ദില്ലി: തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 50 ബേസിസ് പോയിന്റ് കുറച്ചതോടെ നിലവിലെ നിരക്ക് 6% ൽ നിന്ന് 5.50% ആയി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി രണ്ട് ദിവസത്തെ ധന നയ യോഗത്തിന് ശേഷമാണ് ഇന്ന് നിരക്കുകൾ പ്രഖ്യാപിച്ചത്.
റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്ന് 25 ബേസിസ് പോയിന്റ് കുറച്ച് 5.75% ആക്കുമെന്നുള്ള പ്രതീക്ഷകൾ വിദഗ്ധർ പങ്കുവെച്ചിരുന്നു. എന്നാൽ പ്രതീക്ഷകൾ കടന്നിട്ടാണ് റിസർവ് ബാങ്ക് പലിശ കുറച്ചിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി മുതൽ 100 ബേസിസ് പോയിന്റ് ആണ് റിപ്പോ നിരക്കിൽ കുറവ് വന്നത്. ഇഎംഐകൾ ഗണ്യമായി കുറയുമെന്നതിനാൽ ഈ നടപടി വായ്പ കടം വാങ്ങുന്നവർക്ക് വലിയ സന്തോഷം നൽകുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ കാരണം ആഗോള സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വം നേരിടുന്ന സമയത്താണ് ആർബിഐയുടെ നയം വരുന്നത്. അമേരിക്ക തുടങ്ങിവെച്ച താരിഫ് യുദ്ധങ്ങൾ കാരണം ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്ന് കഴിഞ്ഞ നയത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര മുന്നറിയിപ്പ് നൽകിയിരുന്നു.