തിരുവനന്തപുരം:സംസ്ഥാനത്തെ ഹൈസ്‌കൂള്‍ ക്ളാസുകള്‍ക്ക് പുതിയ
സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി.പുതിയ ഉത്തരവ് പ്രകാരം വെള്ളിയാഴ്‌ച ഒഴികെയുള്ള ദിവസങ്ങളില്‍ അര മണിക്കൂർ അധികം പ്രവൃത്തി സമയമാക്കിയിരിക്കുകയാണ്.രാവിലെയും വൈകുന്നേരവും 15 മിനിട്ട് വീതമാണ് കൂട്ടിയത്. ഇനി മുതല്‍ ഹൈസ്‌കൂള്‍ ക്ളാസുകള്‍ രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയായിരിക്കും. ആറ് ശനിയാഴ്‌ചകളും പ്രവൃത്തി ദിനങ്ങളായിരിക്കും. 220 പ്രവൃത്തി ദിവസങ്ങള്‍ വേണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് പുതിയ ഉത്തരവ്.
അതേസമയം, ഒന്നുമുതല്‍ നാലുവരെയുള്ള ക്ളാസുകള്‍ക്ക് ശനിയാഴ്‌ച അധിക പ്രവൃത്തി ദിനമായിരിക്കില്ല. യുപി വിഭാഗത്തില്‍ ആഴ്‌ചയില്‍ ആറ് പ്രവൃത്തി ദിവസങ്ങള്‍ തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്‌ചകള്‍ പ്രവൃത്തി ദിവസങ്ങളായിരിക്കും. 25 ശനിയാഴ്‌ചകള്‍ ഉള്‍പ്പെടെ 220 അദ്ധ്യയന ദിവസങ്ങള്‍ തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടർ.
അതേസമയം, പുതിയ അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അദ്ധ്യാപക സംഘടനകള്‍ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. കെ എസ് ടി എ ഉള്‍പ്പെടെയുള്ള ഭരണാനുകൂല സംഘടനകളും സിപിഐ അദ്ധ്യാപക സംഘടനയായ എ കെ എസ് ടി യുവും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടർ രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതി. പുതിയ വിദ്യാഭ്യാസ കലണ്ടർ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.