ബത്തേരി:
ജില്ലയിലെ ഗോത്ര ജനവിഭാഗങ്ങളുടെ ഉന്നമനം, വരുമാനം എന്നിവ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു.
സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ വയനാട് ജില്ലാ വികസന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗോത്ര ജനവിഭാഗങ്ങളുടെ സർവ്വോന്മുഖമായ വികസനമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്ന ദര്‍ത്തി ആഭ ജന്‍ ജാതീയ ഗ്രാം ഉദ്കര്‍ഷ് അഭിയാന്‍, പ്രധാന്‍ മന്ത്രി ജന്‍ ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ പദ്ധതികൾ ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ
ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ രംഗങ്ങളിൽ
കൂട്ടായ ഇടപെടൽ നടത്തി പിന്നാക്ക വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കാൻ വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഗോത്രവർഗ്ഗ മേഖലയിൽ നടപ്പാക്കേണ്ട വികസന പദ്ധതികളും തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതികളും വയനാട് ജില്ലാ വികസന കോൺക്ലേവ് ചർച്ച ചെയ്തു.
ജില്ലയുടെ വികസന ചർച്ചയിൽ പട്ടികവർഗ വിഭാഗക്കാർക്ക് മുൻഗണന നൽകണമെന്നും അരിവാൾ രോഗികൾ കൂടുതലുള്ള ജില്ലയിൽ അവർക്കായി കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. ജില്ലയിലുള്ളവർ
പരമ്പരാഗതമായി കാർഷിക മേഖലയെ ആശ്രയിക്കുന്നവരായതിനാൽ കാർഷിക രംഗത്ത് പുത്തൻ സാധ്യതകൾ കണ്ടെത്തി നൈപുണി വികസനം ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർദേശിച്ചു.
ഗോത്രവർഗ സങ്കേതങ്ങളിലേക്കുള്ള റോഡ്, കുടിവെള്ളം, വൈദ്യുതി, മൊബൈൽ- ഇന്റർനെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷനായ പരിപാടിയിൽ സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ജസ്റ്റിൻ ബേബി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, എഡിഎം കെ ദേവകി, ജില്ലാ പ്ലാനിങ് ഓഫീസർ എം പ്രസാദൻ, പട്ടിക വർഗ വികസന ഓഫീസർ ജി പ്രമോദ് എന്നിവർ സംസാരിച്ചു.