സതീഷിന്‍റെ കൈവശമില്ലെന്നും ഇഡി വ്യക്തമാക്കി. പ്രചരിച്ച ചിത്രത്തിലെ നായ മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. വിദേശ ഇടപാടുകളുടെ രേഖകളോ, ഇറക്കുമതി ലൈസൻസുകളോ, 50 കോടി രൂപ ചെലവാക്കിയതിന്‍റെ തെളിവുകളോ ഉണ്ടായിരുന്നില്ലെന്നും ഇഡി അന്വേഷണത്തില്‍ തെളിഞ്ഞു.
വീഡിയോകളുണ്ടാക്കുന്നതിനായി സതീഷ് വ്യത്യസ്ത ബ്രീഡർമാരില്‍ നിന്ന് നായ്ക്കളെ കടം വാങ്ങിയിരുന്നുവെന്നും കോടിക്കണക്കിന് രൂപ വിലയുള്ള വിദേശ ഇനം നായയെ വാങ്ങിയെന്ന വാദം വ്യാജമാണെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി. മുഴുവൻ എപ്പിസോഡും സൂക്ഷ്മമായി തയ്യാറാക്കിയ ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് ഇതോടെ തെളിഞ്ഞത്