റിസർവ് ബാങ്ക് 500 രൂപ നിർത്തലാക്കുമോ? ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, അഴിമതിക്കെതിരെ പോരാടാൻ കേന്ദ്ര സർക്കാരിനോട് 500 രൂപ നോട്ടുകള്‍ നിരോധിക്കാൻ ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്ന്, സെപ്റ്റംബർ അവസാനത്തോടെ എല്ലാ ബാങ്കുകളും എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ നല്‍കുന്നത് നിർത്തണമെന്ന് ആർബിഐ നിർദേശിച്ചതായി എക്‌സില്‍ ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ചെയ്ത പോസ്റ്റ് നിമിഷങ്ങള്‍കൊണ്ടാണ് വൈറലായത്. ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണ്… 2000 രൂപ നോട്ടിന് പിന്നാലെ 500 രൂപ നോട്ടുകും അപ്രത്യക്ഷമാകുമോ?
നടപടിയുടെ ഭാഗമായി എടിഎമ്മുകളിലെ 500 രൂപ നോട്ടുകളുടെ എണ്ണം ആദ്യം 75% കുറയ്ക്കാനും പിന്നീട് 2026 മാർച്ച് 31 ഓടെ 90% കുറയ്ക്കാനുമാണ് പദ്ധതി. അതിനുശേഷം എടിഎമ്മുകള്‍ 200, 100 രൂപ നോട്ടുകള്‍ മാത്രമേ വിതരണം ചെയ്യൂ എന്നുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഈ വാർത്ത് തികച്ചും വ്യജമാണ്. റിസർവ് ബാങ്കിന്റ ഭാഗത്ത് നിന്നും ഇതുവരെ 500 രൂപ നോട്ടുകള്‍ നിരോധിക്കുമെന്നുള്ള ഒരു പ്രഖ്യാപനങ്ങളും വന്നിട്ടില്ല. വൈറല്‍ പോസ്റ്റിന് പിന്നിലെ യഥാർത്ഥ സത്യം ഇതാണ്, കുറഞ്ഞ മൂല്യമുള്ള നോട്ടുകളാണ് സാധാരണയായി കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്, അതിനാല്‍ പൊതുജനങ്ങള്‍ക്ക് അവ ലഭ്യമാക്കുന്നതിനായി, എല്ലാ ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റർമാരും എടിഎമ്മുകളില്‍ 100, 200 രൂപ മൂല്യമുള്ള നോട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ 30 ഓടെ, എല്ലാ എടിഎമ്മുകളിലും 75% 100 രൂപയോ 200 രൂപയോ നോട്ടുകള്‍ വിതരണം ചെയ്യണമെന്ന് ആർബിഐ ആവശ്യപ്പെടുന്നുണ്ട്. 2026 മാർച്ച് 31 ഓടെ ഈ ലക്ഷ്യം 90% ആയി ഉയർത്തും.
എന്നാല്‍ ഇതിനർത്ഥം 500 രൂപ നോട്ടുകളുടെ നിരോധനമല്ല, 100 രൂപ, 200 രൂപ നോട്ടുകളുടെ പ്രചാരം വർദ്ധിച്ചാല്‍ പ്രചാരത്തിലുള്ള 500 രൂപ നോട്ടുകളുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, 500 രൂപ നോട്ടുകള്‍ പിൻവലിക്കാനുള്ള പദ്ധതികളൊന്നും ആർബിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അവ വിപണിയില്‍ നിയമപരമായി നിലനില്‍ക്കുക തന്നെ ചെയ്യും.