തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്കാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയുടെ പശ്ചാത്തലത്തിൽ ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം തുടങ്ങി ജില്ലകളിൽ യെല്ലോ അലേർട്ടും നൽകി.
ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ കേരളത്തിൽ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. കാറ്റിൻ്റെ സാധ്യത കണക്കിലെടുത്ത് കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്‍കൂര്‍ പ്രവചന പ്രകാരം ജൂണ്‍ 13 – 19 വരെ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴക്കാണ് സാധ്യത. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കണക്കിലെടുത്ത് ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കാനും പൊതുജനങ്ങൾക്ക് നിർദേശം ഉണ്ട്.