രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് വെല്ലുവിളിയേറുന്നു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം തുടങ്ങിയതോടെ ക്രൂഡോയില്‍ വില ബാരലിന് 75 ഡോളറിലേക്കാണ് ഉയര്‍ന്നത്. ഒരവസരത്തില്‍ ക്രൂഡ് വില 80 ഡോളറിന് അടുത്തെത്തിയിരുന്നു. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുള്ള മൂന്ന് മാസത്തില്‍ ക്രൂഡ് വില കുറഞ്ഞ തലത്തില്‍ തുടര്‍ന്നതിനാല്‍ എണ്ണക്കമ്പനികള്‍ മികച്ച ലാഭമാണ് നേടിയത്. എന്നാല്‍ പൊടുന്നനെ എണ്ണ വില കുതിച്ചുയര്‍ന്നതോടെ കമ്പനികളുടെ ലാഭക്ഷമത ഇടിയുകയാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകം എന്നിവയുടെ വില ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് കമ്പനികള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത്. ഇപ്പോഴത്തെ വിലയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്പനയില്‍ ലിറ്ററിന് അഞ്ച് രൂപയ്ക്കടുത്ത് നഷ്ടമുണ്ടെന്ന് പൊതുമേഖല കമ്പനികള്‍ പറയുന്നു. നടപ്പുവര്‍ഷത്തെ ആദ്യ മൂന്ന് മാസക്കാലയളവില്‍ ക്രൂഡ് വില താഴ്ന്ന തലത്തിലായിരുന്നതിനാല്‍ കമ്പനികളുടെ ലാഭ മാര്‍ജിന്‍ രണ്ട് ഡോളറില്‍ നിന്ന് ഒന്‍പത് ഡോളറായി ഉയര്‍ന്നിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക വില്പനയിലെ കമ്പനികള്‍ നേരിടുന്ന വില്പന നഷ്ടം 180 രൂപയാണ്. അതേസമയം ഇസ്രയേലും ഇറാനുമായുള്ള യുദ്ധം ഇന്ത്യയുടെ ക്രൂഡ് വാങ്ങലിനെ ബാധിക്കില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നില്ല. മദ്ധ്യ പൂര്‍വദേശത്തെ ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം അടയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കും. എന്നാല്‍ ഇതിന് സാദ്ധ്യത വളരെ കുറവാണ്. ഇന്ത്യയിലേക്ക് ക്രൂഡോയില്‍ കൊണ്ടുവരുന്നതും യൂറോപ്പിലേക്ക് സംസ്‌കരിച്ച ഉല്പന്നങ്ങള്‍ അയക്കുന്നതും ഈ പാതയിലൂടെയാണ്.
സിഎന്‍ജി വില കൂടിയേക്കും
ഇറാനും ഇസ്രയേലുമായുള്ള യുദ്ധം നീണ്ടുപോയാല്‍ ക്രൂഡോയിലിനൊപ്പം സിഎന്‍ജി, എല്‍എന്‍ജി എന്നിവയുടെ വില മുകളിലേക്ക് നീങ്ങും. വിമാന ഇന്ധനം, വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില എന്നിവയും അടുത്ത മാസം കൂടിയേക്കും. വ്യോമയാന, പെയിന്റ്, സിമന്റ് തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ പ്രവര്‍ത്തന ചെലവ് ഉയരാനും ഇടയുണ്ട്.